44 റണ്‍സിനിടെ വീണത് 8 വിക്കറ്റുകള്‍; നൂറ് കടത്തിയത് സച്ചിൻ ബാബിയുടേയും ബാബാ അപരാജിതിന്റേയും ചെറുത്ത് നിൽപ്പ്; രഞ്ജി ട്രോഫിയിൽ ചണ്ഡിഗഢിനെതിരെ കേരളം 139ന് പുറത്ത്

Update: 2026-01-22 10:13 GMT

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരായ മത്സരത്തിൽ കേരളം 139 റൺസിന് ഓൾ ഔട്ട്. മംഗലപുരം കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് 44 റൺസിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായതാണ് വലിയ തകർച്ചയിലേക്ക് നയിച്ചത്. ഇതോടെ മത്സരത്തിൽ ചണ്ഡിഗഢിന് വ്യക്തമായ മേൽക്കൈ ലഭിച്ചു. രണ്ട് വിക്കറ്റിന് 87 എന്ന നിലയിലായിരുന്ന കേരളം, ഒരു ഘട്ടത്തിൽ 95 റൺസുമായി ഭേദപ്പെട്ട നിലയിൽ തുടർന്നിരുന്നു.

സച്ചിൻ ബേബി (41), ബാബാ അപരാജിത് (49) എന്നിവർ ചേർന്ന് 58 റൺസിന്റെ കൂട്ടുകെട്ടുമായി ക്രീസിൽ നിലയുറപ്പിച്ചിരുന്നു. എന്നാൽ, രണ്ടാം സെഷനിൽ സച്ചിന്റെ വിക്കറ്റ് നഷ്ടമായതോടെ തകർച്ച ആരംഭിച്ചു. പിന്നാലെയെത്തിയ വിഷ്ണു വിനോദ് റൺസെടുക്കാതെ മടങ്ങി. തുടർന്ന് അപരാജിതും പുറത്തായി. മുഹമ്മദ് അസറുദ്ദീൻ (4), അങ്കിത് ശർമ (1), ശ്രീഹരി നായർ (0), ഏദൻ ആപ്പിൾ ടോം (0), നിധീഷ് എം ഡി (1) എന്നിവർ വേഗത്തിൽ പുറത്തായപ്പോൾ സൽമാൻ നിസാർ 13 റൺസുമായി പുറത്താവാതെ നിന്നു.

ആദ്യ സെഷനിൽ ഓപ്പണർമാരായ ആകാഷ് (14), അഭിഷേക് നായർ (1) എന്നിവരുടെ വിക്കറ്റുകളും കേരളത്തിന് നഷ്ടമായിരുന്നു. ചണ്ഡിഗഢിനായി നിഷുങ്ക് ബിർള നാല് വിക്കറ്റുകളും രോഹിത് ദണ്ഡെ മൂന്ന് വിക്കറ്റുകളും വീഴ്ത്തി കേരളത്തെ തകർക്കുകയായിരുന്നു. മുഹമ്മദ് അസറുദ്ദീന്റെ നേതൃത്വത്തിലാണ് കേരളം കളത്തിലിറങ്ങുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാല് സമനിലകൾ മാത്രമുള്ള കേരളത്തിന് ടൂർണമെന്റിൽ ശേഷിക്കുന്ന മത്സരങ്ങൾ നിർണ്ണായകമാണ്.

പോയിന്റ് പട്ടികയിൽ ഗ്രൂപ്പിൽ അവസാന സ്ഥാനത്തുള്ള ചണ്ഡിഗഢിനെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും കേരളം ലക്ഷ്യമിടുന്നില്ല. ഈ സീസണിലെ പ്രാഥമിക റൗണ്ടിൽ കേരളത്തിന്റെ അവസാന ഹോം മത്സരമാണിത്. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് അഹമ്മദ് ഇമ്രാൻ, അഭിജിത് പ്രവീൺ എന്നിവർക്ക് പകരം അഭിഷേക് പി. നായരെയും വി. അജിത്തിനെയും ഉൾപ്പെടുത്തിയാണ് കേരളം ഇറങ്ങിയത്.

Tags:    

Similar News