ഒരു നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമം; ഒളിമ്പിക്സില്‍ ഇനി ക്രിക്കറ്റും; മത്സരങ്ങള്‍ നടക്കുക ട്വന്റി 20 ഫോര്‍മാറ്റില്‍; ആറ് ടീമുകള്‍ക്ക് പങ്കെടുക്കാം; 2028 ഒളിംപിക്‌സിനായി ലോസ് ഏഞ്ചല്‍സിലേക്ക് പറക്കാന്‍ ക്രിക്കറ്റ് താരങ്ങളും

ഒളിമ്പിക്സില്‍ ഇനി ക്രിക്കറ്റും

Update: 2025-04-10 09:00 GMT

ന്യൂഡല്‍ഹി: 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്ത്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ ടൂര്‍ണമെന്റുകള്‍ നടത്തും. ഇരുവിഭാഗങ്ങളിലും ആറുവീതം ടീമുകള്‍ക്ക് പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചു. ട്വന്റി 20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്സിക്യുട്ടീവ് ബോര്‍ഡാണ് ക്രിക്കറ്റ് ലോസ് ആഞ്ജലീസ് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കിയത്.

ബുധനാഴ്ച ചേര്‍ന്ന 2028ലെ ഐഒസി എക്‌സിക്യൂട്ടീവ് ബോര്‍ഡാണ് ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സിനുള്ള കായിക മത്സരങ്ങള്‍ തീരുമാനിച്ചത്. ഓരോ ടീമിലും 15 കളിക്കാര്‍ വീതമുണ്ടാകും. അങ്ങനെ ആകെ 90 ക്രിക്കറ്റ് കളിക്കാര്‍ക്ക് ഒളിംപിക് ഗെയിംസില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും. ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം അന്തിമമായിട്ടുണ്ടെങ്കിലും, മത്സരങ്ങളുടെ വേദികളും സമയക്രമവും ഇതുവരെ തീരുമാനിച്ചിട്ടില്ല.

2028 ലെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ അംഗീകരിച്ച അഞ്ച് പുതിയ കായിക ഇനങ്ങളില്‍ ഒന്നാണ് ക്രിക്കറ്റ്. ബേസ്‌ബോള്‍/സോഫ്റ്റ്ബോള്‍, ഫ്‌ലാഗ് ഫുട്‌ബോള്‍, ലാക്രോസ് (സിക്‌സെസ് ഫോര്‍മാറ്റ്), സ്‌ക്വാഷ് എന്നിവയാണ് മറ്റ് നാല് കായിക ഇനങ്ങള്‍. ഈ നാല് കായിക ഇനങ്ങളെ ഉള്‍പ്പെടുത്തുന്നതിന് ഐഒസി രണ്ട് വര്‍ഷം മുമ്പ് പ്രാഥമിക അംഗീകാരം നല്‍കിയിരുന്നു.

ഓരോ വിഭാഗത്തിലും പരമാവധി 90 അത്ലറ്റുകള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്. അതിനാല്‍ ഓരോ ടീമും പതിനഞ്ചംഗ സ്‌ക്വാഡിനെയാണ് ഒളിമ്പിക്സിന് അണിനിരത്തുക. പുരുഷന്മാരില്‍ ഇന്ത്യയും വനിതകളില്‍ ന്യൂസീലന്‍ഡുമാണ് നിലവിലെ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാര്‍.

ക്രിക്കറ്റിന് പുറമേ നാല് മത്സരങ്ങള്‍ക്കൂടി ലോസ് ആഞ്ജലീസ് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേസ്ബോള്‍, സോഫ്റ്റ്ബോള്‍, ഫ്ളാഗ് ഫുട്ബോള്‍, ലാക്രസ്, സ്‌ക്വാഷ് മത്സരങ്ങളാണ് അവ. അതേസമയം, ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തേണ്ട വേദി സംബന്ധിച്ചോ സമയക്രമം സംബന്ധിച്ചോ തീരുമാനമായില്ല. ഒളിമ്പിക്സിനോട് അടുപ്പിച്ചായിരിക്കും ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരിക.

ടീമുകളുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടില്ല. ആതിഥേയരെന്ന നിലയ്ക്ക്, ഇരുവിഭാഗങ്ങളിലും യു.എസ്. നേരിട്ട് യോഗ്യത നേടിയേക്കും. അങ്ങനെവന്നാല്‍ ബാക്കി അഞ്ച് ടീമുകള്‍ക്ക് മാത്രമേ അവസരം ലഭിക്കൂ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) 12 രാജ്യങ്ങളാണ് സ്ഥിരാംഗങ്ങളായുള്ളത്. 94 രാജ്യങ്ങള്‍ അസോസിയേറ്റ് മെമ്പര്‍മാരായുമുണ്ട്.

അതേസമയം, 128 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് തിരിച്ചുവരുന്നത്. 1900-ല്‍ പാരീസില്‍ നടന്ന ഒളിമ്പിക്സിലാണ് അവസാനമായി ക്രിക്കറ്റ് മത്സരം നടന്നത്. അന്ന് ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ രണ്ടുദിവസം നീണ്ടുനിന്ന മത്സരമാണ് നടന്നത്.

Tags:    

Similar News