രണ്ടര മണിക്കൂര്‍ പ്രസംഗിച്ചിട്ടും പുതിയതായി ഒന്നും പറയാതെ ആക്രമണങ്ങളുടെ മൂര്‍ച്ച കുറച്ച് അന്‍വര്‍; പത്രസമ്മേളനങ്ങളില്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചതോടെ പിണറായിക്കെതിരെ ആഞ്ഞടിക്കുന്നത് കേള്‍ക്കാന്‍ ഒഴുകിയെത്തിയവര്‍ക്ക് നിരാശ; അന്തിചര്‍ച്ചകള്‍ നിര്‍ത്തി ലൈവ് സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്ക് പരസ്യ നഷ്ടം

രണ്ടര മണിക്കൂര്‍ പ്രസംഗിച്ചിട്ടും പുതിയതായി ഒന്നും പറയാതെ ആക്രമണങ്ങളുടെ മൂര്‍ച്ച കുറച്ച് അന്‍വര്‍\

Update: 2024-09-30 01:01 GMT

നിലമ്പൂര്‍: സിപിഎമ്മിനെതിരെ പോരടിക്കാന്‍ ഇറങ്ങിത്തിരിച്ചു ഞാനെന്ന പ്രതീതി ഉണ്ടാക്കി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ നീക്കം കരുതലോടെ. ഇന്നലെ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ തന്റെ മുന്‍ ആരോപണങ്ങള്‍ പരത്തിപ്പറഞ്ഞു എന്നതൊഴിച്ചാല്‍ പുതുതായി ഒന്നുമുണ്ടായിരുന്നില്ല. ഞായറാഴ്ച്ച ദിവസം ആയതിനാല്‍ പ്രസംഗം കേള്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടി എന്നതായിരുന്നു അന്‍വറിന്റെ നേട്ടം. പുതുതായി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അത് എത്രകണ്ട് വിജയിക്കുമെന്ന സംശയം അന്‍വറിലുണ്ട്. അതുകൊണ്ട് തന്നെയാണ് കരുതലോടെ നീങ്ങുന്നത്.

ഇന്നലെ വലുതെന്തോ ബോംബ് പൊട്ടിക്കാനുണ്ട് എന്ന പ്രതീതി ഉണ്ടാക്കിയാണ് അന്‍വര്‍ പൊതുയോഗത്തിലേക്ക് ആളെ എത്തിച്ചത്. രാവിലെ മുതല്‍ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തി. സമ്മേളന വേദിയില്‍ ടിവിയും എത്തിച്ചു. ഇതോടെ എന്തോ തെളിവ് അന്‍വര്‍ പുറത്തുവിടുമെന്ന പ്രതീതിയാണ് ഉണ്ടായത്. എന്നാല്‍, മലപോലെ വന്നത് എലിപോലെ പോയി എന്നതായിരുന്നു അന്‍വറിന്റെ പ്രസംഗം. തുടക്കം മുതല്‍ അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തുക്കുകയായിരുന്നു. ഇത് ലൈവായി സംപ്രേക്ഷണം ചെയ്ത മുഖ്യധാരാ ചാനലുകള്‍ക്കാകട്ടെ പരസ്യം പോയത് മിച്ചമായി.

അതേസമയം അന്‍വറിന്റെ കുഴിമന്തി പരാമര്‍ശം അടക്കം സൈബറിടതതില്‍ ട്രോളായി മാറുകയും ചെയ്തു. ആയിരക്കണക്കിനു പേരെ അണിനിരത്തിയ പൊതു സമ്മേളനത്തില്‍ നടത്തിയ രണ്ടര മണിക്കൂര്‍ പ്രസംഗമാണ് അന്‍വര്‍ നടത്തിയത. മലപ്പുറത്തെ മുസ്ലിം വോട്ടുബാങ്കില്‍ കണ്ണുവെച്ചാണ് അന്‍വറിന്റെ നീക്കം. പൊടിക്ക് തന്റെ കുടുംബ പശ്ചാതത്തലം അടക്കം പറഞ്ഞ് മതേതര വാദിയുമായി. പിണറായി വിജയനെതിരെ ആഞ്ഞടിച്ചു കൊണ്ട് രംഗത്തുവന്ന അന്‍വര്‍ മുന്‍ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്.

.

പിണറായി വിജയനും പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസുമുള്‍പ്പെടെയുള്ള നേതാക്കളെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച അന്‍വര്‍, പാര്‍ട്ടിയെയും സാധാരണ പ്രവര്‍ത്തകരെയും ഒരിക്കലും തള്ളിപ്പറയില്ലെന്നു ആവര്‍ത്തിച്ചു. പാര്‍ട്ടിക്കു വേണ്ടി ചെയ്ത ത്യാഗങ്ങള്‍ എണ്ണിപ്പറഞ്ഞ അന്‍വര്‍ തനിക്കെതിരെ പല കേസുകളും വന്നതു സിപിഎമ്മില്‍ ചേര്‍ന്നതിനു ശേഷമാണെന്നു സൂചിപ്പിക്കുകയും ചെയ്തു. ഇതോടെ സിപിഎം അണികൡ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്.

പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കിലും സജീവ രാഷ്ട്രീയത്തില്‍ തന്നെയുണ്ടാകുമെന്നാണ് അന്‍വര്‍ പറഞ്ഞത്. പ്രസംഗത്തിന്റെ ഭൂരിഭാഗ സമയവും മുന്‍ ആരോപണങ്ങള്‍ ആവര്‍ത്തിക്കാനാണു ചെലവഴിച്ചത്. വര്‍ഗീയവാദിയെന്ന ആരോപണവുമായി സിപിഎം തുടങ്ങിയ പ്രചാരണത്തെ ചെറുക്കാന്‍ തന്റെയും കുടുംബത്തിന്റെയും മതനിരപേക്ഷ പശ്ചാത്തലം വിശദമായി വിവരിച്ചു. അഞ്ചു നേരം നമസ്‌കരിച്ചു തന്നെ മുന്നോട്ടു പോകുമെന്നും അതിന്റെ പേരില്‍ നാലു പേര്‍ ചേര്‍ന്നു ചാപ്പ കുത്താന്‍ ശ്രമിച്ചാല്‍ അതു നടക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇതിലൂടെ തന്റെ ലക്ഷ്യമെന്താണെന്ന് അര്‍വര്‍ ആവര്‍ത്തിച്ചു.

നിലമ്പൂര്‍ മണ്ഡലത്തിനു കീഴില്‍ രണ്ടു ഏരിയാ കമ്മിറ്റുകളാണു സിപിഎമ്മിനുള്ളത്. നിലമ്പൂര്‍, എടക്കര കമ്മിറ്റികള്‍ക്കു കീഴില്‍ അന്‍വറിനെതിരെ കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. ഇതില്‍ പ്രകോപനപരമായ മുദ്രവാക്യം ഉയരുകയും ചെയ്തു. എന്നാല്‍, ഈ രണ്ടു ഏരിയാ കമ്മിറ്റുകള്‍ക്കു കീഴിലെ പ്രകടനത്തില്‍ പങ്കെടുത്തവരേക്കാള്‍ കൂടുതല്‍ ആളുകളെ പൊതുയോഗത്തില്‍ അണിനിരത്താന്‍ അന്‍വറിനായി എന്നത് നേട്ടമായി. അന്‍വറിനെ കേള്‍ക്കാന്‍ എത്തിയവരായിരുന്നു കൂടുതല്‍.

അതേസമയം സിപിഎം നേതാക്കളില്‍ നിന്നും ആരും അന്‍വറിനൊപ്പം ഉണ്ടായിരുന്നില്ല. മുന്‍ ഏരിയാ കമ്മിറ്റിയംഗം ഇ.എ.സുകുവാണ് പരിപാടിക്ക് എത്തിയ ഒരാള്‍. ഇദ്ദേഹം കുറച്ചുകാലമായി പാര്‍ട്ടി അംഗത്വം പുതുക്കിയില്ലെന്ന സൂചനയുണ്ട്. പുഷ്പനെ അനുസ്മരിച്ച് പ്രസംഗം തുടങ്ങിയ അന്‍വര്‍ മുഖ്യമന്ത്രിക്കും എഡിജിപി സുജിത് ദാസിനുമെതിരെ ആഞ്ഞടിച്ചു. എന്തിനും ഏതിനും മനുഷ്യനെ വര്‍ഗീയമായി കാണുന്ന കാലത്തിലേക്കു കേരളം നീങ്ങുകയാണെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്.

ഒരാള്‍ വിഷയം ഉന്നയിച്ചാല്‍ വിഷയത്തിനു പകരം അവന്റെ പേരാണ് നോക്കുന്നത്. എന്റെ പേര് അന്‍വര്‍ എന്നായതുകൊണ്ട് മുസ്‌ലിം വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുകയാണ്. ഈ രീതിയില്‍ നിങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. ഞാന്‍ 5 നേരം നമസ്‌കരിക്കുമെന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ ചര്‍ച്ച. ഓം ശാന്തി, ആകാശത്തുള്ള കര്‍ത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈകും, ലാല്‍സലാം സഖാക്കളെ, ഇതെല്ലാം ഒന്നാണ്.

കുടുംബ പാരമ്പര്യം ആവര്‍ത്തിച്ചായിരുന്നു അന്‍വറിന്റെ പ്രസംഗം. ബ്രീട്ടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് എന്റേത്. ഇന്ത്യാ വിഭജനം നടക്കാതിരിക്കാന്‍ ധാരാളം സമ്പത്തു ചെലവഴിച്ച തറവാടാണ് എന്റേത്. ഒരുത്തന്റെ മുഖത്തുനോക്കി ഒരടിസ്ഥാനവുമില്ലാതെയാണ് വര്‍ഗീയവാദിയെന്നു പറയുന്നത്. ഇസ്‌ലാമിനെ മനസിലാക്കത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. അന്യ മതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണു ഖുറാന്‍ പറയുന്നത്. ഇതാദ്യം പഠിക്കണം. ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം.

എന്റെ നിലപാടുകള്‍ പറയാന്‍ പോവുകയാണ്. സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ഥന ഒഴിവാക്കണമെന്നു നിരവധി തവണ പറഞ്ഞ കാര്യമാണ്. പാദം തൊട്ട് അര വരെ പ്ലാസ്റ്ററിട്ട വ്യക്തി പട്ടയ മേളയുടെ സദസിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ഈശ്വര പ്രാര്‍ഥന നടക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം. ഈശ്വര പ്രാര്‍ഥന ഒഴിവാക്കണമെന്നു നിയമസഭയില്‍ എഴുതിക്കൊടുത്തു. സര്‍ക്കാര്‍ ചടങ്ങുകളില്‍ ഒരു പ്രാര്‍ഥനയും ഉണ്ടാകരുതെന്നാണ് അഭിപ്രായം. ബാങ്ക് വിളിക്കുന്നതില്‍ സാമുദായിക നേതാക്കള്‍ ഇടപെടണം. ബാങ്ക് വിളിയുടെ സമയം ഒന്നാക്കാന്‍ വേണ്ടിയെങ്കിലും മുജാഹിദും സുന്നിയും മറ്റുള്ളവരുമൊക്കെ ഒന്നിക്കണം.

വര്‍ഗീയവാദിയാക്കി ചാപ്പ കുത്താന്‍ എളുപ്പമാണ്. പറഞ്ഞു പറഞ്ഞു തന്നെ മുന്നോട്ടുപോകണം. മൊബൈല്‍ ഫോണ്‍ അടിമകളാണ് ചെറുപ്പക്കാര്‍. നാട്ടില്‍ നടക്കുന്ന ഒരു കാര്യവും യുവസമൂഹം അറിയുന്നില്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഭരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ആര്‍ക്കും സമയമില്ല. ഫാഷിസം കടന്നുവരുന്നത് മൊബൈല്‍ ഫോണിലൂടെയാണ്. കേരളം സ്‌ഫോടനാത്മകമായ അവസ്ഥയില്‍ നില്‍ക്കുകയാണ്. പൊലീസുകാരില്‍ 25 ശതമാനം പൂര്‍ണമായും ക്രിമിനലുകളാണ്. ക്രിമിനല്‍വല്‍ക്കരണം രാജ്യത്തിന്റെ പൊതുമുതല്‍ പോലും അടിച്ചുമാറ്റുന്നു. വിമാനത്താവളം വഴി വരുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ടു നാട്ടില്‍ കൊലപാതകങ്ങള്‍ നടക്കുന്നു.

പൊലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താന്‍ കള്ളക്കടത്തുകാര്‍ക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് പൊളിറ്റിക്കല്‍ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കല്‍ സെക്രട്ടറി ചോദിച്ചത്. അത്യാധുനിക സ്‌കാനിങ് സൗകര്യമുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്രയുമധികം സ്വര്‍ണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്? എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്‌കാനറിനെപ്പറ്റി ഇന്റര്‍നെറ്റിലൂടെ പരിശോധിച്ചത്.

എങ്ങനെ കടത്തിയാലും സ്വര്‍ണം സ്‌കാനറില്‍ പതിയുമെന്ന് കണ്ടെത്തി. പിന്നെ എങ്ങനെയാണ് ഇത്രയും സ്വര്‍ണം പൊലീസ് പിടിച്ചത്? തുടര്‍ന്ന് ഈ അന്വേഷണം സ്വര്‍ണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി. പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. 2 കിലോ സ്വര്‍ണം പിടിച്ചാല്‍ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണു തീരുമാനിക്കുന്നത്.

സ്വര്‍ണപ്പണിക്കാരന്‍ ഉണ്ണി കഴിഞ്ഞ 3 വര്‍ഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജന്‍സി അന്വേഷിച്ചാല്‍ മനസിലാകും. സംസ്ഥാനത്തെ ഭരണകക്ഷിക്കോ പൊലീസിനോ ഒരു അനക്കവുമില്ല. 158 ഓളം കേസുകളാണ് പൊലീസ് ഇത്തരത്തില്‍ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോള്‍ ഐജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാന്‍ ഐജിയോട് പറഞ്ഞു. ഒരാളെ വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണം ?

ഞാന്‍ ഫോണ്‍ ചോര്‍ത്തിയതിനു കേസെടുത്തു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാന്‍ പിണറായി വിജയനെ രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്റെ ഹൃദയത്തില്‍ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. എത്ര റിസ്‌കാണ് അദ്ദേഹം ഈ പാര്‍ട്ടിക്കു വേണ്ടിയെടുത്തത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഉയര്‍ത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാന്‍ തടുത്തു. ഒരിക്കലും ആ പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ ഞാന്‍ തള്ളിക്കളയില്ല.

വളരെ വിശദമായാണു മുഖ്യന്ത്രി എന്റെ പരാതി കേട്ടത്. 37 മിനിറ്റാണ് മുഖ്യമന്ത്രിയുടെ അടുത്ത് ഇരുന്നത്. 9 പേജുള്ള പരാതി വായിച്ചുതീരാന്‍ 10 മിനിറ്റെടുത്തു. ഓരോന്നും എന്നോട് ചോദിച്ചു. എന്റെ ഉള്ളെടുക്കാനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. 2021ല്‍ ഞാനടക്കം ജയിച്ചത് സിഎം കാരണമാണ്. സിഎം കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു അന്ന്. ഇന്ന് ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. സിഎമ്മിന്റെ ഗ്രാഫ് നൂറില്‍ നിന്നും പൂജ്യം ആയിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി, അവനാണ് കാരണക്കാരാനെന്ന് ഞാന്‍ പറഞ്ഞു. അജിത് കുമാര്‍ ലോ ആന്‍ഡ് ഓര്‍ഡറില്‍ ഇരിക്കുന്നതും പ്രയാസമാണെന്ന് പറഞ്ഞു. എന്റെ തൊണ്ട ഇടറി. ഞാന്‍ വല്ലാതെ വിഷമിച്ചു, കണ്ണ് ചുമന്നു. ഞാന്‍ രണ്ട് മൂന്നു മിനിറ്റ് ഇരുന്ന് കണ്ണൊക്കെ തുടച്ചാണ് സിഎമ്മിന്റെ ഓഫിസില്‍ നിന്നിറങ്ങിയത്.

പത്രക്കാര്‍ പുറത്തുണ്ടെന്ന് പറഞ്ഞപ്പോള്‍ നീ പറഞ്ഞോയെന്നാണ് സിഎം പറഞ്ഞത്. ഞാന്‍ തൃശൂരില്‍ എത്തിയപ്പോള്‍ സുജിത്ത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന വാര്‍ത്ത വരികയാണ്. നാല് ഡിവൈഎസ്പിമാരെ ട്രാന്‍സ്ഫറെ ചെയ്തു. പലരും ചോദിച്ചു സന്തോഷമായില്ലേ എന്ന്, ആശ്വാസമായി എന്ന് പറഞ്ഞു. ശശിധരനു പകരം ആരെ എസ്പി ആക്കണമെന്ന് എന്നോട് ചോദിച്ചു. ആരുടെയും പേര് ഞാന്‍ പറഞ്ഞില്ല.

താന്‍ സ്വന്തമായി പാര്‍ട്ടു ഉണ്ടാക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. താന്‍ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കാനില്ലെന്നും ജനങ്ങള്‍ പാര്‍ട്ടിയായാല്‍ കൂടെയുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു. 'എന്റെ കക്കാടംപൊയിലിലെ പാര്‍ക്കിന്റെ ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പഠനം നടത്തി, പാര്‍ക്ക് നില്‍ക്കുന്നത് ദുരന്ത സാധ്യതയുള്ള പ്രദേശത്തല്ല എന്ന് റിപ്പോര്‍ട്ട് നല്‍കി. അതിനാല്‍ പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഒരു തടസവുമില്ല.

പക്ഷേ അവിടെ മതിലുകള്‍ കെട്ടണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഐടിയിലെ എന്‍ജിനീയര്‍മാര്‍ നല്‍കിയ പ്ലാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ട് ഒരാഴ്ചയായി. ആ ഘട്ടത്തിലാണ് ജനങ്ങള്‍ക്ക് വേണ്ടി ഇക്കാര്യങ്ങള്‍ ഞാന്‍ വിളിച്ചുപറയുന്നത്.'- അന്‍വര്‍ പറഞ്ഞു. 'എവിടെയെങ്കിലും വെടിയേറ്റ് ഞാന്‍ വീണേക്കാം, ഞാന്‍ ജയിലില്‍ പോയേക്കാം. പക്ഷെ നിങ്ങള്‍ പിന്തിരിയരുത്. ഒരു അന്‍വര്‍ പോയാല്‍ മറ്റൊരു അന്‍വര്‍ വരണമെന്നും യുവാക്കള്‍ പോരാട്ടം തുടരണ'മെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ചുരുക്കത്തില്‍ പ്രസംഗത്തില്‍ ഉടനീളം അന്‍വര്‍ മുന്‍കാലങ്ങളില്‍ താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. വരും ദിവസങ്ങളിലും സമാന യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് അന്‍വറിന്റെ നീക്കം. ഇതിന് സിപിഎം എങ്ങനെ തടയിടും എന്നാണ് അറിയേണ്ടത്.

Tags:    

Similar News