മക്കല്ലം ആവശ്യപ്പെട്ടത് പേസും ബൗണ്‍സും സ്വിംഗുമുള്ള വിക്കറ്റ് ഒരുക്കാന്‍; നാല് വര്‍ഷം മുന്‍പ് ഇംഗ്ലീഷ് സമ്മറില്‍ ടീം ഇന്ത്യ കണ്ട വിക്കറ്റല്ല ഇത്തവണ ലോര്‍ഡ്സില്‍; ഗ്രീന്‍ ടോപ്പോടുകൂടിയ വിക്കറ്റ്; പേസ് ആക്രമണം കടുപ്പിക്കാന്‍ ജോഫ്ര ആര്‍ച്ചറും; ലോര്‍ഡ്സില്‍ ബുംറ വരുന്നതോടെ ആര് പുറത്താകും; ആരാധകരുടെ ചര്‍ച്ചകള്‍ ഇങ്ങനെ

ഇംഗ്ലണ്ട് ടീമില്‍ നിര്‍ണായക മാറ്റം, മൂന്നാം ടെസ്റ്റില്‍ പോരാട്ടം കടുക്കും

Update: 2025-07-09 12:31 GMT

ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പൊന്നാപുരം കോട്ടയായിരുന്ന എഡ്ജ്ബാസ്റ്റണില്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവനിര ചരിത്ര ജയം കുറിച്ചതോടെ ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ അഭിമാന പോരാട്ടത്തിന് ഒരുങ്ങി ഇംഗ്ലണ്ട് ടീം. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ലോര്‍ഡ്‌സില്‍ തുടക്കമാകാനിരിക്കെ ഇംഗ്ലണ്ട് ടീം പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. പേസ് ബോളര്‍ ജോഷ് ടോങ് മൂന്നാം ടെസ്റ്റ് കളിക്കില്ല. പകരക്കാരനായി ജോഫ്ര ആര്‍ച്ചര്‍ ടീമിലെത്തി. തകര്‍പ്പന്‍ ബാറ്റിങ് നടത്തി രണ്ടാം ടെസ്റ്റില്‍ വമ്പന്‍ വിജയം നേടിയ ഇന്ത്യയെ പരീക്ഷിക്കുക ലക്ഷ്യമിട്ടാണ് ജോഫ്ര ആര്‍ച്ചറെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കളിപ്പിക്കുന്നത്. പരുക്കുകള്‍ തുടര്‍ക്കഥയായതോടെ 2021ന് ശേഷം ആര്‍ച്ചര്‍ ഏകദിന, ട്വന്റി20 പരമ്പരകളില്‍ മാത്രമാണു കളിച്ചിരുന്നത്.

ബര്‍മിങ്ങാമില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആര്‍ച്ചര്‍ ഇറങ്ങുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, താരം ടീമിനൊപ്പം ചേരാന്‍ വൈകിയതോടെ കളിപ്പിച്ചിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച താരമാണ് ആര്‍ച്ചര്‍. ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റില്‍ സസെക്‌സ് കൗണ്ടിയുടെ താരമാണ്. 2021 ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കെതിരെയാണ് ആര്‍ച്ചര്‍ അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. 13 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരം 42 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 2019ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. രണ്ടാം ടെസ്റ്റില്‍ 336 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയും ഇംഗ്ലണ്ടും ഓരോ ടെസ്റ്റുകള്‍ ജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്.

എഡ്ജ്ബാസ്റ്റണില്‍ ചരിത്രവിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ലോര്‍ഡ്‌സില്‍ ഇറങ്ങുന്നതെങ്കില്‍ വിജയവഴിയില്‍ തിരിച്ചെത്താനാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ 336 റണ്‍സിനായിരുന്നു രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ജയം. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചതാകട്ടെ അഞ്ച് വിക്കറ്റിനും.

ആറ് പതിറ്റാണ്ടോളം ഇംഗ്ലണ്ടിന്റെ പലതലമുറകള്‍ക്ക് വിജയമധുരം സമ്മാനിച്ച, ഇന്ത്യയുടെ ഇതിഹാസനായകന്മാര്‍ക്ക് മുന്നില്‍ വീഴാതെ നിലകൊണ്ട, എഡ്ജ്ബാസ്റ്റണ്‍ കോട്ട തകര്‍ത്ത സംഘം. ശുഭ്മാന്‍ ഗില്ലിനേയും യുവനിരയേയും ഇനി കാത്തിരിക്കുന്നത് ക്രിക്കറ്റിന്റെ കളിത്തട്ടാണ്. ലോക ഒന്നാം നമ്പര്‍ ബൗളര്‍ ജസ്പ്രിത് ബുംറയുടെ തിരിച്ചുവരവ് മാത്രം ഹൈലൈറ്റ് ചെയ്യപ്പെടുന്ന ഒന്നായിരിക്കില്ല മൂന്നാം ടെസ്റ്റ്. ലോര്‍ഡ്സിലെ പച്ചപുതച്ച വിക്കറ്റിലേക്ക് ആന്‍ഡേഴ്സണ്‍-ടെന്‍ഡുല്‍ക്കര്‍ ട്രോഫിയില്‍ ഒരു ചുവട് മുന്നോട്ട് ആയാന്‍ ഇന്ത്യ ഇറങ്ങുക ചില അനിവാര്യമായ മാറ്റങ്ങളോടെയാകുമെന്നത് തീര്‍ച്ചയാണ്.

എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ലോര്‍ഡ്‌സിലെ പിച്ചിലേക്കാണ്. എഡ്ജ്ബാസ്റ്റണില്‍ നിന്ന് വ്യത്യസ്തമായി മൂന്നാം ടെസ്റ്റിന് പേസും ബൗണ്‍സും സ്വിംഗുമുള്ള വിക്കറ്റ് ഒരുക്കണമെന്ന് ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലം ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാവും.

തന്റെ കരിയറില്‍ രണ്ടാം തവണയാണ് വെള്ളക്കുപ്പായത്തില്‍ ലോര്‍ഡ്സില്‍ ബുംറയിറങ്ങുന്നത്. 2021ലെ ഓര്‍മകള്‍ ബൗളര്‍ എന്ന നിലയില്‍ മാത്രമായിരിക്കില്ല ബുംറയ്ക്ക് ആത്മവിശ്വാസം പകരുക. മുഹമ്മദ് ഷമിക്കൊപ്പം ഒന്‍പതാം വിക്കറ്റില്‍ ചേര്‍ത്ത 89 റണ്‍സ്, ജോ റൂട്ടിന്റെ ഉള്‍പ്പെടെ നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍. പക്ഷേ, നാല് വര്‍ഷം മുന്‍പ് ഇംഗ്ലീഷ് സമ്മറില്‍ കണ്ട വിക്കറ്റല്ല ഇത്തവണ ലോര്‍ഡ്സില്‍ ഒരുക്കിയിരിക്കുന്നത്. ഗ്രീന്‍ ടോപ്പോടുകൂടിയതാണ് വിക്കറ്റെന്ന് പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

2021ല്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ ബാറ്റിങ്ങിന് അനുകൂലമായിരുന്നു സാഹചര്യം. പക്ഷേ, അവിടെ വിക്കറ്റില്‍ നിന്ന് ബൗണ്‍സും റിവേഴ്സ് സ്വിങ്ങും സൃഷ്ടിക്കാന്‍ ബുംറയ്ക്ക് സാധിച്ചിരുന്നു. ബൗളിങ്ങിന് അനുകൂലമാകുന്ന വിക്കറ്റില്‍ ബുംറയുടെ വരവ് ഇന്ത്യയുടെ ബൗളിങ് നിരയെ എത്രത്തോളം കരുത്തുറ്റതാക്കുമെന്ന് പറയേണ്ടതില്ലല്ലൊ. എന്നാല്‍ ബുംറയുടെ സാന്നിധ്യം ബൗളിങ് നിരയില്‍ മാറ്റങ്ങള്‍ക്കുകൂടി നയിച്ചേക്കും.

നാല് പ്രോപ്പര്‍ പേസര്‍മാരായിരുന്നു 2021ല്‍ ലോര്‍ഡ്സില്‍ ഇന്ത്യയ്ക്കായി ഇറങ്ങിയത്, ഒപ്പം രവീന്ദ്ര ജഡേജയും. ബുംറയ്ക്ക് പുറമെ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ. ബാറ്റിങ് ഡെപ്ത്തില്‍ വിട്ടുവീഴ്ച വരുത്താതെ എങ്ങനെ നാല് പേസര്‍മാരെ അണിനിരത്തുമെന്നതാണ് ആശങ്ക. എഡ്ജ്ബാസ്റ്റണില്‍ എട്ടാം നമ്പര്‍ വരെ നീളുന്ന ബാറ്റര്‍മാര്‍ ഇന്ത്യയ്ക്കുണ്ടായിരുന്നു. അത് വിജയത്തിലും നിര്‍ണായകമായിരുന്നു. പ്രത്യേകിച്ചും ജഡേജയുടേയും സുന്ദറിന്റേയും സംഭാവനകള്‍.

ടീമിന് പുറത്ത് പോകാന്‍ ഇവിടെ സാധ്യത കൂടുതല്‍ നിതീഷ് റെഡ്ഡിക്കാണ്. രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് നിതീഷ് നേടിയത്. ആറ് ഓവറുകള്‍ എറിഞ്ഞപ്പോള്‍ 29 റണ്‍സും വഴങ്ങി. രണ്ടാം ഇന്നിങ്‌സില്‍ നിതീഷിന് പന്തുനല്‍കാനും ഇന്ത്യ മുതിര്‍ന്നില്ല. അതുകൊണ്ട് ബുംറ വരുമ്പോള്‍ നിതീഷ് വഴിമാറിക്കൊടുക്കേണ്ടി വന്നേക്കാം.

മറ്റൊരു സാധ്യത പ്രസിദ്ധ് കൃഷ്ണയുടെ കാര്യത്തിലാണ്. രണ്ട് ടെസ്റ്റുകളില്‍ നിന്ന് ആറ് വിക്കാണ് നേട്ടം. വിക്കറ്റിന് എണ്ണമല്ല ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. പ്രസിദ്ധിന്റെ റണ്‍സ് വിട്ടുകൊടുക്കുന്ന ശൈലിയാണ്. നാല് ഇന്നിങ്‌സിലുമായി എക്കണോമി അഞ്ചിന് മുകളിലാണ്. ലീഡ്സിലെ മാത്രം എടുത്താല്‍ ആറും കടുന്നു പ്രസിദ്ധ്. ലോര്‍ഡ്സിലെ ബൗളിങ്ങിന് അനുകൂലമായ സാഹചര്യത്തില്‍ അര്‍ഷദീപിനെപ്പോലൊരു ഇടം കയ്യന്‍ പേസര്‍ ആനൂകുല്യമാണെന്ന് ഇന്ത്യ ചിന്തിച്ചേക്കാം. അങ്ങനെയെങ്കില്‍ യുവതാരത്തിന്റെ അരങ്ങേറ്റത്തിനും കളമൊരുങ്ങും. ഇടം കയ്യന്‍ പേസര്‍മാര്‍ക്കെതിരെ സാക്ക് ക്രൗളി, ഒലി പോപ്പ്, ജോ റൂട്ട് തുടങ്ങിയ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാര്‍ക്ക് വലിയതോതില്‍ ആധിപത്യം പുലര്‍ത്താനുമായിട്ടില്ല.

ബാറ്റിങ് നിരയിലേക്ക് വന്നാല്‍, രണ്ട് ടെസ്റ്റിലുമായി ഒരു അര്‍ദ്ധശതകം പോലും നേടാത്ത ഏകതാരം കരുണ്‍ നായരാണ്. നാല് ഇന്നിങ്‌സിലുമായി 77 റണ്‍സാണ് കരുണിന്റെ നേട്ടം. ഇതില്‍ രണ്ട് പുറത്താകലിനും കാരണമായത് കരുണിന്റെ ഡ്രൈവ് ടെന്‍ഡന്‍സിയായിരുന്നു. ഒന്ന് ബൗണ്‍സറും മറ്റൊന്ന് ബൗളര്‍ക്ക് തന്നെ ക്യാച്ച് നല്‍കിയും.

കേവലം രണ്ട് ടെസ്റ്റിന്റെ ദൂരമാന്ന് കരുണിനെ പുറത്തിരുത്താനുള്ള സാധ്യത വിരളമാണ്. പ്രത്യേകിച്ചും ഗൗതം ഗംഭീര്‍ ഇക്കാര്യത്തില്‍ പരമ്പര തുടങ്ങും മുന്‍പ് തന്നെ നിലപാടും വ്യക്തമാക്കിയിരുന്നു. എല്ലാ താരങ്ങള്‍ക്കും ലോങ് റണ്‍ നല്‍കുമെന്നായിരുന്നു മുഖ്യപരിശീലകന്റെ വാക്ക്. അതുകൊണ്ട് ബാറ്റിങ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍. ഋഷഭ് പന്ത് എന്നിവര്‍ മികച്ച ഫോമിലാണ്. ജഡേജയും തന്റെ റോള്‍ കൃത്യമായി നിര്‍വഹിക്കുന്നു.

Tags:    

Similar News