അന്ന് സുന്ദറിനെ നിലത്തുവീഴ്ത്തി ഗുജറാത്തിനെ കീഴടക്കിയ 'ബുമ്രായുധം'; അഞ്ചാം ഓവറില്‍ ബുമ്രയെ നിലംതൊടിക്കാതെ ജോഷ് ഇന്‍ഗ്ലിസിന്റെ കടന്നാക്രമണം; ആ മരണയോര്‍ക്കറില്‍ ശ്രേയസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കും; മുംബൈയെ വീഴ്ത്തി പഞ്ചാബ് 'കിങ്‌സ്' ആയത് ഇങ്ങനെ

മുംബൈയെ വീഴ്ത്തി പഞ്ചാബ് 'കിങ്‌സ്' ആയത് ഇങ്ങനെ

Update: 2025-06-02 12:44 GMT

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി പഞ്ചാബ് കിംഗ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത് ജസ്പ്രീത് ബുമ്രയെന്ന ഒറ്റയാന്‍ പേസറെ സാഹസികമായി മെരുക്കാന്‍ കഴിഞ്ഞതോടെ. ടൂര്‍ണമെന്റിലുടനീളം മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായ ബുമ്രയുടെ വജ്രായുധമായ യോര്‍ക്കറുകളെയടക്കം വളരെ ഫലപ്രദമായി ചെറുക്കാനും റണ്‍സ് അടിച്ചുകൂട്ടാനും കഴിഞ്ഞതാണ് മത്സരം പഞ്ചാബിന് അനുകൂലമാക്കിയത്.

രണ്ടാം ക്വാളിഫയറില്‍ ജീവന്‍ മരണ പോരാട്ടത്തില്‍ 200നു മുകളിലുള്ള വിജയലക്ഷ്യം പിന്തുടരാമെന്ന ആത്മവിശ്വാസം പഞ്ചാബിന് നല്‍കിയത് ഓസീസ് താരമായ ഇന്‍ഗ്ലിസ് മുംബൈ ബോളിങ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്രയെ 'കൈകാര്യം ചെയ്ത' രീതിയാണ്. മത്സരത്തിന്റെ അഞ്ചാം ഓവറില്‍, അതായത്, ബുമ്ര എറിഞ്ഞ ആദ്യ ഓവറില്‍ രണ്ടുവീതം സിക്‌സും ഫോറും സഹിതം ഇന്‍ഗ്ലിസ് 20 റണ്‍സടിച്ചപ്പോള്‍ത്തന്നെ പഞ്ചാബിന്റെ വിജയസാധ്യത കുത്തനെ ഉയര്‍ന്നു.

ട്രെന്റ് ബോള്‍ട്ട്, റീസ് ടോപ്‌ലി എന്നിവര്‍ മാറിമാറി ബോള്‍ ചെയ്ത ആദ്യ നാല് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലായിരുന്നു പഞ്ചാബ്. വെടിക്കെട്ട് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ ഇതിനകം നഷ്ടപ്പെട്ട പഞ്ചാബിനെ സംബന്ധിച്ച് നിര്‍ണായകമായ ഓവറായിരുന്നു ജസ്പ്രീത് ബുമ്ര എറിഞ്ഞ ആ അഞ്ചാം ഓവര്‍.

ഒറ്റ പന്തു കൊണ്ട് കളിയുടെ ഗതി തിരിക്കാനുള്ള ബുമ്രയുടെ ശേഷി ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വ്യക്തമായതിനാല്‍, പഞ്ചാബ് താരങ്ങള്‍ അദ്ദേഹത്തെ കരുതലോടെ നേരിടുമെന്നായിരുന്നു വിലയിരുത്തല്‍. എലിമിനേറ്ററില്‍ ഗുജറാത്ത് അനായാസ വിജയത്തിലേക്കു നീങ്ങുമ്പോള്‍ വാഷിങ്ടന്‍ സുന്ദറിനെ വീഴ്ത്തിയ ബുമ്രയുടെ പന്താണ് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കിയത്. സുന്ദറിനെ നിലത്തുവീഴ്ത്തിക്കളഞ്ഞ ആ പന്തിന്റെ ഓര്‍മകളോടെയാണ് പഞ്ചാബിനെതിരെ ആദ്യ ഓവറിനായി ബുമ്ര എത്തിയതും.

എന്നാല്‍ ജോഷ് ഇന്‍ഗ്ലിസിന്റെ പ്ലാന്‍ കടന്നാക്രമണമായിരുന്നു. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ഇന്‍ഗ്ലിസിന്റെ വക ഫോര്‍. ബുമ്രയ്ക്ക് അപൂര്‍വമായി സംഭവിക്കുന്ന പിഴവെന്ന വിലയിരുത്തല്‍ ശരിയാണെന്ന് അടുത്ത പന്ത് ഡോട്ട് ആയതോടെ ഉറപ്പിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ തകര്‍പ്പന്‍ സിക്‌സറുമായി ഇന്‍ഗ്ലിസിന്റെ തിരിച്ചടി. നാലാം പന്തില്‍ റണ്ണെടുക്കാനായില്ലെങ്കിലും, അഞ്ചാം പന്തില്‍ ഫോറും അവസാന പന്തില്‍ തേഡ് മാനിലൂടെ സിക്‌സറും നേടിയാണ് ഇന്‍ഗ്ലിസ് 'അടി' നിര്‍ത്തിയത്.


ഐപിഎല്‍ 18ാം സീസണില്‍ ബുമ്ര ഏറ്റവും 'തല്ലു വാങ്ങിയ' ഓവറായി ഇതു മാറിയതോടെ മത്സരത്തിന്റെ ചിത്രം ഏറെക്കുറെ വ്യക്തമായിരുന്നു. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ കരുണ്‍ നായര്‍ 16 റണ്‍സടിച്ചതായിരുന്നു ഇതിനു മുന്‍പ് ബുമ്ര കൂടുതല്‍ റണ്‍സ് വഴങ്ങിയ ഓവര്‍. തുടര്‍ന്നുള്ള മൂന്ന് ഓവറുകളില്‍നിന്ന് ബുമ്ര 20 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും, താരത്തെ വിക്കറ്റ് പട്ടികയില്‍ ഇടംപിടിക്കുന്നതില്‍നിന്ന് തടഞ്ഞ പഞ്ചാബ് ബാറ്റര്‍മാര്‍ ആ ഭീഷണിയും ഒഴിവാക്കി.

ശ്രേയസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

പഞ്ചാബിനെ ജയത്തിലെത്തിച്ചത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അപരാജിത ഇന്നിംഗ്‌സായിരുന്നു. 41 പന്തില്‍ 87 റണ്‍സെടുത്ത ശ്രേയസിന്റെ ബാറ്റിങ് മികവാണ് പഞ്ചാബിന് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. പഞ്ചാബ് നായകന്‍ ട്രെന്റ് ബോള്‍ട്ടിന്റെയും ജസ്പ്രീത് ബുമ്രയുടെയും യോര്‍ക്കറുകളെ നേരിട്ട രീതിയായിരുന്നു ഏറ്റവും ശ്രദ്ധേയം. പതിനേഴാം ഓവര്‍ എറിയാനെത്തിയ ബോള്‍ട്ടിന്റെ രണ്ടാം പന്ത് ഓഫ് സ്റ്റംപ് ലൈനിലെത്തിയ യോര്‍ക്കറായിരുന്നു. അതിനെ അനായാസം തേര്‍ഡ് മാന്‍ ബൗണ്ടറിയിലേക്ക് പറഞ്ഞുവിട്ട ശ്രേയസ് 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഓവറിലെ അവസാന പന്തും ഓഫ് സ്റ്റംപ് ലൈനിലെത്തിയ മറ്റൊരു യോര്‍ക്കര്‍. ഇത്തവണയും ശ്രേയസ് പന്തിനെ തഴുകി തേര്‍ഡ് മാന്‍ ബൗണ്ടറിയിലേക്ക് യാത്രയയച്ചു.

അവസാന മൂന്നോവറില്‍ പഞ്ചാബിന് ജയിക്കാന്‍ 31 റണ്‍സ് വേണ്ടപ്പോള്‍ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ ആവനാഴിയിലെ വജ്രായുധം പുറത്തെടുത്തു. പതിനെട്ടാം ഓവര്‍ എറിയാനെത്തിയത് സാക്ഷാല്‍ ജസ്പ്രീത് ബുമ്ര. എലിമിനേറ്ററില്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ അടിതെറ്റിച്ച അസാധ്യ യോര്‍ക്കര്‍ പോലെ ഒരെണ്ണം ശ്രേയസിനായും ബുമ്ര കരുതിവെച്ചിരുന്നു.

പിന്നീടായിരുന്നു ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ഷോട്ടുകളിലൊന്ന് പിറന്നത്. പതിനെട്ടാം ഓവറിലെ രണ്ടാം പന്ത്. സുന്ദറിനെറിഞ്ഞ അതേപോലെ 140 കിലോ മീറ്റര്‍ വേഗതയില്‍ ഏത് ബാറ്ററും നിസഹയാനായിപ്പോകുന്നൊരു മരണയോര്‍ക്കര്‍. എന്നാല്‍ ഇത്തവണയും പന്ത് എത്തിയത് തേര്‍ഡ്മാന്‍ ബൗണ്ടറിയില്‍. ആവനാഴിയിലെ അവസാന ആയുധവും നിഷ്ഫലമായതിന്റെ നിരാശയില്‍ ബുമ്രയും മുംബൈയും.

ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ഷോട്ടാണ് അതെന്ന് കമന്ററി ബോക്‌സിലുണ്ടായിരുന്ന ആര്‍സിബി ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സിന്റെ സാക്ഷ്യപത്രം.

താനായിരുന്നു ആ പന്ത് നേരിട്ടിരുന്നെതങ്കില്‍ ഒരുപക്ഷെ തന്റെ മിഡില്‍ സ്റ്റമ്പ് കാറ്റില്‍ പറന്നേനെയെന്ന് ഡിവില്ലിയേഴ്‌സ് ജിയോ ഹോട്സ്റ്റാറിന്റെ കമന്ററിയില്‍ പറഞ്ഞു. ബുമ്രയുടെ മരണയോര്‍ക്കറില്‍ ശ്രേയസ് ശ്രമിച്ചതുപോലൊരു ഷോട്ടിന് ഞാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ എന്റെ മിഡില്‍ സ്റ്റമ്പ് പറന്നേനെ-ഡിവില്ലിയേഴ്‌സ് പറഞ്ഞു.

അത്രയും സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍ ആ പന്തിനെ അതുപോലെ കളിക്കാന്‍ അസാമാന്യ ധൈര്യവും മികവും വേണം. കാരണം, മിഡില്‍ സ്റ്റംപ് പറത്താനായി മൂളിപ്പറന്നുവന്ന ആ പന്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. ലോകത്തിലെ ഏറ്റവും മികച്ച ബൗളറുടെ ഏറ്റവും മികച്ച പന്ത് പോലും ശ്രേയസ് ബൗണ്ടറി കടത്തിയതോടെയാണ് മുംബൈ കടുത്ത സമ്മര്‍ദ്ദത്തിലായത്. അവിശ്വസനീയമെന്നേ അതിനെ വിശേഷിപ്പിക്കാനാവുവെന്നും താനിപ്പോള്‍ ശ്രേയസിന്റെ കടുത്ത ആരാധകനാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

മത്സരത്തില്‍ 41 പന്തില്‍ 87 റണ്‍സുമായി പഞ്ചാബിന്റെ വിജയശില്‍പിയായ ശ്രേയസ് അഞ്ച് ബൗണ്ടറികളും എട്ട് സിക്‌സുകളും പറത്തി. മുംബൈ ഉയര്‍ത്തിയ വിജയലക്ഷ്യം 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്ന് ഫൈനല്‍ ടിക്കറ്റെടുക്കുകയും ചെയ്തു.

Tags:    

Similar News