കരിയറിലെ ആറാം സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാള്‍; ഇംഗ്ലണ്ടിനെ വിറപ്പിച്ച 'നൈറ്റ് വാച്ച്മാനായി' ആകാശ്ദീപും; ശുഭ്മാന്‍ ഗില്‍ വീണ്ടും നിരാശപ്പെടുത്തിയെങ്കിലും മികച്ച വിജയലക്ഷ്യത്തിനായി ഇന്ത്യ

മികച്ച വിജയലക്ഷ്യത്തിനായി ഇന്ത്യ

Update: 2025-08-02 13:44 GMT

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച വിജയലക്ഷ്യത്തിനായി ഇന്ത്യ പൊരുതുന്നു. മൂന്നാം ലഞ്ചിന് ശേഷം മത്സരം പുരോഗമിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. നിലവില്‍ 213 റണ്‍സിന്റെ ലീഡുണ്ട് ഇന്ത്യക്ക്. കരിയറിലെ ആറാം സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 127 പന്തുകളില്‍നിന്നാണ് ജയ്‌സ്വാള്‍ സെഞ്ചറിയിലെത്തിയത്. രണ്ടു സിക്‌സുകളും 11 ഫോറുകളും താരം ബൗണ്ടറി കടത്തി.

നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്നു ആകാശ് ദീപ് (66), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (11) കരുണ്‍ നായര്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇന്ത്യക്ക് നഷ്ടമായത്. കെ എല്‍ രാഹുല്‍ (7), സായ് സുദര്‍ശന്‍ (11) എന്നിവരുടെ വിക്കറ്റുള്‍ ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 224നെതിരെ ഇംഗ്ലണ്ട് 247 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം കളി ആരംഭിച്ചത്. ജയ്സ്വാളിനൊപ്പം നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ്ദീപും ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ സ്‌കോറുയര്‍ത്തി. ടീം സ്‌കോര്‍ നൂറുകടത്തിയ ഇരുവരും പതിയെ ലീഡുയര്‍ത്തി. അതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. ഇംഗ്ലീഷ് ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും ആകാശ്ദീപിനെ കുടുക്കാനായില്ല. പിന്നാലെ താരം അര്‍ധസെഞ്ചുറിയും തികച്ചു. ഇന്ത്യക്കായി ഒരു നൈറ്റ് വാച്ച്മാന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ആകാശ്ദീപിന്റേത്.

94 പന്തില്‍ നിന്ന് 12 ഫോറുകളുടെ അകമ്പടിയോടെ 66 റണ്‍സെടുത്ത ആകാശ്ദീപിനെ ജാമി ഓവര്‍ട്ടനാണ് പുറത്താക്കിയത്. താരം പുറത്താവുമ്പോള്‍ 177-3 എന്ന നിലയിലായിരുന്നു ഇന്ത്യ. മൂന്നാം ദിനം ജയ്സ്വാള്‍ - ആകാശ് സഖ്യം 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

പിന്നാലെ ക്രീസിലെത്തിയ നായകന്‍ ശുഭ്മാന്‍ ഗില്ലിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 11 റണ്‍സെടുത്ത ഗില്ലിനെ ആറ്റ്കിന്‍സണ്‍ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി. കരുണ്‍ നായരെ ഒരുവശത്തുനിര്‍ത്തി ജയ്‌സ്വാള്‍ ഇന്ത്യയെ ഇരുന്നൂറ് കടത്തി. പിന്നാലെ സെഞ്ചുറിയും തികച്ചു.

രാഹുല്‍ ജോഷ് ടംഗിന്റെ പന്തില്‍ സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി പുറത്തായപ്പോള്‍ സായ് അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരത്തെ രണ്ടാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 224 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് ബാസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ച് 12.5 ഓവറില്‍ 92 റണ്‍സിലെത്തിച്ച് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും 247 റണ്‍സില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടായി.

57 പന്തില്‍ 64 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഹാരി ബ്രൂക്ക് (53), ബെന്‍ ഡക്കറ്റ് (43) ജോ റൂട്ട് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ 204-6 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് രണ്ടാം ദിനം 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ ഓള്‍ ഔട്ടായത്. 57 റണ്‍സെടുത്ത കരുണ്‍ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Tags:    

Similar News