'സത്യം പറഞ്ഞാല്‍ ഈ അവാര്‍ഡ് ലഭിക്കേണ്ടത് ബുംറയ്ക്കാണ്; കളി ഞങ്ങളുടെ കൈയില്‍ നിന്ന് പോകുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ബുംറയാണ് ഞങ്ങളെ തിരികെ കൊണ്ടുവന്നത്'; പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം അര്‍ഹിക്കുന്നത് ബുംറക്കെന്ന് പറഞ്ഞ് സഞ്ജു; സോഷ്യല്‍ മീഡിയയില്‍ കൈയടി

'സത്യം പറഞ്ഞാല്‍ ഈ അവാര്‍ഡ് ലഭിക്കേണ്ടത് ബുംറയ്ക്കാണ്

Update: 2026-03-05 18:08 GMT

മുംബൈ: വാംഖഡെയിലെ ഗാലറി ഇരമ്പിയത് സഞ്ജു സാംസണ്‍ എന്ന പേരിനൊപ്പമായിരുന്നു. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക സെമി പോരാട്ടത്തില്‍ തകര്‍ത്തടിച്ച് ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച സഞ്ജുവിനെ തേടി 'മാന്‍ ഓഫ് ദി മാച്ച്' പുരസ്‌കാരമെത്തിയതില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍, പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തന്റെ ഇന്നിങ്‌സിനേക്കാള്‍ ടീമിനെ തുണച്ചത് ജസ്പ്രീത് ബുംറയുടെ മാന്ത്രിക സ്‌പെല്ലാണെന്ന് സഞ്ജു തുറന്നു പറഞ്ഞു. 'സത്യം പറഞ്ഞാല്‍ ഈ അവാര്‍ഡ് ലഭിക്കേണ്ടത് ബുംറയ്ക്കാണ്. അദ്ദേഹം ഒരു 'വണ്‍ ഇന്‍ എ ജനറേഷന്‍' ബൗളറാണ്. കളി ഞങ്ങളുടെ കൈയില്‍ നിന്ന് പോകുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ബുംറയാണ് ഞങ്ങളെ തിരികെ കൊണ്ടുവന്നത്,' സഞ്ജു പറഞ്ഞു.

ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലേക്ക് അനായാസം കുതിക്കുമെന്ന് കരുതിയെങ്കിലും ബുംറയുടെ സ്‌പെല്‍ കളി തിരിച്ചു. കൃത്യമായ യോര്‍ക്കറുകളും വേരിയേഷനുകളും കൊണ്ട് ഇംഗ്ലീഷ് ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയ ബുംറ, നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ ജയം ഉറപ്പാക്കുകയായിരുന്നു. സഞ്ജുവിന്റെ ബാറ്റിങ് കരുത്തും ബുംറയുടെ ബൗളിങ് മികവും ചേര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ആധികാരികമായ വിജയമാണ്. തന്റെ വ്യക്തിഗത നേട്ടത്തേക്കാള്‍ ടീമിന്റെ വിജയത്തിനും സഹതാരത്തിന്റെ കഴിവിനും വിലകല്‍പ്പിച്ച സഞ്ജുവിന്റെ നിലപാടിനെ പുകഴ്ത്തി മുന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ വാംഖഡെ സ്റ്റേഡിയത്തിലെ ആരവങ്ങള്‍ക്കിടെ വിക്കറ്റ് വേട്ടയില്‍ പുതിയ നാഴികക്കല്ല് താണ്ടി ഇന്ത്യന്‍ പേസ് കുന്തമുന ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ ഹാരി ബ്രൂക്കിനെ അക്ഷര്‍ പട്ടേലിന്റെ കൈകളിലെത്തിച്ചതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ എന്ന മാന്ത്രിക സംഖ്യയില്‍ ബുംറ തൊട്ടു. ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും ഇനി ഗുജറാത്തുകാരനായ ഈ പത്താം നമ്പര്‍ താരത്തിന് സ്വന്തം.

അനില്‍ കുംബ്ലെയും കപില്‍ ദേവും ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ വാഴുന്ന 500 വിക്കറ്റ് ക്ലബ്ബിലേക്കാണ് ബുംറയും പന്തെറിഞ്ഞു കയറിയത്. കുംബ്ലെ (953), ആര്‍. അശ്വിന്‍ (761), ഹര്‍ഭജന്‍ സിങ് (711), കപില്‍ ദേവ് (687), സഹീര്‍ ഖാന്‍ (610), രവീന്ദ്ര ജഡേജ (577), ജവഗല്‍ ശ്രീനാഥ് (551) എന്നിവരാണ് ഈ പട്ടികയില്‍ ബുംറയ്ക്ക് മുന്നിലുള്ളവര്‍.

ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിനെ തന്റെ ട്രേഡ് മാര്‍ക്ക് സ്ലോവര്‍ പന്തില്‍ കുടുക്കിയായിരുന്നു ബുംറയുടെ ആഘോഷം. മത്സരത്തില്‍ 4 ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ബുംറ നേടിയത്.

Tags:    

Similar News