ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കേണ്ടിയിരുന്ന രണ്ടാം ക്വാളിഫയര്‍ മത്സരം മോദി സ്റ്റേഡിയത്തിലേക്ക് മാറ്റിയത് മഴപ്പേടിയില്‍; ടോസ് വീണതിന് പിന്നാലെ കനത്ത മഴ; മുംബൈ ആരാധകരുടെ നെഞ്ചിടിപ്പേറുന്നു; താരങ്ങള്‍ ഡഗൗട്ടില്‍ നിന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി

രണ്ടാം ക്വാളിഫയര്‍ മത്സരം മോദി സ്റ്റേഡിയത്തിലേക്ക് മാറ്റിയത് മഴപ്പേടിയില്‍

Update: 2025-06-01 14:27 GMT

അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയര്‍ മഴ കാരണം വൈകുന്നു. മത്സരം ആരംഭിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴയെത്തുകയായിരുന്നു. ഇതോടെ താരങ്ങള്‍ ഡഗൗട്ടില്‍ നിന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ മുംബൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ടീമുകള്‍ ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് രസംകൊല്ലിയായി കനത്ത മഴ പെയ്തത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കേണ്ടിയിരുന്ന മത്സരം മഴപ്പേടിയെ തുടര്‍ന്നാണ് അഹമ്മദാബാദിലേക്ക് മാറ്റിയത്.

അതേസമയം, മഴ അധികനേരം തുടര്‍ന്നില്ലെങ്കിലും മത്സരം പൂര്‍ണമായും നടത്തും വിധമാണ് ഐപിഎലിലെ പുതുക്കിയ നിയമം. രണ്ടു മണിക്കൂറിനു ശേഷവും മത്സരം ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ ഓവറുകള്‍ നഷ്ടമാകൂ.

അതിനിടെ, ക്വാളിഫയറില്‍ പഞ്ചാബിന്റെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്തി വെറ്ററന്‍ താരം യുസ്വേന്ദ്ര ചെഹല്‍ ടീമില്‍ തിരിച്ചെത്തി. എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച മുംബൈ ടീമിലും ഒരു മാറ്റമുണ്ട്. പരുക്കേറ്റ റിച്ചാര്‍ഡ് ഗ്ലീസനു പകരം റീസ് ടോപ്ലി ടീമിലെത്തി.

മത്സരം മഴ മുടക്കിയാല്‍

അഹമ്മദാബാദില്‍ 24 ശതമാനം മഴ സാധ്യത ഉണ്ടെന്ന വെതര്‍ ഡോട്ട് കോമിന്റെ കാലാവസ്ഥാ പ്രവചനവും ആരാധകരെ ആശങ്കയിലാഴ്ത്തുന്നതാണ്. എന്നാല്‍ മഴ കാരണം മത്സരം പൂര്‍ണമായും മുടങ്ങാനുള്ള സാധ്യത വിരളമാണെന്ന ആശ്വാസവാര്‍ത്തയും ഇതിനൊപ്പമുണ്ട്. ക്വാളിഫയര്‍ പോരാട്ടത്തിന് ബിസിസിഐ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്ലേ ഓഫ് മത്സരങ്ങള്‍ മഴ തടസപ്പെടുത്തിയാലും മത്സരം തുടങ്ങാന്‍ ഒരു മണിക്കൂര്‍ അധികസമയം ബിസിസിഐ അനുവദിച്ചിട്ടുമുണ്ട്.

എന്നാല്‍ മഴമൂലം കളി പൂര്‍ണമായും മുടങ്ങിയാല്‍ പോയന്റ് പട്ടികയില്‍ മുന്നിലുള്ള ടീമായിരിക്കും ഫൈനലിന് യോഗ്യത നേടുക. ഈ സാഹചര്യത്തില്‍ ഞായറാഴ്ചത്തെ മുംബൈ-പഞ്ചാബ് രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ മുടക്കിയാല്‍ പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്‌സാവും ഫൈനലിന് യോഗ്യത നേടുക. ലീഗ് ഘട്ടത്തില്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഇന്ത്യന്‍സ് പുറത്താവും.

വെള്ളിയാഴ്ച നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്തിനെ 20 റണ്‍സിന് വീഴ്ത്തിയാണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. ഗുറാത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തപ്പോള്‍ ഗുജറാത്തിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെ നേടാനായുള്ളു.

ടീമുകള്‍ ഇങ്ങനെ:

പഞ്ചാബ് കിങ്‌സ്: പ്രിയാംശ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ശശാങ്ക് സിങ്, അസ്മത്തുല്ല ഒമര്‍സായ്, കൈല്‍ ജയ്മിസന്‍, വിജയകുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചെഹല്‍

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, രാജ് ബാവ, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര, റീസ് ടോപ്ലി

Similar News