സഞ്ജുവിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയതിന് ശേഷം സിഗ്‌നേച്ചര്‍ സെലിബ്രേഷനുമായി അബ്രാര്‍ അഹമ്മദ്; ഇന്ത്യയുടെ ജയത്തിന് പിന്നാലെ സഞ്ജുവിനെ സാക്ഷിയാക്കി അബ്രാറിനെ 'തല ചെരിച്ച്' ട്രോളിക്കൊന്ന് അര്‍ഷ്ദീപും സംഘവും; റൗഫിന്റെ വിമാനത്തിന് ബുംറയുടെ മറുപടിയും ഏറ്റെടുത്ത് ആരാധകര്‍

റൗഫിന്റെ വിമാനത്തിന് ബുംറയുടെ മറുപടിയും ഏറ്റെടുത്ത് ആരാധകര്‍

Update: 2025-09-29 07:52 GMT

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ഫൈനലില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് തിലക് വര്‍മയ്ക്ക് ഒപ്പം നിര്‍ണായക ഇന്നിങ്സുമായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 21 പന്തില്‍ 24 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഒരു പടുകൂറ്റന്‍ സിക്സും രണ്ട് ബൗണ്ടറികളും മലയാളി താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. തിലക് വര്‍മയുമായി നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ക്കുകയായിരുന്ന സഞ്ജുവിനെ പുറത്താക്കി അബ്രാര്‍ അഹമ്മദാണ് പാക്കിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്. 13-ാം ഓവറിലെ രണ്ടാം പന്തില്‍ സാഹിബ്സാദ ഫര്‍ഹാനാണ് സഞ്ജുവിനെ പിടികൂടിയത്. സഞ്ജുവിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയതിന് ശേഷം അബ്രാര്‍ അഹമ്മദ് തന്റെ സിഗ്‌നേച്ചര്‍ സെലിബ്രേഷനും ചെയ്തു. കൈകെട്ടി നിന്ന് മുഖം കൊണ്ട് പുറത്തേക്ക് പോകൂ എന്ന ആംഗ്യമാണ് അബ്രാര്‍ കാണിച്ചത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ ഇന്ത്യയുടെ ജയത്തിന് ശേഷം സഞ്ജുവിനെ സാക്ഷിയാക്കി അര്‍ഷ്ദീപ് സിങും സംഘവും അബ്രാറിന് നല്‍കിയ മറുപടിയാണ് ആരാധകര്‍ നിറഞ്ഞ കയ്യടിയോടെ ഏറ്റെടുത്തത്. പ്രതികാരം അത് വീട്ടാനുള്ളതാണെന്ന സിനിമാ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന ഒന്നിലേറെ സംഭവങ്ങളാണ് ഇന്നലെ ഏഷ്യകപ്പ് ഫൈനലിനിടെയും ശേഷവും അരങ്ങേറിയത്. റൗഫിന്റെ വിമാനത്തിന് ബുംറയുടെ തിരിച്ചടിക്ക് പിന്നാലെ അബ്രാറിനെ നിര്‍ത്തി 'അപമാനിക്കുന്ന' അര്‍ഷ്ദീപിന്റെയും ജിതേഷിന്റെയും ഹര്‍ഷിതിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

സഞ്ജു തന്റെ പന്തില്‍ ഔട്ടായി മടങ്ങിയതും ഡഗൗട്ടിലേക്ക് നോക്കി തലയല്‍പ്പം വെട്ടിച്ചുള്ള തന്റെ ട്രേഡ് മാര്‍ക്ക് ആഘോഷം അബ്രാര്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ ഇത് വേണ്ടിയിരുന്നില്ലെന്ന് കളി കഴിഞ്ഞതോടെ അബ്രാറിന് തോന്നിയിട്ടുണ്ടാവണം. തിലകിനൊപ്പം ശിവം ദുബെ ഉറച്ച് നിന്ന് വിജയം ഉറപ്പിക്കുകയും പിന്നാലെ എത്തിയ റിങ്കു സിങ് വിജയറണ്‍ കണ്ടെത്തുകയും ചെയ്തതോടെ വൈറല്‍ നിമിഷം പിറക്കുകയായിരുന്നു.


Full View

ഗ്രൗണ്ടിലിറങ്ങി നിന്ന അര്‍ഷ്ദീപും ജിതേഷും ഹര്‍ഷിതും സഞ്ജുവിനെ പിടിച്ച് മുന്നില്‍ നിര്‍ത്തിയ ശേഷം അബ്രാറിന്റെ ' ആഘോഷം' അനുകരിച്ചു. നോ കോണ്‍ടെക്സ്റ്റ് എന്ന ക്യാപ്ഷനോടെയാണ് അര്‍ഷ്ദീപ് വിഡിയോ പങ്കിട്ടത്. അതിവേഗം ആരാധകര്‍ ആഘോഷം ഏറ്റെടുത്തു. എത്ര പെട്ടെന്നാണ് ഇത് വിഡിയോയാക്കി പോസ്റ്റ് ചെയ്തതെന്ന് ഒരാളും ബെസ്റ്റ് ഇന്‍ റോസ്റ്റിങ് എന്ന് മറ്റൊരാളും കുറിച്ചു. വിഡിയോ കണ്ട് ചിരിച്ച് മതിയായില്ലെന്നായിരുന്നു കമന്റുകളിലൊന്ന്. ഇന്ത്യപാക് ഫൈനലിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണിതെന്നും ആരാധകര്‍ കുറിക്കുന്നു.

ഹസ്തദാനത്തിലും ആംഗ്യങ്ങളിവും വാക്‌പോരിലും തുടങ്ങിയ ഫൈനലിലും സജീവമായി. എസിസി പ്രസിഡന്റും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം തീരുമാനിച്ചതോടെ ചടങ്ങ് തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ട്രോഫിയും മെഡലുമില്ലാതെയായിരുന്നു ഇന്ത്യയുടെ ആഘോഷം. നഖ്‌വി ഗ്രൗണ്ടിലേക്ക് വന്നതും ഇന്ത്യന്‍ ആരാധകര്‍ ഭാരത് മാതാ കീ ജയ് എന്നുറക്കെ വിളിക്കാന്‍ തുടങ്ങി. നഖ്‌വിക്ക് പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂണിയില്‍ നിന്ന് ട്രോഫി വാങ്ങാമെന്ന് ഇന്ത്യ അറിയിച്ചുവെങ്കിലും ഏഷ്യാകപ്പ് ട്രോഫി എടുത്തുകൊണ്ടു പോകാന്‍ നഖ്‌വി ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുകയായിരുന്നു.

Similar News