സെഞ്ചുറിയുമായി പടനയിച്ച് ബെന്‍ ഡക്കറ്റ്; അര്‍ധ സെഞ്ചുറിയുമായി സാക് ക്രോളിയും ജോ റൂട്ടും; ബുമ്രയെ കരുതലോടെ നേരിട്ടും പ്രസിദ്ധിനെയും ഠാക്കൂറിനെയും ആക്രമിച്ചും അഞ്ചാം ദിനത്തിലെ കുതിപ്പ്; ഹെഡിങ്‌ലിയില്‍ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം; ഗില്ലിന്റെ നായക 'അരങ്ങേറ്റം' തോല്‍വിയോടെ; ഇന്ത്യക്ക് ഓര്‍മിക്കാന്‍ അഞ്ച് സെഞ്ചുറി മാത്രം

ഇന്ത്യക്ക് ഓര്‍മിക്കാന്‍ അഞ്ച് സെഞ്ചുറി മാത്രം

Update: 2025-06-24 17:50 GMT

ലീഡ്‌സ്: ബാറ്റര്‍മാര്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടും ബൗളിംഗിലും ഫീല്‍ഡിംഗിലും പിഴച്ചതോടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. രണ്ട് ഇന്നിങ്സിലുമായി അഞ്ചു സെഞ്ചുറികളടക്കം 835 റണ്‍സടിച്ചിട്ടും ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ വിജയക്കുതിപ്പ് തടയാന്‍ ജസ്പ്രീത് ബുമ്രയ്ക്കും സംഘത്തിനുമായില്ല. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ സെഞ്ചുറി കണ്ടെത്താനായെങ്കിലും ശുഭ്മാന്‍ ഗില്ലിന് തോല്‍വിയോടെ തുടക്കം. ലീഡ്സ് ടെസ്റ്റില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (1 - 0).

ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് എത്തി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്കു വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിക്കാതെ പോയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ആദ്യ ഇന്നിങ്‌സില്‍ ബുമ്ര അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. അവസാന ദിനം വിജയമുറപ്പാക്കാന്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിന്റെ പത്തു വിക്കറ്റുകളും വീഴ്ത്തണമായിരുന്നു. പേസര്‍മാരായ പ്രസിദ്ധ് കൃഷ്ണയും ഷാര്‍ദൂല്‍ ഠാക്കൂറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തുകയും സ്പിന്നര്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. സ്‌കോര്‍ ഇന്ത്യ 471/10, 364/10, ഇംഗ്ലണ്ട് 465/10, 373/5.

ഇംഗ്ലണ്ട് നിരയില്‍ ബെന്‍ ഡക്കറ്റ് സെഞ്ചറി നേടി പുറത്തായി. 170 പന്തുകള്‍ നേരിട്ട ഡക്കറ്റ് ഒരു സിക്‌സും 21 ഫോറുകളും അടക്കം 149 റണ്‍സെടുത്തു. ഓപ്പണര്‍മാരായ സാക് ക്രൗലിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 188 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനു നല്‍കിയത്. നാലിന് 253 എന്ന നിലയിലേക്ക് ഇംഗ്ലണ്ടിനെ എത്തിക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു സാധിച്ചെങ്കിലും മധ്യനിരയുടെ ചെറുത്തുനില്‍പ് ഇംഗ്ലണ്ടിനെ രക്ഷിച്ചു.

ആദ്യ ഇന്നിങ്‌സില്‍ ആറു റണ്‍സിന്റെ നേരിയ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ കളി കൈവിട്ടത്. ഓപ്പണര്‍ സാക് ക്രൗലി അര്‍ധ സെഞ്ചറി നേടി പുറത്തായി. 65 റണ്‍സെടുത്ത താരത്തെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ കെ.എല്‍. രാഹുല്‍ ക്യാച്ചെടുത്താണു മടക്കിയത്. ഒലി പോപ്പിനെയും (എട്ട് റണ്‍സ്) പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. ഷാര്‍ദൂല്‍ ഠാക്കൂറിന്റെ 55ാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ക്യാച്ചില്‍ ഡക്കറ്റ് മടങ്ങി. തൊട്ടടുത്ത പന്തില്‍ ഹാരി ബ്രൂക്കിനെ 'ഗോള്‍ഡന്‍ ഡക്കാക്കി' ഷാര്‍ദൂല്‍ ഇന്ത്യയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. ഇംഗ്ലണ്ട് മധ്യനിരയില്‍ ജോ റൂട്ട് (84 പന്തില്‍ 53), ജെയ്മി സ്മിത്ത് (55 പന്തില്‍ 44), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (51 പന്തില്‍ 33) എന്നിവര്‍ പിടിച്ചുനിന്നതോടെ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടാതെ ഇംഗ്ലണ്ട് വിജയലക്ഷ്യത്തിലെത്തി.

ചോരുന്ന കൈകള്‍, വിശ്വസിക്കാന്‍ ബുമ്ര മാത്രം

ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ നല്‍കാന്‍ ആളില്ലാതിരുന്നതിനെയും കൈവിട്ട ക്യാച്ചുകളെയും ഇന്ത്യയ്ക്ക് പഴിക്കാം. വിരാട് കോലിയും രോഹിത് ശര്‍മയും ഇല്ലാതെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയില്‍ പക്ഷേ വിജയിക്കാനുള്ള ദാഹം ഇല്ലായിരുന്നു എന്നത് വസ്തുതയാണ്. പലപ്പോഴും ഫീല്‍ഡിലെ അച്ചടക്കമില്ലായാമയും വിനയായി. പിഴവുകളില്‍ നിന്ന് പാഠം പഠിച്ച് ഇന്ത്യയ്ക്ക് അടുത്ത മത്സരത്തിനായി തയ്യാറെടുക്കാം. മറുവശത്ത് 371 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് അനായാസം ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസത്തിന് കൈയടിക്കാം. ബെന്‍ ഡക്കറ്റിന്റെ സെഞ്ചുറിയും സാക് ക്രോളിയുടെയും ജോ റൂട്ടിന്റെയും അര്‍ധ സെഞ്ചുറികളുമാണ് ഇംഗ്ലീഷ് വിജയം എളുപ്പമാക്കിയത്. രണ്ട് ഇന്നിങ്സിലും ഇന്ത്യയ്ക്കായി സെഞ്ചുറി നേടി റെക്കോഡിട്ട ഋഷഭ് പന്തിനും ഇത് നിരാശയുടെ മത്സരമായി മാറി.

വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 188 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ തന്നെ മത്സരം ഇന്ത്യയുടെ കൈവിട്ടുപോയിരുന്നു. ആദ്യ സെഷന്‍ മുഴുവന്‍ ഇരുവരും ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. ഇതിനിടെ 97 റണ്‍സില്‍ നില്‍ക്കേ സിറാജിന്റെ പന്തില്‍ ഡക്കറ്റിനെ യശസ്വി ജയ്‌സ്വാള്‍ കൈവിട്ടതിന് ഇന്ത്യയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു. ഈ മത്സരത്തില്‍ ജയ്‌സ്വാള്‍ നിലത്തിടുന്ന നാലാമത്തെ ക്യാച്ചായിരുന്നു ഇത്. ആദ്യ സെഷനില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ തന്നെ മാറിപ്പോയിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ക്രോളിയെ 43-ാം ഓവറില്‍ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഒടുവില്‍ ഈ കൂട്ടുകെട്ട് പൊളിച്ചത്. 42 ഓവറുകള്‍ പന്തെറിഞ്ഞിട്ടാണ് ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചത്. 126 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 65 റണ്‍സെടുത്താണ് ക്രോളി മടങ്ങിയത്. തുടര്‍ന്നെത്തിയ ഒലി പോപ്പിന് ആദ്യ ഇന്നിങ്‌സിലെ പ്രകടനം തുടരാനായില്ല. എട്ടു റണ്‍സെടുത്ത പോപ്പ് പ്രസിദ്ധിന്റെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയി. ഇതിനോടകം സെഞ്ചുറി തികച്ച ഡക്കറ്റ് സ്‌കോറിങ് വേഗത്തിലാക്കി. 170 പന്തില്‍ നിന്ന് 149 റണ്‍സെടുത്ത ഡക്കറ്റിനെ ഒടുവില്‍ ശാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ പകരക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 21 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഡക്കറ്റിന്റെ ഇന്നിങ്‌സ്. തൊട്ടടുത്ത പന്തില്‍ അപകടകാരിയായ ഹാരി ബ്രൂക്കിനെയും (0) താക്കൂര്‍ മടക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന് തോന്നിച്ചു. എന്നാല്‍ ജോ റൂട്ടും സ്റ്റോക്ക്‌സും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 49 റണ്‍സ് ചേര്‍ത്തതോടെ രണ്ടാം സെഷനിലും ഇന്ത്യയ്ക്ക് കാര്യമായ സമ്മര്‍ദം സൃഷ്ടിക്കാന്‍ സാധിച്ചില്ല.

നിരന്തരം സ്വീപ്പുകളും റിവേഴ്സ് സ്വീപ്പുകളും കളിച്ച സ്റ്റോക്ക്സ് ഒടുവില്‍ 51 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. ജഡേജയുടെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച സ്റ്റോക്കിസിനെ ഗില്‍ ക്യാച്ചെടുത്തു. പിന്നാലെ ആറാം വിക്കറ്റില്‍ ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. റൂട്ട് 53* റണ്‍സോടെയും സ്മിത്ത് 44* റണ്‍സോടെയും പുറത്താകാതെ നിന്നു. ജഡേജയെ സിക്റിന് പറത്തിയാണ് സ്മിത്ത് ടീമിന്റെ വിജയറണ്‍ കുറിച്ചത്.

അവസാന ദിനം ആദ്യ മണിക്കൂറില്‍ ന്യൂ ബോളിന്റെ ആനുകൂല്യവും മൂടിക്കെട്ടിയ അന്തരീക്ഷവും മുതലെടുത്ത് വിക്കറ്റ് വീഴ്ത്താമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും ക്രീസിലുറച്ചതാണ് മത്സരത്തില്‍ നിര്‍ണായകമായത്.ആദ്യ മണിക്കൂറില്‍ ബുമ്രയെ കരുതലോടെ നേരിട്ട ഇംഗ്‌സണ്ട് ഓപ്പണര്‍മാര്‍ റണ്ണടിക്കുന്നതിനെക്കാള്‍ വിക്കറ്റ് വീഴാതെ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ബുമ്രയുടെ സ്‌പെല്‍ അവസാനിച്ച് പ്രസിദ്ധും ഷാര്‍ദ്ദുല്‍ താക്കൂറും സിറാജും പന്തെറിയാനെത്തിയതോടെ സ്‌കോറിംഗ് വേഗം കൂട്ടി. ഇടക്ക് ചെറിയ മഴ മുലം മത്സരം നിര്‍ത്തിയെങ്കിലും മത്സരഫലത്തെ ബാധിച്ചില്ല. 14 ഓവറുകള്‍ മാത്രമായിരുന്നു ഇംഗ്ലണ്ട് വിജയം പൂര്‍ത്തിയാക്കുമ്പോള്‍ ബാക്കിയുണ്ടായിരുന്നു. മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ 41 റണ്‍സിന് അവസാന ഏഴ് വിക്കറ്റുകളും രണ്ടാം ഇന്നിംഗ്‌സില്‍ 31 റണ്‍സിന് അവസാന ആറ് വിക്കറ്റുകളും നഷ്ടമാക്കിയതും മത്സരത്തില്‍ നിര്‍ണായകമായി.

കെ.എല്‍ രാഹുലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ചുറി മികവില്‍ രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനു മുന്നില്‍വെച്ചത് 371 റണ്‍സ് വിജയലക്ഷ്യമാണ്. രാഹുലിന്റെയും പന്തിന്റെയും സെഞ്ചുറികളാണ് ഇന്ത്യന്‍ സ്‌കോര്‍ 364-ല്‍ എത്തിച്ചത്.

Similar News