'ആദ്യ ഐ.പി.എല്‍ കിരീടം നേടിയ വിരാട് കോലിക്കും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനും അഭിനന്ദനങ്ങള്‍; ഇത് അസാമാന്യമായ നേട്ടം! അഭിനന്ദിച്ച് ഹാരി കെയിന്‍; അപൂര്‍വ ചിത്രവും പങ്കുവെച്ചു

'ആദ്യ ഐ.പി.എല്‍ കിരീടം നേടിയ വിരാട് കോലിക്കും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനും അഭിനന്ദനങ്ങള്‍

Update: 2025-06-04 08:54 GMT

ബംഗളുരു: ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു കിരീടം നേടിയതിന്റെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍.സി.ബി ഐ.പി.എല്ലില്‍ ആദ്യ കിരീടം നേടുന്നത്. ഏകദിന, ട്വന്റി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടി ലോകക്രിക്കറ്റിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ഐ.പി.എല്‍ കിരീടം എന്നത് കോഹ്ലിയുടെ സ്വപ്നമായിരുന്നു. ഇന്നലെ അഹ്‌മദാബാദില്‍ അതും കോഹ്ലി സ്വന്തമാക്കി, 18 വര്‍ഷമാണ് ഇതിനുവേണ്ടി കോഹ്ലിക്ക് കാത്തിരിക്കേണ്ടി വന്നത്.

ഫെനലിലെ വിജയത്തിനു പിന്നാലെ താരത്തിന്റെ പ്രതികരണവും അധിവൈകാരികമായിരുന്നു. ഗ്രൗണ്ടില്‍ വീണ് ആനന്ദ കണ്ണീര്‍ പൊഴിച്ച താരം, ഒരു കുട്ടിയെ പോലെ ഓടിനടന്ന് സന്തോഷിക്കുന്നതും ആരാധകര്‍ കണ്ടു. കോലിയെ അഭിനന്ദിച്ചു കൊണ്ടാണ് ആര്‍സിബി ആരാധകര്‍ രംഗത്തുവന്നത്. ലോക ഫുട്ബാളിലെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളില്‍ ഒരാളായ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയിനും താരത്തിന് ആശംസകള്‍ നേര്‍ന്നു.

പ്രിയ സുഹൃത്തു കൂടിയായ കോഹ്ലിയെയും ആര്‍.സി.ബിയെയും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കെയിന്‍ അഭിനന്ദിച്ചത്. 'ആദ്യ ഐ.പി.എല്‍ കിരീടം നേടിയ വിരാട് കോഹ്ലിക്കും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനും അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ശേഖരത്തില്‍നിന്ന്. അസാമാന്യമായ നേട്ടം' -കെയിന്‍ കുറിച്ചു. കോഹ്ലിക്കൊപ്പം അദ്ദേഹത്തിന്റെ 18ാം നമ്പര്‍ ജഴ്‌സിയും പിടിച്ചുനില്‍ക്കുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷങ്ങള്‍ക്കകമാണ് പോസ്റ്റും ചിത്രവും വൈറലായത്.

കരിയറില്‍ രണ്ടുപേര്‍ക്കും ഈ വര്‍ഷം ഏറെ പ്രിയപ്പെട്ടതാണ്. 31കാരനായ കെയിന്‍ കരിയറിലെ ആദ്യ പ്രധാന കിരീടം നേടിയതും ഇതേ വര്‍ഷം തന്നെയാണ്. ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്മാരായതോടെയാണ് കരിയറില്‍ ഒരു കിരീടമില്ല എന്ന പോരായ്മ കെയിന്‍ മറികടന്നത്.

സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും ഹാരി കെയിന്‍ തന്നെ. 24 ഗോളുകള്‍ നേടി താരം കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഇംഗ്ലണ്ട് ദേശീയ ടീമിലും ടോട്ടന്‍ഹമിലും ബയേണിലും കളിച്ച കെയിനിനും കിരീടത്തിനായി ഏറെ കാത്തിരിക്കേണ്ടി വന്നു. പല ടൂര്‍ണമെന്റിലും ഫൈനലിലെത്തിയെങ്കിലും കണ്ണീരോടെ മടങ്ങാനായിരുന്നു വിധി. 2023ല്‍ റെക്കോഡ് തുകക്കാണ് താരം ബയേണില്‍ എത്തിയത.

Tags:    

Similar News