മിന്നുന്ന സെഞ്ചുറികള്‍ നേടി രാഹുലും പന്തും മടങ്ങിയതോടെ കൂട്ടതകര്‍ച്ച; ഒരേ ഓവറില്‍ വാലറ്റത്തെ എറിഞ്ഞിട്ട് ജോഷ് ടങ്; ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 364 റണ്‍സിന് പുറത്ത്; ഹെഡിങ്‌ലി ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 371 റണ്‍സ് വിജയലക്ഷ്യം

ഹെഡിങ്‌ലി ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 371 റണ്‍സ് വിജയലക്ഷ്യം

Update: 2025-06-23 17:23 GMT

ലണ്ടന്‍: ഹെഡിങ്‌ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 371 റണ്‍സ് വിജയലക്ഷ്യം. ആറ് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 364 റണ്‍സിന് അവസാനിച്ചു. കെ എല്‍ രാഹുല്‍ (137), റിഷഭ് പന്ത് (118) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ബ്രൈഡണ്‍ കാര്‍സെ, ജോഷ് ടംഗ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും പന്ത് സെഞ്ചുറി നേടിയിരുന്നു. മലയാളി താരം കരുണ്‍ നായര്‍ (20) തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി. നേരത്തെ ഇന്ത്യ ആറ് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് നേടിയത്. ഇന്ത്യയുടെ 471 റണ്‍സിനെതിരെ ഇംഗ്ലണ്ട് 465 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.

രാഹുലിന്റെയും പന്തിന്റെയും സെഞ്ചുറികളാണ് നാലാം ദിനം ഇന്ത്യയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ സമ്മാനിച്ചത്. രണ്ടിന് 90 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ടു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. എട്ടു റണ്‍സെടുത്ത ഗില്ലിനെ ബ്രൈഡന്‍ കാര്‍സാണ് പുറത്താക്കിയത്. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച രാഹുല്‍ - പന്ത് സഖ്യം മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.

നാലാം ദിനം ആദ്യ സെഷനില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ക്രീസില്‍ ഒന്നിച്ച ഇരുവരും തുടക്കത്തില്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ രണ്ടാം സെഷനില്‍ ഇരുവരും ഗിയര്‍ മാറ്റി. ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി കുറിച്ച പന്ത് 140 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 15 ഫോറുമടക്കം 118 റണ്‍സെടുത്താണ് പുറത്തായത്. നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം 195 റണ്‍സിന്റെ കൂട്ടുകെട്ടിലും പന്ത് പങ്കാളിയായി. പന്തിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്.

പിന്നീട് രാഹുലും പുതുതായി ക്രീസിലെത്തിയ കരുണ്‍ നായരും ചേര്‍ന്ന് സ്‌കോര്‍ 333-ല്‍ എത്തിച്ചു. ഇതിനിടെ രണ്ടാം ന്യൂബോള്‍ എടുത്ത ഇംഗ്ലണ്ട് രാഹുലിനെ പുറത്താക്കി. ബ്രൈഡന്‍ കാര്‍സിന്റെ പന്ത് രാഹുലിന്റെ ബാറ്റില്‍ തട്ടി വിക്കറ്റിലേക്ക് പതിക്കുകയായിരുന്നു. 247 പന്തില്‍ നിന്ന് 18 ബൗണ്ടറികളടക്കം 137 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. സ്‌കോര്‍ബോര്‍ഡിലേക്ക് രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും കരുണും വീണു. 54 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത കരുണിനെ ക്രിസ് വോക്സ് റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. തുടര്‍ന്ന് ശാര്‍ദുല്‍ താക്കൂര്‍ (4), മുഹമ്മദ് സിറാജ് (0), ജസ്പ്രീത് ബുംറ (0) എന്നിവരെ ഒരേ ഓവറില്‍ മടക്കി ജോഷ് ടങ് ഇന്ത്യന്‍ വാലറ്റം തകര്‍ത്തു. 25 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് സ്‌കോര്‍ 364-ല്‍ എത്തിച്ചത്.

നേരത്തെ ശുഭ്മാന്‍ ഗില്‍ (147), റിഷഭ് പന്ത് (134), യശസ്വി ജയ്‌സ്വാള്‍ (101) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നത്. ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇംഗ്ലണ്ടിന് തുണയായത്. ജസ്പ്രിത് ബുമ്ര ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്തു.

നാലാം ദിനം ഇന്ത്യക്ക് മേല്‍ക്കൈ

ഇന്ന് ശുഭ്മാന്‍ ഗില്ലിന്റെ (8) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍സ് കൂടി ചേര്‍ത്താണ് ഗില്‍ മടങ്ങിയത്. ബ്രൈഡണ്‍ കാര്‍സെയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ രാഹുല്‍ - പന്ത് സഖ്യം 195 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ എട്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ പന്ത് മടങ്ങി. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സാക് ക്രൗളിക്ക് ക്യാച്ച്. മൂന്ന് സിക്സും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. പിന്നാലെ കരുണ്‍ - രാഹുല്‍ സഖ്യം 46 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും മറ്റൊരു കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് തോന്നിക്കെ കാര്‍സെ ബ്രേക്ക് ത്രൂമായെത്തി. രാഹുല്‍ ബൗള്‍ഡ്. 18 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. പിന്നാലെ ഇന്ത്യ തകര്‍ച്ച നേരിട്ടു. 16 റണ്‍സിനിടെ രാഹുല്‍ ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കരുണ്‍ നായര്‍ (20), ഷാര്‍ദുല്‍ താക്കൂര്‍ (4), മുഹമ്മദ് സിറാജ് (0), ജസ്പ്രിത് ബുമ്ര (0) എന്നിവര്‍ വന്നത് പോലെ മടങ്ങി. കരുണ്‍ ഒഴികെ ബാക്കി മൂന്ന് പേരും ജോഷ് ടംഗിന്റെ ഒരോവറിലാണ് മടങ്ങിയത്. അവസാനക്കാരന്‍ പ്രസിദ്ധ് കൃഷ്ണയെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ (40 പന്തില്‍ 25) നടത്തിയ പ്രകടനം ലീഡുയര്‍ത്താന്‍ സഹായിച്ചു. പ്രസിദ്ധിനെ ഷൊയ്ബ് ബഷീര്‍ മടക്കി.

മൂന്നാം ദിനം രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്നലെ നഷ്ടമായത്. ബ്രൈഡണ്‍ കാര്‍സെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങുന്നത്. സായ് ആവട്ടെ ബെന്‍ സ്റ്റോക്‌സിനും വിക്കറ്റ് നല്‍കി. രാഹുലിനൊപ്പം 66 റണ്‍സ് ചേര്‍ത്ത ശേഷമാണ് സായ് പുറത്താവുന്നത്. ഇപ്പോള്‍ ഗില്ലും പവലിയനില്‍ തിരിച്ചെത്തി. നേരത്തെ, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിംഗിനെത്തിയിരുന്നത്. എന്നാല്‍ സെഞ്ചുറിക്കാരന്‍ പോപ്പിന്റെ വിക്കറ്റ് തന്നെ ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായി.

വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി ചേര്‍ത്ത് പോപ്പ് മടങ്ങി. പ്രസിദ്ധിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. 14 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു പോപ്പിന്റെ ഇന്നിംഗ്‌സ്. വൈകാതെ സ്റ്റോക്‌സും പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. പിന്നാലെ ബ്രൂക്ക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. മാത്രമല്ല, ജാമി സ്മിത്തിനൊപ്പം 73 റണ്‍സ് ചേര്‍ക്കാനും ബ്രൂക്കിന് സാധിച്ചു. എന്നാല്‍ സ്മിത്തിനെ മടക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ ക്രിസ് വോക്‌സ് (38) ബ്രൂക്കിന് പിന്തുണ നല്‍കി. ഇരുവരും 49 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

ഇരുവരും മുന്നേറവെ പ്രസിദ്ധ് വീണ്ടും ബ്രേക്ക് ത്രൂമായെത്തി. സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ബ്രൂക്ക് വീണു. രണ്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്ന് വാലറ്റക്കാരാണ് ഇംഗ്ലണ്ടിനെ 450 കടത്തിയത്. വോക്‌സ്, ബ്രൈഡണ്‍ കാര്‍സെ (22), ജോഷ് ടംഗ് (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷൊയ്ബ് ബഷീര്‍ (1) പുറത്താവാതെ നിന്നു. സാക്ക് ക്രോളി (4), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28) എന്നിവരുടെ വിക്കറ്റുകള്‍ രണ്ടാം ദിനം തന്നെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.

മൂന്ന് വിക്കറ്റുകളും ജസ്പ്രിത് ബുമ്രയ്ക്കായിരുന്നു. ബുമ്രയെ കൂടാതെ പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തു. രണ്ടാം ദിനം നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 471 റണ്‍സില്‍ അവസാനിച്ചിരുന്നു. 359-3 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ 430-3 എന്ന മികച്ച നിലയിലായിരുന്നെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി.

സെഞ്ചുറി നേടിയ ജയ്‌സ്വാളിനും ഗില്ലിനും പുറമെ റിഷഭ് പന്തും ഇന്ത്യക്കായി സെഞ്ചുറി നേടി. പന്ത് 134 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 147 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും പേസര്‍ ജോഷ് ടങും നാല് വിക്കറ്റ് വീതം വീഴ്ത്തി.

Similar News