പാലക്കാട് ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം ഡീല്‍; ബിജെപിയെ ജയിപ്പിക്കാന്‍ ദുര്‍ബലനായ ആളെ സ്ഥാനാര്‍ഥിയാക്കി; എങ്കിലും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരമില്ല; അധികാരത്തിലേറി 3 മാസത്തിനകം ഗ്യാരന്റികള്‍ നടപ്പാക്കും; കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കും: നിലപാട് പറഞ്ഞ് വി ഡി സതീശന്‍

പാലക്കാട് ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം ഡീല്‍

Update: 2026-03-20 12:09 GMT

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചരണം മുറുകവേ യുഡിഎഫിന്റെ പ്രചരണ തന്ത്രങ്ങളും നിലപാടുകളും വിശദീകരിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഗ്യാരണ്ടികളെ കുറിച്ചും കോണ്‍ഗ്രസിലെ സീറ്റ് നിര്‍ണ്ണയത്തെ കുറിച്ചുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ അസി.എക്‌സിക്യൂട്ടിവ് എഡിറ്റര്‍ വിനു വി ജോണിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പാലക്കാട് ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം ഡീലുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു. ദുര്‍ബലനായ ആളെ സ്ഥാനാര്‍ത്ഥിയാക്കിയത് ഡീലിന്റെ ഭാഗമാണ്. പകരം 10 സീറ്റില്‍ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശന്‍ ആരോപിച്ചു. എങ്കിലും രമേഷ് പിഷാരടി തന്നെ പാലക്കാട് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും എഐസിസിയുടെ നടപടിക്രമങ്ങള്‍ അനുസരിച്ചായിരിക്കും മുഖ്യമന്ത്രി തീരുമാനിക്കുകയെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിലെ പോലെ ഒരു വടംവലിയും കോണ്‍ഗ്രസില്‍ ഉണ്ടാവില്ല. ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ അവിടെ ആരുമില്ല. എന്നാല്‍, കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്നും കെ സി വേണുഗോപാലപം രമേശ് ചെന്നിത്തലയുമായും ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും, 85 സീറ്റുകളില്‍ ഒരേയൊരു പേരാണ് നേതാക്കള്‍ ചേര്‍ന്ന് നല്‍കിയതെന്നും സതീശന്‍ വ്യക്തമാക്കി.

അതേസമയം, മുന്‍കാലങ്ങളില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ചില സ്ഥാനങ്ങള്‍ ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെട്ടതായി പറഞ്ഞ സതീശന്‍, അന്നത് വിഷമമുണ്ടാക്കിയെങ്കിലും ഇപ്പോള്‍ അതില്‍ ദുഃഖമില്ലെന്നും പറഞ്ഞു. എനിക്ക് കിട്ടിയ പോലും ലഭിക്കാത്തവരുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമാകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അന്ന് അത് നടക്കാത്തത്തില്‍ വിഷമമുണ്ടായി. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് സങ്കടമില്ല. ഞാനിപ്പോള്‍ സംതൃപ്തനാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയില്ലെന്നും സതീശന്‍ പറഞ്ഞു. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 92 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. സീറ്റ് നിര്‍ണയത്തില്‍ ഘടകകക്ഷികളുമായി ഒരു അപസ്വരവും ഉണ്ടായില്ല. ഡല്‍ഹിയില്‍ ചര്‍ച്ച നീണ്ടത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രമാണ്. എത്രയോ വിസ്മയളുണ്ടായി. ജി സുധാകരന്‍, എ സുരേഷ്, ശശി എല്ലാം വിസ്മയങ്ങളാണ്. സിപിഎം മുതിര്‍ന്ന നേതാക്കള്‍ പിന്നണിയില്‍ പിന്തുണ നല്‍കുന്നുണ്ട്. നാല് സ്വതന്ത്രരുമായി ധാരണ ഉണ്ടെന്നും ജയിച്ചാല്‍ അവര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞികൃഷ്ണന്‍, ഗോവിന്ദന്‍ തുറന്നുപറച്ചിലുകള്‍ക്ക് കര്‍ട്ടന് പിന്നില്‍ സിപിഎം മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ടെന്നും സതീശന്‍ പറഞ്ഞു. 2005 മുതല്‍ യുഡിഎഫില്‍ നിന്ന് അകന്നുപോയ സാമൂഹിക ഘടകങ്ങള്‍ തിരിച്ചുവന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ജയത്തിന് കാരണം ഇതാണ്. അകന്നുപോയത് എന്തൊക്കെ എന്ന് രഹസ്യമായി പരിശോധിച്ചു. സര്‍ക്കാര്‍ പ്രചാരണം എല്ലാം പച്ചക്കള്ളമാണ്. അതെല്ലാം പൊളിച്ചടുക്കും.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഗ്യാരന്റികള്‍ നടപ്പാക്കുമെന്നും സതീശന്‍ അറിയിച്ചു. വനിതകള്‍ക്ക് സൗജന്യ യാത്ര, കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കും, കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കും എന്നിവ നടപ്പാക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News