ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍, രോഹിത് മുതല്‍ യശ്വസി ജയസ്വാളിനെ വരെ വാര്‍ത്തെടുത്ത താരം; തുടര്‍ച്ചയായി അഞ്ച് രഞ്ജി ട്രോഫി കരീടം നേടിയ ടീമിന്റെ ഭാഗം; 26-ാം വയസ്സില്‍ ഹൃദയാഘാതം വന്നവെങ്കിലും അതിനെയെല്ലാം അതീജിവിച്ച് മുംബൈയുടെ ക്യാപ്റ്റനായി; മുംബൈ ക്രിക്കറ്റ് കുലപതി മിലിന്ദ് റെഗെ അന്തരിച്ചു

Update: 2025-02-19 09:26 GMT

മുംബൈ: മുംബൈ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനും സെലക്ടറുമായിരുന്ന മിലിന്ദ് റെഗെ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. മുംബൈ ടീമിന്റെ സുവര്‍ണ്ണ കാലഘടത്തില്‍ കളിച്ചിരുന്ന താരം തുടര്‍ച്ചയായി അഞ്ച് രഞ്ജി ട്രോഫി കരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു.

ഹൃദയസംബന്ധിയായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന മിലിന്ദ് റെഗെക്ക് 26-ാം വയസ്സില്‍ ഹൃദയാഘാതം വന്നിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി മുംബൈ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ശേഷം ഇരുപതുകളുടെ അവസാനത്തില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം കളി ജീവിരം അവസാനിപ്പിച്ച താരം പക്ഷേ പരിശീലകനായി ക്രിക്കറ്റില്‍ തുടര്‍ന്നു.

1966 മുതല്‍ 1978 വരെ മുംബൈ ടീമിലെ ഓള്‍റൗണ്ടറായിരുന്ന റെഗെ, 52 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. വലംകൈയന്‍ ഓഫ് ബ്രേക്ക് ബൗളറായ താരം 126 വിക്കറ്റുകള്‍ കരസ്ഥമാക്കി്്. മുംബൈക്കായി 23.56 ശരാശരിയില്‍ 1,532 റണ്‍സും നേടി.

ടാറ്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ തലവാനയതിനായിരുന്നു. കൂടാതെ മുംബൈ ക്രിക്കറ്റിനെ വിവിധ പദവികളില്‍ റെഗെ സേവനമനുഷ്ഠിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ യശസ്വി ജയ്‌സ്വാള്‍ വരെ മുംബൈ ക്രിക്കറ്റിലെ മാറിമാറി വന്ന തലമുറകളെ ആദ്യം കണ്ടുപിടിച്ചത് റെഗെയാണ്. കഴിഞ്ഞ നാല് വര്‍ഷമായി, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഉപദേഷ്ടാവായിരുന്നു.

അതേസമയം, വിടവാങ്ങിയത് തന്റെ ജീവിതം മാറ്റിമറിച്ച വ്യക്തിയാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അനുസ്മരിച്ചു. 1988ല്‍ സച്ചിനെ രഞ്ജി ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുംബൈ സെലക്ടര്‍മാരില്‍ ഒരാളായിരുന്നു റെഗെ. 'മിലിന്ദ് റെഗെ സാറിന്റെ വിയോഗ വാര്‍ത്ത കേട്ടതില്‍ ദുഃഖമുണ്ട്. മുംബൈ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിയ ഒരു യഥാര്‍ത്ഥ ക്രിക്കറ്റ് കളിക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹവും മറ്റു മുംബൈ സെലക്ടര്‍മാരും എന്നിലെ കഴിവ് കണ്ടെത്തി രഞ്ജിയില്‍ മുംബൈക്കായി കളിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍, എന്റെ കരിയറിലെ ഒരു നിര്‍ണായക നാഴികക്കല്ലായിരുന്നു അത്,' സച്ചിന്‍ അനുശോചിച്ചു.

'പ്രതീക്ഷയോടെ കഠിനാധ്വാനം ചെയ്യുന്ന അസംഖ്യം ആളുകളുടെ ഒരു മഹാസാഗരത്തില്‍ നിന്ന് കഴിവുള്ള ഒരു കളിക്കാരനെ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് കഴിയും. എല്ലാ തലങ്ങളിലും... പ്രത്യേകിച്ച് ജൂനിയര്‍ തലങ്ങളില്‍ പ്രതിഭകളെ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക ആറാം ഇന്ദ്രിയം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഒരു ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്.

അത് നികത്താന്‍ പ്രയാസമുള്ള ഒന്നായിരിക്കും. ഇനിയങ്ങോട്ടേക്ക് അദ്ദേഹം അടുത്തില്ലായിരിക്കാം, പക്ഷേ നിരവധി ആളുകളുടെ ജീവിതത്തില്‍ അദ്ദേഹം പതിപ്പിച്ച മുദ്ര എപ്പോഴും മായാതെ നിലനില്‍ക്കും. നിരവധി പേരുടെ ജീവിതങ്ങളില്‍ അദ്ദേഹം മാറ്റങ്ങള്‍ വരുത്തി.. തീര്‍ച്ചയായും ഞാനും അതിലൊരാളാണ്. മിലിന്ദ് റെഗെ സാര്‍.. എല്ലാത്തിനും നന്ദി. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഹൃദയംഗമമായ അനുശോചനം നേരുന്നു,' സച്ചിന്‍ എക്‌സില്‍ കുറിച്ചു.


Tags:    

Similar News