'സ്റ്റുപിഡി'ല്‍ നിന്ന് 'സൂപ്പര്‍ബി'ലേയ്ക്ക് ഋഷഭ് പന്ത്; ഗാവസ്‌കര്‍ സാക്ഷിയാക്കി ഹെഡിങ്ലിയില്‍ രണ്ടാം ഇന്നിങ്സിലും മിന്നുന്ന സെഞ്ചുറി; സമ്മര്‍സാള്‍ട്ട് ചെയ്യാന്‍ പന്തിനോട് ആവശ്യപ്പെടുന്ന ഗാവസ്‌കറെ ഒപ്പിയെടുത്ത് ക്യാമറകള്‍; ഇതാണ് നാച്ചുറല്‍ ഗെയിമെന്ന് ആരാധകര്‍

Update: 2025-06-23 15:55 GMT

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഹെഡിങ്ലിയില്‍ രണ്ട് ഇന്നിംഗ്‌സിലും തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ഋഷഭ് പന്തിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിയാതെ പോയതോടെ പന്തിന്റെ കാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ വരെ ഇന്ത്യന്‍ ഉപനായകനെ പ്രശംസിക്കുകയാണ്. ഇക്കൂട്ടത്തില്‍ പ്രധാനി ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ നായകനുമായ സുനില്‍ ഗവാസ്‌കറാണ്. മെല്‍ബണില്‍ പന്തിനെ സ്റ്റുപ്പിഡെന്നു വിളിച്ച ഗാവസ്‌കറെ സാക്ഷിയാക്കിയാണ് ലീഡ്സില്‍ പന്ത് രണ്ടാം സെഞ്ചുറി കുറിച്ചത്. ഗാലറിയിലിരുന്ന് പതിവ് സമ്മര്‍സാള്‍ട്ട് ചെയ്യാന്‍ പന്തിനോട് ആവശ്യപ്പെടുന്ന ഗാവസ്‌കറെ ഇത്തവണ ക്യാമറകള്‍ ഒപ്പിയെടുത്തു.

ആറുമാസം മുമ്പാണ്, ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റിനിടെ അലക്ഷ്യമായ ഷോട്ടില്‍ സ്വന്തം വിക്കറ്റ് കളഞ്ഞുകുളിച്ച ഇന്ത്യന്‍ താരം ഋഷഭ് പന്തിനെ ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍ സുനില്‍ ഗാവസ്‌കര്‍ എടുത്ത് കുടഞ്ഞത്. വിക്കറ്റ് നഷ്ടപ്പെടുത്തിയതിനു പിന്നാലെ പന്തിനെ 'സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്' എന്ന് മൂന്നു തവണ വിളിച്ചാണ് അന്ന് കമന്ററി ബോക്സിലുണ്ടായിരുന്ന ഗാവസ്‌ക്കര്‍ അരിശം തീര്‍ത്തത്.

ഇത്തരത്തില്‍ മോശം ഷോട്ടില്‍ വിക്കറ്റ് കളയുന്നത് നിങ്ങളുടെ നാച്ചുറല്‍ ഗെയിമാണെന്ന് പറയരുതെന്നും ഗാവസ്‌കര്‍ അന്ന് തുറന്നടിച്ചിരുന്നു. എന്നാല്‍, ഇന്നിതാ അതേ ഗാവസ്‌കറെ ഹെഡിങ്ലിയിലെ ലീഡ്സില്‍ സാക്ഷിയാക്കി ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിങ്സിലും സെഞ്ചുറിയടിക്കുകയായിരുന്നു പന്ത്. തന്നെ വിമര്‍ശിച്ചവര്‍ക്ക് ബാറ്റുകൊണ്ട് നല്‍കാവുന്ന ഏറ്റവും നല്ല മറുപടി. ഒന്നാം ഇന്നിങ്സില്‍ 178 പന്തില്‍നിന്ന് ആറു സിക്സും 12 ഫോറുമടക്കം 134 റണ്‍സെടുത്ത പന്ത് നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം 209 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടിലും പങ്കാളിയായിരുന്നു. ശുഐബ് ബഷീര്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തിനെ ഗാലറിയിലെത്തിച്ചാണ് പന്ത് കരിയറിലെ തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയില്‍ തൊട്ടത്.

പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്ക് ശേഷം കമന്ററി ബോക്സിലിരുന്ന സുനില്‍ ഗവാസ്‌കറിന്റെ പ്രതികരണം വൈറലായിരുന്നു. 'സൂപ്പര്‍ബ് സൂപ്പര്‍ബ് സൂപ്പര്‍ബ്' എന്നാണ് സുനില്‍ ഗവാസ്‌കര്‍ കമന്ററിയിലൂടെ പറഞ്ഞത്. പന്തിന്റേത് അതിശയിപ്പിക്കുന്ന ബാറ്റിങ്ങാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഒരിക്കല്‍ സ്റ്റുപിഡ് എന്ന് വിളിച്ച് വിമര്‍ശിച്ച അതേ സുനില്‍ ഗവാസ്‌കറെ കൊണ്ട് സൂപ്പര്‍ബ് എന്ന് തിരുത്തിപ്പറയിപ്പിക്കുകയാണ് പന്ത്. വിമര്‍ശനങ്ങളെ തന്റെ പ്രകടനം കൊണ്ട് തിരുത്തിപ്പറയിക്കുന്ന പന്തിനെ ആവോളം വാഴ്ത്തിപ്പാടുകയാണ് സോഷ്യല്‍ മീഡിയ.

146 പന്തിലാണ് പന്ത് തന്റെ കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായും പന്ത് മാറി. ഇതിഹാസ താരവും മുന്‍ നായകനുമായ എംഎസ് ധോനിയുടെ ആറ് സെഞ്ച്വറികളുടെ റെക്കോര്‍ഡാണ് പന്ത് പഴങ്കഥയാക്കിയത്.

രണ്ടാം ഇന്നിങ്സില്‍ പക്ഷേ, കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. നാലാംദിനം തുടക്കത്തില്‍തന്നെ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെയാണ് പന്ത് ക്രീസിലെത്തുന്നത്. ഇന്ത്യ മൂന്നിന് 92 റണ്‍സെന്ന നിലയില്‍. തുടക്കത്തില്‍ പതിവ് അടികളുമായി കളിക്കാന്‍ തുടങ്ങിയ പന്തിനെ രാഹുല്‍ പറഞ്ഞൊതുക്കി. അതോടെ നല്ലകുട്ടിയായി രാഹുലിനൊപ്പം ഇന്നിങ്സ് പതിയെ ബില്‍ഡ് ചെയ്ത പന്ത്, 90-കളില്‍ പതിവ് 'അടി' ശൈലിവിട്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഒന്നാം ഇന്നിങ്സില്‍ ഷോയബ് ബഷീറിനെ സിക്സറിന് തൂക്കിയാണ് സെഞ്ചുറിയിലെത്തിയതെങ്കിലും രണ്ടാം ഇന്നിങ്സില്‍ ബഷീറിന്റെ പന്തില്‍ സിംഗിളെടുത്താണ് സെഞ്ചുറി തികച്ചത്.

ടെസ്റ്റ് കരിയറില്‍ പന്തിന്റെ എട്ടാം സെഞ്ചുറിയായിരുന്നു ഇത്. 140 പന്തുകള്‍ നേരിട്ട് മൂന്ന് സിക്സും 15 ഫോറുമടക്കം 118 റണ്‍സെടുത്ത പന്തിനെ ഒടുവില്‍ ഷോയബ് ബഷീര്‍ തന്നെ പുറത്താക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇത്തവണ രാഹുലിനൊപ്പം 195 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പന്ത് ക്രീസ് വിട്ടത്.

Tags:    

Similar News