സിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ ഇനി ബിജെപിയില്‍; അംഗത്വം സ്വീകരിച്ചത് രാജീവ് ചന്ദ്രശേഖറില്‍ നിന്ന്; വികസനത്തിനും വേണ്ടിയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് രാജേന്ദ്രന്‍; സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് എം എം മണി

സിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ ഇനി ബിജെപിയില്‍

Update: 2026-01-18 14:20 GMT

ദേവികുളം: ഇടുക്കിയിലെ മുതിര്‍ന്ന നേതാവും മുന്‍ ദേവികുളം എംഎല്‍എയുമായ എസ്. രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.

2006 മുതല്‍ 2021 വരെ തുടര്‍ച്ചയായി മൂന്നു തവണ സിപിഎമ്മിന്റെ ദേവികുളം എംഎല്‍എയായിരുന്നു രാജേന്ദ്രന്‍. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തന്നെ പാര്‍ട്ടിയിലേക്ക് തിരികെ എടുക്കാത്തതിലുള്ള കടുത്ത അതൃപ്തിയാണ് ഇപ്പോള്‍ ബിജെപിയിലേക്കുള്ള മാറ്റത്തിന് പ്രധാന കാരണമായത്.

അതേസമയം, വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കല്ല മറിച്ച് ഇടുക്കി ജില്ലയുടെ പൊതുവായ ആവശ്യങ്ങള്‍ക്കും വികസനത്തിനും വേണ്ടിയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി. നേരത്തെ രാജീവ് ചന്ദ്രശേഖറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്ത് മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് എംഎം മണി എംഎല്‍എ രംഗത്തെത്തി. പിറപ്പുകേടാണ് രാജേന്ദ്രന്‍ കാണിച്ചത്. സിപിഐഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. ഒരു പാര്‍ട്ടി അനുഭാവിയെ പോലും കൊണ്ടുപോകാന്‍ രാജേന്ദ്രന് കഴിഞ്ഞിട്ടില്ല. എംഎം മണി പോയാല്‍ പോലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. അത്രയും വലിയ ബഹുജന അടിത്തറ സിപിഎമ്മിന് ഉണ്ടെന്നും മണി പറഞ്ഞു.

Tags:    

Similar News