കളി പുരോഗമിക്കുന്തോറും വേഗം കുറയുന്ന ദുബായ് സ്റ്റേഡിയത്തിലെ പിച്ച്; നിര്‍ണായക ടോസ് നേടിയ ബംഗ്ലദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു; പാകിസ്ഥാനെ കീഴടക്കിയ ടീമില്‍ മാറ്റമില്ലാതെ ഇന്ത്യ; ക്യാപ്റ്റനടക്കം നാല് മാറ്റങ്ങളുമായി ബംഗ്ലാദേശ്

Update: 2025-09-24 14:18 GMT

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് നേടിയ ബംഗ്ലദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ജയിച്ച് ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കാനാണ് ഇറങ്ങുന്നതെങ്കില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ച ഇന്ത്യ ബംഗ്ലാദേശിനെ കൂടി തോല്‍പിച്ച് ഫൈനലുറപ്പിക്കാനാണ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ച ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ശ്രീലങ്കയെ തോല്‍പിച്ച ടീമില്‍ ബംഗ്ലാദേശ് നാലു മാറ്റങ്ങള്‍ വരുത്തി. പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന് പകരം ജേക്കര്‍ അലിയാണ് ബംഗ്ലാദേശിനെ ഇന്ന് നയിക്കുന്നത്.

പ്രഹരശേഷിയുള്ള ബാറ്റര്‍മാരും അച്ചടക്കമുള്ള ബോളിങ് നിരയുമായി ടൂര്‍ണമെന്റിലെ ഫേവ്‌റിറ്റുകളായി മാറിയ ഇന്ത്യന്‍ ടീമിന് ഇന്നു ബംഗ്ലദേശിനെ മറികടന്നാല്‍ ഫൈനലില്‍ സ്ഥാനമുറപ്പിക്കാം. ട്വന്റി20യില്‍ ഇതുവരെ ഏറ്റുമുട്ടിയ 17 മത്സരങ്ങളില്‍ പതിനാറിലും വിജയം നേടിയ ഇന്ത്യയ്ക്കു കണക്കിലും വലിയ മുന്‍തൂക്കമുണ്ട്. എന്നാല്‍, ട്വന്റി20യുടെ പ്രവചനാതീത സ്വഭാവത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബംഗ്ലദേശ് ഒരു അട്ടിമറി വിജയത്തിനായി കോപ്പുകൂട്ടുന്നത്.

താരത്തിളക്കത്തിലും ഫോമിലും കണക്കിലും ടീം ഇന്ത്യ ബംഗ്ലാദേശിനെക്കാള്‍ ബഹുദൂരം മുന്നിലാണ്. അവസാന 32 ട്വന്റി 20 മത്സരങ്ങളില്‍ ഇന്ത്യ മൂന്ന് കളിയില്‍ മാത്രമാണ് തോല്‍വി നേരിട്ടത്. അഭിഷേക് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ക്രീസിലുറച്ചാല്‍ സ്‌കോര്‍ ബോര്‍ഡിന് റോക്കറ്റ് വേഗമാവും. പിന്നാലെ വരുന്ന സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും ഹാര്‍ദിക് പണ്ഡ്യയും ശിവം ദുബേയും അക്സര്‍ പട്ടേലുമെല്ലാം അതിവേഗം സ്‌കോര്‍ ചെയ്യുന്നവര്‍. സഞ്ജു സാംസണ്‍ കൂടി മധ്യനിരയുമായി പൊരുത്തപ്പെട്ടാല്‍ ബാറ്റിംഗ് നിര ഡബിള്‍ സ്ട്രോംഗ് ആകും. പാകിസ്ഥാനെതിരെ നിറം മങ്ങിയെങ്കിലും ജസ്പ്രിത് ബുമ്ര ഫോമിലാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ത്രയമായിരിക്കും കളിയുടെ ഗതിനിശ്ചയിക്കുക.

കളി പുരോഗമിക്കുന്തോറും വേഗം കുറയുന്ന പിച്ചില്‍ മുസ്തഫിസുര്‍ റഹ്‌മാന്റെ പന്തുകളിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. ലിറ്റണ്‍ ദാസിന്റെയും തൗഹീദ് ഹൃദോയിയുടേയും ബാറ്റുകളിലേക്കായിരിക്കും ബംഗ്ലാദേശ് റണ്‍സിനായി ഉറ്റുനോക്കുന്നത്. ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ 17 മത്സരങ്ങളില്‍ പതിനാറിലും ഇന്ത്യക്കായിരുന്നു ജയം. ബംഗ്ലാദേശിന്റെ ഏക ജയം 2019ലായിരുന്നു.

ബംഗ്ലാദേശ് പ്ലേയിംഗ് ഇലവന്‍: സെയ്ഫ് ഹസന്‍, തന്‍സീദ് ഹസന്‍ തമീം, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് ഹൃദയ്, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി(ക്യാപ്റ്റന്‍), മുഹമ്മദ് സൈഫുദ്ദീന്‍, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാക്കിബ്, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.

Similar News