'ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയ ധോണിയെ വിലക്കിയോ? അമ്പയറുമായി കൊമ്പുകോര്‍ത്ത കോഹ്ലിയെയോ? ആ പയ്യന്റെ ആദ്യത്തെ ഐപിഎല്‍ സീസണല്ലേ ഇത്?' ബി.സി.സി.ഐയ്ക്ക് ഇരട്ട നീതിയെന്ന് തുറന്നടിച്ച് വീരേന്ദര്‍ സേവാഗ്

ബി.സി.സി.ഐയ്ക്ക് ഇരട്ട നീതിയെന്ന് തുറന്നടിച്ച് വീരേന്ദര്‍ സേവാഗ്

Update: 2025-05-29 13:14 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്രമുഖ താരങ്ങള്‍ക്ക് മാത്രം പ്രത്യേക ആനുകൂല്യവും നീതിയും ലഭിക്കുന്നുവെന്നും ബിസിസിഐയ്ക്ക് വിഷയത്തില്‍ ഇരട്ട നീതിയെന്നും തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. പെരുമാറ്റചട്ടം ലംഘിച്ചതിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്പിന്നര്‍ ദിഗ്‌വേഷ് രാതിക്ക് ഒരു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടി ചൂണ്ടിക്കാട്ടിയാണ് സെവാഗിന്റെ വിമര്‍ശനം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മയുമായി തര്‍ക്കിച്ചതിന് താരത്തിന് ഒരു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അഭിഷേകിനെ പുറത്താക്കിയശേഷം നടത്തിയ വിവാദ നോട്ട്ബുക്ക് ആഘോഷത്തിനു പിന്നാലെയാണ് ഇരുവരും ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത്. ദിഗ്‌വേഷിനെതിരായ നടപടി അല്‍പം കടന്നുപോയെന്ന് സെവാഗ് കുറ്റപ്പെടുത്തി. ഐ.പി.എല്ലില്‍ എം.എസ്. ധോണി, വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ ഇത്തരത്തില്‍ പെരുമാറിയ സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഈ താരങ്ങള്‍ക്ക് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാറ്റര്‍മാരെ പുറത്താക്കുമ്പോള്‍ നടത്തുന്ന നോട്ട്ബുക്ക് ആഘോഷത്തിന്റെ പേരില്‍ (പുറത്താക്കിയ ബാറ്ററുടെ പേര് നോട്ട്ബുക്കില്‍ എഴുതുന്ന പോലെ ആംഗ്യം കാണിക്കുക) ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്വേഷ് രതിയെ വിലക്കിയ നടപടിയെയാണ് രൂക്ഷമായ ഭാഷയില്‍ വീരേന്ദര്‍ സേവാഗ് വിമര്‍ശിച്ചത്. ആദ്യ ഐപിഎല്‍ സീസണ്‍ കളിക്കുന്ന താരമെന്ന നിലയില്‍ ദിഗ്വേഷിനെ നടപടിയില്‍നിന്ന് ഒഴിവാക്കാമായിരുന്നുവെന്ന് സേവാഗ് അഭിപ്രായപ്പെട്ടു. മുന്‍പ് കളിക്കിടെ നിയമവിരുദ്ധമായി ഗ്രൗണ്ടിലേക്ക് ഇടിച്ചുകയറിയ ധോണിക്കും അംപയര്‍മാരെ എണ്ണമറ്റ പ്രാവശ്യം ചീത്തവിളിച്ചിട്ടുള്ള വിരാട് കോലിക്കും എതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സേവാഗ് ചൂണ്ടിക്കാട്ടി.

''ദിഗ്വേഷ് രതിയെ വിലക്കിയ നടപടി അല്‍പം കടുത്തുപോയി എന്നാണ് എന്റെ വിലയിരുത്തല്‍. ആ പയ്യന്റെ ആദ്യത്തെ ഐപിഎല്‍ സീസണല്ലേ ഇത്? മുന്‍പ് ഒരു മത്സരത്തിനിടെ അംപയര്‍മാരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിയമവിരുദ്ധമായി ധോണി ഗ്രൗണ്ടില്‍ കയറിയില്ലേ? അന്ന് ധോണിയെ വിലക്കിയില്ലല്ലോ. വിരാട് കോലി അംപയര്‍മാരോട് കുപിതനായിട്ടില്ലേ? എത്ര തവണയാണെന്ന് എണ്ണിയെടുക്കാന്‍ പോലും പറ്റില്ല. എന്നിട്ടും കോലിയെ വിലക്കിയില്ലല്ലോ.' സേവാഗ് ചൂണ്ടിക്കാട്ടി.

''അതുകൊണ്ട് ദിഗ്വേഷ് രതിക്കെതിരായ നടപടിയും ഒഴിവാക്കാമായിരുന്നു. അദ്ദേഹത്തിനു തീരെ ചെറിയ പ്രായമല്ലേ ആയിട്ടുള്ളൂ. ദേശീയ ശ്രദ്ധയിലേക്ക് വരുന്നതേയുള്ളൂ. ആ പരിഗണന കൊടുത്ത് അദ്ദേഹത്തെ വെറുതെ വിടാമായിരുന്നു' സേവാഗ് പറഞ്ഞു.

ഡല്‍ഹി സ്വദേശിയായ ദിഗ്വേശ് രതിയെ ഈ ഐപിഎലിനായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെടുത്തതു 30 ലക്ഷം രൂപയ്ക്കാണ്. എന്നാല്‍ 9.31 ലക്ഷം രൂപയാണ് ഇതുവരെ പെരുമാറ്റദൂഷ്യത്തിനു പിഴയായി താരം അടച്ചത്. പഞ്ചാബ് കിങ്‌സ് താരം പ്രിയാംശ് ആര്യ, മുംബൈ ഇന്ത്യന്‍സ് താരം നമന്‍ ധിര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മ തുടങ്ങിയവര്‍ക്കെതിരെ താരം നോട്ട്ബുക്ക് ആഘോഷം പുറത്തെടുത്തിരുന്നു. അഭിഷേക് ശര്‍മയുമായി പിന്നീട് വാക്കേറ്റം കൂടിയായതോടെയാണ് മാച്ച് ഫീയുടെ 50 ശതമാനം പിഴയും (3.75 ലക്ഷം രൂപ) ഒരു മത്സരത്തില്‍ വിലക്കും ബിസിസിഐ പ്രഖ്യാപിച്ചത്. അതേ മത്സരത്തില്‍ ഇഷന്‍ കിഷനെ പുറത്താക്കിയപ്പോഴും ദിഗ്വേഷ് ഇതേ ആഘോഷം തുടര്‍ന്നു.

പിഴയും വിലക്കും കിട്ടിയെങ്കിലും ഈ സീസണിലെ 13 മത്സരങ്ങളില്‍നിന്നു 14 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് ലെഗ് സ്പിന്നറായ ദിഗ്വേഷ്. ഡല്‍ഹി പ്രിമിയര്‍ ലീഗിലെ (ഡിപിഎല്‍) മികച്ച പ്രകടനമാണ് താരത്തിന് ഐപിഎലിലേക്കു വഴിതുറന്നത്. സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിന്റെ താരമായിരുന്ന ദിഗ്വേഷ് 10 കളികളില്‍നിന്ന് 7.82 ആവറേജില്‍ 14 വിക്കറ്റുകള്‍ നേടി. ഋഷഭ് പന്ത് അടക്കം ഒട്ടേറെ മുന്‍നിര ബാറ്റര്‍മാര്‍ ദിഗ്വേഷിന്റെ മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ആകെ കളിച്ചത് 2 മത്സരങ്ങളാണങ്കിലും 3 വിക്കറ്റുകള്‍ നേടി. മണിപ്പുരിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ 11 റണ്‍സ് മാത്രം വഴങ്ങി നേടിയ 2 വിക്കറ്റുകളാണ് ടീമിനെ രക്ഷിച്ചത്.

Similar News