'വിരാട് കോലി ചോദിച്ചത് നീ എന്തിനാണ് രജത് പാട്ടീദാറിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു; യാഷ് ദയാലും ഇതു തന്നെ ചോദിച്ചു; എ ബി ഡിവില്ലിയേഴ്‌സ് വിളിച്ചപ്പോള്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു, ഞങ്ങള്‍ക്കൊന്നും മനസിലായില്ല'; സൂപ്പര്‍ താരങ്ങളോട് നേരിട്ട് സംസാരിച്ചതിന്റെ ത്രില്ലില്‍ മനീഷ് ബിസി

സൂപ്പര്‍ താരങ്ങളോട് നേരിട്ട് സംസാരിച്ചതിന്റെ ത്രില്ലില്‍ മനീഷ് ബിസി

Update: 2025-08-11 11:41 GMT

റായ്പുര്‍: ഛത്തീസ്ഗഢിലെ മഡഗോണ്‍ ഗ്രാമത്തിലുള്ള മനീഷ് ബിസി എന്ന യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വപ്ന ലോകത്തായിരുന്നു. രാജ്യാന്തര ക്രിക്കറ്റിലെ മുന്‍നിര താരങ്ങള്‍ തന്റെ ഫോണിലേക്ക് നേരിട്ട് വിളിച്ചതും അവരുമായി സംസാരിക്കാന്‍ കഴിഞ്ഞതുമൊക്കെ നാട്ടുകാരോട് വിവരിക്കുമ്പോള്‍ ഇപ്പോഴും മനീഷിന്റെ ആവേശം വിട്ടിട്ടില്ല. വിരാട് കോലിയുമായി ജീവിതത്തില്‍ സംസാരിക്കാന്‍ കഴിയുമെന്ന് കരുതിയില്ലെന്നും താനൊരു കടുത്ത കോലി ആരാധകനാണെന്നും മനിഷ് പറയുന്നു. സൂപ്പര്‍ താരങ്ങള്‍ തന്നോട് സംസാരിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് മനീഷ് ഇപ്പോള്‍.

നാട്ടിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നു പുതിയ സിം കാര്‍ഡ് എടുക്കുന്നു. പിന്നീട് സംഭവിച്ചത് സിനിമ കഥയെ വെല്ലുന്ന കാര്യങ്ങളായിരുന്നു. നേരം ഇരുട്ടി വെളുത്തപ്പോള്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ കോള്‍ ലിസ്റ്റില്‍ ഇടംപിടിച്ചതിന്റെ ഞെട്ടല്‍ മനീഷിനെ വിട്ടുമാറിയിട്ടില്ല. പക്ഷേ കാര്യങ്ങള്‍ അറിഞ്ഞു വന്നപ്പോഴേക്കും എലീറ്റ് കോള്‍ ലിസ്റ്റില്‍ നിന്നു മനീഷ് പുറത്തായി.

പുതുതായി എടുത്ത ജിയോ സിം കാര്‍ഡ് ഇട്ട് അതില്‍ വാട്‌സ് ആപ്പ് ആക്ടിവേറ്റ് ചെയ്തപ്പോള്‍ രജത് പട്ടീദാറിന്റെ മുഖം തെളിഞ്ഞിരുന്നുവെങ്കിലും മനീഷ് കരുതിയില്ല, തനിക്ക് ലഭിക്കാന്‍ പോകുന്നത് അസുലഭ നിമിഷങ്ങളായിരിക്കുമെന്ന്. ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അതൊരു തമാശയായി മാത്രമാണ് അവര്‍ അപ്പോള്‍ കണ്ടത്. നാട്ടുമ്പുറത്തുകാരനായ മനീഷിനെ പിന്നീട് വിളിച്ചവരാരും ചില്ലറക്കാരായിരുന്നില്ല. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായിരുന്നു. വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും സിം കാര്‍ഡിന്റെ ഉടമ കൂടിയായിരുന്ന രജത് പാട്ടീദാറുമെല്ലാം അക്കൂട്ടത്തില്‍ ഉണ്ട്.

നമ്പറിലേക്ക് തുടരെ വിളികള്‍ വന്നു തുടങ്ങി. ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ പേരിലാണ് വിളികള്‍ വന്നത്. കോഹ്ലി, ഡിവില്ല്യേഴ്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര താരങ്ങളുടേയും പ്രാദേശിക താരങ്ങളുടെ പല കോളുകള്‍ ഫോണിലേക്ക് തുരുതുരെ വന്നു. സുഹൃത്തുക്കള്‍ വിളിച്ച് പറ്റിക്കുകയാണെന്നായിരുന്നു മനീഷ് കരുതിയത്.

പുതുതായി എടുത്ത സിം കാര്‍ഡിലേക്ക് വിരാട് കോലിയും ഡിവില്ലിയേഴ്‌സും എല്ലാം വിളിക്കുകയും വാട്‌സ് ആപ്പില്‍ സന്ദേശം അയക്കുകയുമെല്ലാം ചെയ്തപ്പോള്‍ മനീഷ് ബിസിയും സുഹൃത്ത് ഖേംരാജും ആദ്യം കരുതിയത് തങ്ങളെ ആരോ പറ്റിക്കുകയാണെന്നാണ്. എന്നാല്‍ പിന്നീടാണ് വിളിക്കുന്നത് യഥാര്‍ഥ കോലിയും ഡിവില്ലിയേഴ്‌സുമാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്.

ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് കുറച്ചു കാലം ഉപയോഗിക്കാതിരുന്നതിനെത്തുടര്‍ന്ന് പുതിയ ഉപയോക്താവിന് അതേ നമ്പര്‍ സര്‍വീസ് പ്രൊവൈഡര്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ രജത് പാട്ടീദാര്‍ നമ്പര്‍ മാറ്റിയത് അറിയാതിരുന്ന കോലിയും ഡിവില്ലിയേഴ്‌സും യാഷ് ദയാലുമെല്ലാം ഈ നമ്പറിലേക്ക് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു.

വിരാട് കോലി വിളിച്ചപ്പോള്‍ ചോദിച്ചത് നീ എന്തിനാണ് രജത് പാട്ടീദാറിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു. യാഷ് ദയാലും ഇതു തന്നെയാണ് എന്നോട് ചോദിച്ചത്. എ ബി ഡിവില്ലിയേഴ്‌സ് വിളിച്ചപ്പോള്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു, ഞങ്ങള്‍ക്കൊന്നും മനസിലായില്ല.

ഛത്തീസ്ഗഡിലെ ഗാരിബാന്ദ് ജില്ലയിലെ മഡ്ഗാവ് ഗ്രാമത്തിലുള്ള കര്‍ഷകനായ ഗജേന്ദ്ര ബിസിയുടെ മകനായ മനിഷ് ബിസി സമീപത്തെ ഒരു കടയില്‍ നിന്നാണ് ജിയോ സിം കാര്‍ഡ് എടുത്തത്. എന്നാല്‍ ഇത് മുമ്പ് ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ ഉപയോഗിച്ച നമ്പറായിരുന്നു എന്ന് മനിഷിന് അറിയില്ലായിരുന്നു. പിന്നീട് തുടര്‍ച്ചയായി സൂപ്പര്‍ താരങ്ങളുടെ വിളിയെത്തിയപ്പോഴാണ് മനിഷിന് കാര്യം മനസിലായത്.

കോഹ്ലിയാണ് വിളിക്കുന്നതെന്നു പറയുമ്പോള്‍ ധോനിയാണെന്ന മറുപടിയാണ് മനീഷ് പറഞ്ഞി കൊണ്ടിരുന്നത്. കാര്യങ്ങള്‍ തമാശയായി പോകുന്നതിനിടെ ജൂലൈ 15നു മനീഷിന്റെ ഫോണിലേക്ക് രജത് പടിദാര്‍ തന്നെ വിളിച്ചു. അദ്ദേഹം തന്റെ പേര് രജത് പടിദാറാണെന്നും മറ്റും മാന്യമായി തന്നെ വ്യക്തമാക്കി. മനീഷ് ഉപയോഗിക്കുന്ന നമ്പര്‍ മുന്‍പ് താന്‍ ഉപയോഗിച്ചതാണെന്നും അതു തിരിച്ചു നല്‍കണമെന്നും രജത് മനീഷിനോടു വ്യക്തമാക്കി. ഇത്തരമുള്ള വിളികള്‍ പതിവായതിനാല്‍ മനീഷ് താന്‍ ധോനിയാണെന്ന മറുപടിയാണ് നല്‍കിയത്.

എന്നാല്‍ നമ്പര്‍ നഷ്ടപ്പെട്ടത് തനിക്കു വലിയ ബുദ്ധിമുട്ടായിട്ടുണ്ടെന്നു പടിദാര്‍ മനീഷിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അടുത്ത സുഹൃത്തുക്കളുടേയും പരിശീലകരുടേയും കൈവശമുള്ളത് ഈ നമ്പറാണെന്നും അതു തിരിച്ചു കിട്ടിയാല്‍ വലിയ ഉപകാരമായിരിക്കുമെന്നും പടിദാര്‍ മനീഷിനോടു പറയുന്നുണ്ടെങ്കിലും അപ്പോഴും തമാശയായി മാത്രമായാണ് മനീഷ് കാര്യങ്ങളെ എടുത്തത്.

പക്ഷേ ഫോണിന്റെ മറുഭാഗത്തുള്ള ആളുടെ ശബ്ദം പിന്നീടു മാറി. പൊലീസിനെ അയയ്ക്കുമെന്നു പറഞ്ഞാണ് മനീഷിനെ വിളിച്ച ആള്‍ ഫോണ്‍ കട്ടാക്കിയത്. തൊട്ടുപിന്നാലെ പൊലീസ് വീടിന്റെ മുന്നില്‍ വന്നു നിന്നപ്പോള്‍ മാത്രമാണ് മനീഷിനു കാര്യങ്ങളുടെ ഗൗരവം മനസിലായത്. മനീഷ് അത്രയും ദിവസം സംസാരിച്ചത് കോഹ്ലി, ഡിവില്ല്യേഴ്സ്, രജത് പടിദാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളോടു തന്നെയായിരുന്നു.

കഴിഞ്ഞ മാസം 15നാണ് രജത് പാട്ടീദാര്‍ വിളിച്ച് തന്റെ സിം കാര്‍ഡ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. അപ്പോഴും തങ്ങളത് ഒരു തമാശയാണെന്നാണ് കരുതിയതെന്ന് മനിഷ് പറഞ്ഞു. എന്നാല്‍ സിം കാര്‍ഡ് നല്‍കിയില്ലെങ്കില്‍ പൊലീസിന് വീട്ടിലേക്ക് അയക്കുമെന്ന് രജത് പാട്ടീദാര്‍ പറഞ്ഞപ്പോഴാണ് സംഗതി സീരീയസാണെന്ന് വ്യക്തമായതെന്നും മനിഷ് പറഞ്ഞു.

രജത് പാട്ടീദാര്‍ മധ്യപ്രദേശ് സൈബര്‍ സെല്ലിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് വീട്ടിലത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് മനിഷിനും സുഹൃത്തിനും സംഗതികളുടെ കിടപ്പ് മനസിലായത്. രജത് പാട്ടീദാറിന്റെ അപേക്ഷ പ്രകാരം സിം കാര്‍ഡ് തിരികെ നല്‍കേണ്ടിവന്നെങ്കിലും തങ്ങള്‍ക്ക് പരാതിയൊന്നും ഇല്ലെന്നും ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുമായി സംസാരിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്നു മനിഷ് പറയുന്നു.

Tags:    

Similar News