അന്ന് നായകസ്ഥാനം ഒഴിഞ്ഞത് ബിസിസിഐയെ ധിക്കരിച്ച്; ഒരിക്കല്‍കൂടി ഇന്ത്യ ക്യാപ്റ്റനാകാന്‍ മോഹിച്ചെങ്കിലും എതിര്‍പ്പുമായി ഗംഭീര്‍; ക്യാപ്റ്റന്‍ സ്ഥാനം യുവതാരത്തിനെന്ന് ഉറപ്പിച്ചതോടെ വിരമിക്കല്‍; വിരാട് കോലി പാഡഴിച്ചതോടെ വിഖ്യാതമായ നാലാം നമ്പര്‍ ബാറ്റര്‍ ഇനി ആര്? ആരാകും 'സച്ചിന്‍ രണ്ടാമന്‍'!

വിരാട് കോലി പാഡഴിച്ചതോടെ വിഖ്യാതമായ നാലാം നമ്പര്‍ ബാറ്റര്‍ ഇനി ആര്?

Update: 2025-05-12 07:38 GMT

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര അടുത്തമാസം തുടങ്ങാനിരിക്കെ സൂപ്പര്‍ താരം വിരാട് കോലിയുടെ വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വിരമിക്കല്‍ തീരുമാനത്തിന് പിന്നാലെയാണ് വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു സീനിയര്‍ താരം ടീമില്‍ വേണമെന്നും അതിനാല്‍ വിരമിക്കല്‍ തീരുമാനം പുനപരിശോധിക്കണമെന്നുമുള്ള ബിസിസിഐ നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളിയാണ് കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും വിരാട് കൊഹ്ലിക്ക് തുടര്‍ന്നും ടെസ്റ്റ് ടീമില്‍ കളിക്കാന്‍ താത്പര്യമുണ്ടായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ്മ വിരമിക്കുമെന്ന അഭ്യുഹങ്ങള്‍ സജീവമായതോടെ 36കാരനായ കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒരിക്കല്‍ കൂടി മോഹിച്ചിരുന്നു. ഇക്കാര്യം ബിസിസിഐ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ കോലിയുടെ ഈ ആവശ്യം അംഗീകരിക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഇതോടെയാണ് വിരാട് കൊഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത അറിയിച്ചത്.

വിരാട് കൊഹ്ലി മുമ്പ് ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമാണ്. ട്വന്റി 20 ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ താരത്തോട് ഏകദിന ടീമിന്റെ നായകസ്ഥാനവും ഒഴിയാനും എന്നാല്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് തുടരാനും ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏകദിന ടീമിന്റെ നായകസ്ഥാനം നഷ്ടപ്പെട്ട കൊഹ്ലി ടെസ്റ്റ് ടീമിന്റെ ചുമതലയും ഒഴിയുകയായിരുന്നു.

36കാരനായ താരം ഇനി എന്തായാലും അധികകാലം ടെസ്റ്റ് ക്രിക്കറ്റില്‍ തുടരില്ല. താരത്തിന്റെ ഫോമും കുറച്ച് കാലമായി അത്ര മികച്ചതല്ല, ഇതാണ് താരത്തെ നായകസ്ഥാനം ഏല്‍പ്പിക്കുന്നതിനുള്ള തടസ്സമായി ബിസിസിഐ കാണുന്നത്. രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായി ഒരു യുവതാരത്തെ നായകസ്ഥാനത്ത് കൊണ്ടുവരാനാണ് ബിസിസിഐക്കും പരിശീലകന്‍ ഗൗതം ഗംഭീറിനും താത്പര്യം.

രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം വിരാട് കോലിയെ ബന്ധപ്പെട്ട് വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് കോലി ഇന്‍സ്റ്റഗ്ലാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ തന്നെ തന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന് കോലി സഹതാരങ്ങളെയും ടീം മാനേജ്‌മെന്റിനെയും അറിയിച്ചെങ്കിലും അന്നത് ആരും ഗൗരവമായി എടുത്തിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ടെസ്റ്റില്‍ നിറം മങ്ങിയ പ്രകടനം തുടരുന്ന കോലിയുടെ ഓഫ് സ്റ്റംപിന് പുറത്തു പോകുന്ന പന്തുകളിലെ ബലഹീനത എതിരാളികള്‍ മുതലെടുത്തിരുന്നു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരിയിലും പ്രകടനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ചുറികള്‍ അടക്കം 1990 റണ്‍സ് മാത്രമാണ് കോലി ആകെ നേടിയത്.

2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ടെസ്റ്റില്‍ കോലിയുടെ അരങ്ങേറ്റം. ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരേ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ട്വന്റി 20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് കോലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തില്‍ മാത്രമാണ് താരത്തെ കാണാനാവുക.

ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളുമാണ് വിരാട് കോലിയുടെ പേരിലുള്ളത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് കോലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് വിരാട് കോലിയാണ് ഒരു ദശകത്തോളം ഇന്ത്യയുടെ നെടുന്തൂണായത്. സച്ചിനു പിന്നാലെ കോലിയും പാഡഴിച്ചതോടെ സുപ്രധാനമായ നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനില്‍ ആരാകും ഇറങ്ങുകയെന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. മാത്രമില്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറ മാറ്റത്തിനാകും ഇംഗ്ലണ്ട് പര്യടനം സാക്ഷിയാകുക.

ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരുടെ പേരുകള്‍ക്കാണ് നായകസ്ഥാനത്തേക്ക് മുന്‍തൂക്കം. കെഎല്‍ രാഹുലിനേയും പരിഗണിക്കുന്നുണ്ട്. ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുത്തന്‍ സൈക്കിള്‍ ആരംഭിക്കുകയാണ്. ഭാവി കൂടി മുന്നില്‍ക്കണ്ടാണ് നായകനായി ഒരു യുവതാരം എന്ന തീരുമാനത്തിലേക്ക് ബിസിസിഐ നീങ്ങുന്നത്.

Tags:    

Similar News