പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് യുഡിഎഫ്; ആവശ്യം തള്ളാതെ അന്‍വറും; പാലക്കാട് സീറ്റ് നിലനിര്‍ത്താന്‍ വേണ്ടി കോണ്‍ഗ്രസ് നിലമ്പൂര്‍ സീറ്റ് തീറെഴുതി കൊടുക്കേണ്ടി വരുമോ? യുഡിഎഫില്‍ ഇടംതേടാന്‍ അന്‍വറിന്റെ ഉപതിരഞ്ഞെടുപ്പ് തന്ത്രം

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് യുഡിഎഫ്

Update: 2024-10-20 11:45 GMT

തിരുവനന്തപുരം: നിര്‍ണായകമായ ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളെ യുഡിഎഫില്‍ കയറിക്കൂടാനുള്ള അവസരമായി കണ്ട് പി വി അന്‍വര്‍ കരുനീക്കം തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. ഇതിന്റെ ഭാഗമായാണ് രണ്ടിടത്തും അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡിഎംകെ)യുടെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ഇപ്പോഴിതാ അന്‍വറിന്റെ വിലപേശല്‍ തന്ത്രത്തിന് യുഡിഎഫ് വഴങ്ങുന്നു എന്നാണ് സൂചന.

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്ന് പി.വി അന്‍വറിനോട് യുഡിഎഫ് ആവശ്യപ്പെട്ടു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സമാന മനസ്‌കരുടെ കൂട്ടായ്മയാണ് വേണ്ടതെന്നും യുഡിഎഫ് പറഞ്ഞു. എന്‍.കെ സുധീറാണ് ചേലക്കരയില്‍ നിന്ന് ജനവിധി തേടുന്ന അന്‍വറിന്റെ സ്ഥാനാര്‍ഥി. ജീവകാരുണ്യ പ്രവര്‍ത്തകനായ മിന്‍ഹാജ് മെദാര്‍ ആണ് പാലക്കാട് ഡിഎംകെ സ്ഥാനാര്‍ഥി. അതേസമയം വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് അന്‍വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുഡിഎഫിന്റെ ആവശ്യം പി.വി അന്‍വര്‍ സ്വീകരിച്ചേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മുന്‍ കോണ്‍ഗ്രസ് നേതാവിനെ തന്നെ ഡിഎംകെ ചേലക്കരയില്‍ കളത്തിലിറക്കിയത് കോണ്‍ഗ്രസിന് വന്‍ ക്ഷീണമാവുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ആലത്തൂര്‍ ലോക്സഭാമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് എന്‍.കെ. സുധീര്‍. കെപിസിസി സെക്രട്ടറിപദവും ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവും വഹിച്ചിട്ടുണ്ട്.

പാലക്കാട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോണ്‍ഗ്രസിനകത്തു തന്നെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തുവന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അമര്‍ശം പ്രകടിപ്പിച്ചാണ് പി. സരിന്‍ പാര്‍ട്ടി വിട്ടതും സിപിഎമ്മില്‍ ചേര്‍ന്നതും നിലവില്‍ സ്ഥാനാര്‍ഥിയായതും. കൂടാതെ പാര്‍ട്ടിയിലെ മറ്റൊരു വിഭാഗവും യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ രംഗത്തു വന്നിരുന്നു. അതേസമയം യുഡിഎഫുമായി നടത്തിയ ചര്‍ച്ചകള്‍ അന്‍വര്‍ സ്ഥിരീകരിച്ചു.

നേരിട്ടും അല്ലാതെയും യുഡിഎഫ് ബന്ധപ്പെട്ടതായും യുഡിഎഫ് അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യുമെന്നും കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെന്നും അന്‍വര്‍ വ്യക്തമാക്കി. മതേതരചേരികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് താന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് മാത്രമാണ് മുന്നോട്ട് വെക്കുന്നതെന്നും അന്‍വര്‍ വിശദീകരിച്ചു. ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഭാവിയില്‍ നിലമ്പൂര്‍ നിയമസഭാ സീറ്റിലേക്ക് എത്തിക്കാനാണ് അന്‍വറിന്റെ നീക്കം. ഭാവിയില്‍ നിലമ്പൂര്‍ സീറ്റ് തനിക്ക് ലഭ്യമാക്കുക എന്നതാണ് അന്‍വര്‍ മുന്നോട്ടു വെച്ച ഫോര്‍മുല എന്നാണ് സൂചന.

അതേസമയം അന്‍വറിന് നിലമ്പൂര്‍ സീറ്റ് അടിയറ വെച്ച് പാലക്കാട് വിജയിക്കുക എന്ന നീക്കത്തെ എതിര്‍ക്കുന്ന നിരവധി നേതാക്കള്‍ കോണ്‍ഗ്രസിനുള്ളിലുണ്ട്. ഇതോടെ ഫലത്തില്‍ അന്‍വറിന്റെ പിന്തുണ തേടാനുള്ള തീരുമാനം തിരിച്ചടിക്കുമോ എന്നാണ് അറിയേണ്ടത്.

Tags:    

Similar News