കിരീടം നേടിക്കൊടുത്ത നായകൻ എതിർപക്ഷത്ത്; ഈഡനിൽ തിരിച്ചുവരവ് ലക്ഷ്യമിട്ട് കൊൽക്കത്ത; പടയോട്ടം തുടരാൻ പഞ്ചാബ്; ചരിത്ര റെക്കോർഡുകൾ കിങ്‌സിനൊപ്പം; നൈറ്റ് റൈഡേഴ്സിനെ അലട്ടി പരിക്കും ഫോമില്ലായ്മയും; ഐപിഎല്ലിൽ ഇന്ന് തീപ്പാറും പോരാട്ടം
കൊൽക്കത്ത: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബ് കിങ്‌സിനെ നേരിടും. ഈഡൻ ഗാർഡൻസിലാണ് മത്സരം. വിജയത്തുടർച്ചയുമായി എത്തുന്ന പഞ്ചാബും തുടർച്ചയായ തോൽവികളിൽ വലയുന്ന കൊൽക്കത്തയും നേർക്കുനേർ വരുമ്പോൾ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്. 2025 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ വൻ അഴിച്ചുപണികളുമായാണ് കൊൽക്കത്ത 2026 സീസണിലിറങ്ങിയത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം.
പരിക്കും പ്രധാന ബൗളർമാരുടെ ഫോമില്ലായ്മയുമാണ് കെകെആറിനെ അലട്ടുന്നത്. മറുവശത്ത്, കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ പഞ്ചാബ് കിങ്‌സ് അതേ മികവ് ഇത്തവണയും തുടരുന്നു. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച അവർ പോയിന്റ് പട്ടികയിൽ ആധിപത്യം ഉറപ്പിക്കാനാണ് ഇന്ന് ഇറങ്ങുന്നത്.
കൊൽക്കത്തയ്ക്ക് രണ്ട് വർഷം മുൻപ് കിരീടം നേടിക്കൊടുത്ത നായകൻ ശ്രേയസ് അയ്യർ ഇന്ന് പഞ്ചാബിന്റെ നായകനായി ഈഡൻ ഗാർഡൻസിലെത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. തന്റെ പഴയ ടീമിനെതിരെ അവരുടെ തട്ടകത്തിൽ പട നയിക്കുമ്പോൾ ശ്രേയസിന്റെ തന്ത്രങ്ങൾ നിർണ്ണായകമാകും. റെക്കോർഡ് തുകയായ 25.2 കോടി രൂപയ്ക്ക് കൊൽക്കത്ത ടീമിലെത്തിച്ച ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനിന്റെ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിൽ തിളങ്ങാൻ കഴിയാതിരുന്ന ഗ്രീൻ പന്തെറിഞ്ഞു തുടങ്ങിയിട്ടുമില്ല. കൊൽക്കത്തയ്ക്ക് ജയവഴിയിൽ തിരിച്ചെത്താൻ ഗ്രീൻ ഫോമിലേക്കുയരേണ്ടത് അത്യാവശ്യമാണ്. അതേസമയം, പഞ്ചാബ് നിരയിൽ പേസർ വൈശാഖ് വിജയകുമാർ മിന്നും ഫോമിലാണ്. ഡെത്ത് ഓവറുകളിലെ വൈശാഖിന്റെ പന്തുകൾ കൊൽക്കത്തയ്ക്ക് ഭീഷണിയാകും.
മത്സരത്തിലെ കണക്കുകൾ പരിശോധിച്ചാൽ പഞ്ചാബ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ കൊൽക്കത്തയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കെകെആർ നിരയിലെ വിശ്വസ്തരായ അജിങ്ക്യ രഹാനെയെ നാല് തവണയും റിങ്കു സിങ്ങിനെ രണ്ട് തവണയും പുറത്താക്കിയ ചഹലിന് അവർക്കെതിരെ വ്യക്തമായ ആധിപത്യമുണ്ട്. എന്നാൽ ബാറ്റിങ്ങിൽ സുനിൽ നരെയ്‌നെതിരെ മികച്ച റെക്കോർഡുള്ള പ്രഭ്‌സിമ്രാൻ സിങ്ങിലാണ് പഞ്ചാബിന്റെ പ്രതീക്ഷകൾ. അതേസമയം, ഈഡൻ ഗാർഡൻസിലെ ചരിത്രം പഞ്ചാബിന് അത്ര ശുഭകരമല്ല. ഇവിടെ കളിച്ച 14 മത്സരങ്ങളിൽ വെറും നാലെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാനായത് എന്ന 'ഈഡൻ ശാപം' മറികടക്കുകയാവും പഞ്ചാബിന്റെ പ്രധാന വെല്ലുവിളി.
അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന നാല് മത്സരങ്ങളിൽ മൂന്നിലും വിജയിക്കാൻ പഞ്ചാബ് കിങ്‌സിനായിട്ടുണ്ട്. ഇതിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളും പഞ്ചാബിനെ സംബന്ധിച്ചിടത്തോളം അതിമനോഹരമായിരുന്നു. കഴിഞ്ഞ വർഷം മുള്ളൻപൂരിൽ വെറും 111 റൺസ് പ്രതിരോധിച്ചു വിജയിച്ച പഞ്ചാബ്, 2024-ൽ ഈഡൻ ഗാർഡൻസിൽ 262 റൺസ് പിന്തുടർന്ന് ജയിച്ച് ചരിത്രം കുറിച്ചിരുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റൺ ചേസാണിത്. നിലവിലെ ഫോമിലും കൊൽക്കത്തയേക്കാൾ ഏറെ മുന്നിലാണ് പഞ്ചാബ് കിങ്‌സ്. കഴിഞ്ഞ സീസൺ മുതൽ കൊൽക്കത്ത നിരയാകെ ഫോം കണ്ടെത്താനാവാതെ ഉഴലുകയാണ്.
സാധ്യതാ ടീം
കെകെആർ: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), ഫിൻ അലൻ, കാമറൂൺ ഗ്രീൻ, അംഗ്രിഷ് രഘുവംശി, മനീഷ് പാണ്ഡെ/രമൺദീപ് സിങ്, റിങ്കു സിങ്, അനുകുൽ റോയ്, സുനിൽ നരെയ്ൻ, വൈഭവ് അറോറ/ഉമ്രാൻ മാലിക്, വരുൺ ചക്രവർത്തി, ബ്ലെസിങ് മുസറബാനി, കാർത്തിക് ത്യാഗി.
പഞ്ചാബ്: പ്രഭ്‌സിമ്രാൻ സിങ്, പ്രിയാൻഷ് ആര്യ, കൂപ്പർ കോണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നെഹാൽ വധേര, ഷശാങ്ക് സിങ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസൻ, സേവ്യർ ബാർട്ട്ലെറ്റ്, വൈശാഖ് വിജയകുമാർ, അർഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹൽ.
കഴിഞ്ഞ മത്സരത്തിൽ 226 റൺസ് പിറന്ന ഈഡൻ ഗാർഡൻസിലെ ബാറ്റിങ് പിച്ചിൽ ഇന്നും റൺമഴ പെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മഴ ഭീഷണിയുണ്ടെങ്കിലും മത്സരം തടസ്സമില്ലാതെ നടക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
