അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്റ്; കേരളത്തിന് ആദ്യ തോൽവി; യതി ശർമ്മയുടെ അർധസെഞ്ചുറി ബലത്തിൽ ഛത്തീസ്ഗഡിന് വിജയം ആറ് വിക്കറ്റിന്റെ ജയം
ഇൻഡോർ: അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് ആദ്യ തോൽവി. ആറ് വിക്കറ്റിനാണ് ഛത്തീസ്ഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. നായിക യതി ശർമ്മയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഛത്തീസ്ഗഢിന് അനായാസ വിജയം സമ്മാനിച്ചത്. കേരളത്തിന് വേണ്ടി ആര്യനന്ദ രണ്ട് വിക്കറ്റുകളും ആദ്യ ജിനു, ലെക്ഷിദ ജയൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 35 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുത്തു. നായിക ഇവാന ഷാനി (38 റൺസ്), ലെക്ഷിദ ജയൻ (26 റൺസ്) എന്നിവർ മാത്രമാണ് കേരളത്തിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇവാനയും വൈഗ അഖിലേഷും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 21 റൺസ് നേടിയെങ്കിലും, വൈഗ 11 റൺസിനും ആര്യനന്ദ, ജൊഹീന ജിക്കുപാൽ എന്നിവർ രണ്ട് റൺസ് വീതമെടുത്തും പുറത്തായതോടെ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് ടീമിന് തിരിച്ചടിയായി. പിന്നീട് ഇവാനയും ലെക്ഷിദയും ചേർന്ന് 56 പന്തുകളിൽ 54 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ കരകയറ്റി.
ഛത്തീസ്ഗഢിന് വേണ്ടി പലക് സിംഗ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 114 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഛത്തീസ്ഗഢ് 21.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടി അനായാസം വിജയം കണ്ടു.നായിക യതി ശർമ്മയുടെ അർധസെഞ്ചുറിയാണ് ഛത്തീസ്ഗഢിന്റെ വിജയത്തിൽ നിർണ്ണായകമായത്. 60 പന്തുകളിൽ 13 ബൗണ്ടറികളടക്കം 78 റൺസെടുത്ത് യതി ശർമ്മ പുറത്താകാതെ നിന്നു. യതിയും ഗീത് ദഹരിയയും ചേർന്ന് ഒന്നാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു. 21 റൺസെടുത്ത ഗീത് പുറത്തായെങ്കിലും യതിയുടെ തകർപ്പൻ ഇന്നിംഗ്സ് ഛത്തീസ്ഗഢിനെ വിജയത്തിലെത്തിച്ചു.