'ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയത് വിഷമകരമായ തീരുമാനം'; ലോകകപ്പിന് മുൻപ് ഗില്ലിന് സമയം നൽകുന്നത് ടീമിന് ഗുണം ചെയ്യുമെന്നും അജിത് അഗാർക്കർ

Update: 2025-10-04 14:16 GMT

മുംബൈ: ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റിയതിൽ വിശദീകരണവുമായി ചീഫ് സെലക്ടർ അജിത് അഗാർക്കർ. ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി യുവതാരം ശുഭ്‌മാൻ ഗില്ലിനെയാണ് പുതിയ ഏകദിന ക്യാപ്റ്റനായി നിയമിച്ചത്. തീരുമാനം രോഹിത് ശർമയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്ക് അധികം ഏകദിന മത്സരങ്ങൾ കളിക്കാനില്ലാത്ത സാഹചര്യത്തിൽ, അടുത്ത ക്യാപ്റ്റന് മതിയായ സമയം നൽകേണ്ടതുണ്ടെന്ന് അഗാർക്കർ ചൂണ്ടിക്കാട്ടി. ക്യാപ്റ്റനെ മാറ്റാനുള്ള തീരുമാനം രോഹിത് ശർമയും സെലക്ഷൻ കമ്മിറ്റിയും ചേർന്നെടുത്തതാണെന്ന് ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. ഈ വർഷം ആദ്യം നേടിയ ചാമ്പ്യൻസ് ട്രോഫി ഏകദിന ക്യാപ്റ്റൻ എന്ന നിലയിൽ രോഹിതിന്റെ അവസാന ദൗത്യമായിരുന്നു. ഏഷ്യാ കപ്പിൽ വിജയിച്ചില്ലെങ്കിൽ പോലും അദ്ദേഹത്തെ മാറ്റുന്നത് വിഷമകരമായ തീരുമാനമായിരുന്നെന്നും എന്നാൽ ടീമിന്റെ താൽപ്പര്യങ്ങൾ മുൻനിർത്തി മുന്നോട്ട് പോകേണ്ടത് ആവശ്യമാണെന്നും അഗാർക്കർ കൂട്ടിച്ചേർത്തു.

അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഗില്ലിനെ ക്യാപ്റ്റനായി നിയമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ശ്രേയസ് അയ്യരാണ് പുതിയ വൈസ് ക്യാപ്റ്റൻ. ഈ മാറ്റത്തോടെ, ഓരോ ഫോർമാറ്റിനും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാർ എന്ന നിലയിൽ നിന്ന് ഏകദിന, ടെസ്റ്റ് ടീമുകൾക്ക് ഒരേ ക്യാപ്റ്റൻ എന്ന സ്ഥിതിയിലേക്ക് ഇന്ത്യ എത്തിയിരിക്കുകയാണ്. ഭാവിയിൽ മൂന്ന് ഫോർമാറ്റുകളിലും ഗിൽ ടീമിന്റെ ചുമതല ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

Tags:    

Similar News