ബാറ്റിംഗ് വെടിക്കെട്ടില്ല, നനഞ്ഞ പടക്കമായി ഹൈദരാബാദ്; വാങ്കഡെയില്‍ എതിരാളികളെ എറിഞ്ഞൊതുക്കി ബുമ്രയും സംഘവും; മുംബൈ ഇന്ത്യന്‍സിന് 163 റണ്‍സ് വിജയലക്ഷ്യം

മുംബൈ ഇന്ത്യന്‍സിന് 163 റണ്‍സ് വിജയലക്ഷ്യം

Update: 2025-04-17 16:13 GMT

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 163 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. ഈര്‍പ്പം കാരണം ഇന്നിങ്സിന്റെ ആദ്യഘട്ടത്തില്‍ ബാറ്റിങ് ഏറക്കുറെ ദുഷ്‌കരമായിരുന്നു. എങ്കിലും തുടക്കത്തില്‍ അഭിഷേക് ശര്‍മ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചു. അവസാന ഓവറുകളില്‍ ഹെന്റിച്ച് ക്ലാസനും അങ്കിത് വര്‍മയും ആഞ്ഞടിച്ചതോടെയാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാനായത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റര്‍മാരെ മുംബൈ ബൗളര്‍മാര്‍ ഫലപ്രദമായി പൂട്ടുകയായിരുന്നു. 28 പന്തില്‍ 40 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ട്രാവിസ് ഹെഡ് 29 പന്തില്‍ 28 റണ്‍സെടുത്തപ്പോള്‍ ഹെന്റിച്ച് ക്ലാസന്‍ 28 പന്തില്‍ 37 റണ്‍സടിച്ചു. മുംബൈക്കായി വില്‍ ജാക്‌സ് മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

ആദ്യ പന്തില്‍ തന്നെ ജീവന്‍ ലഭിച്ച അഭിഷേക് തകര്‍ത്തടിക്കാന്‍ ശ്രമിച്ചെങ്കിലും ടൈമിംഗ് കണ്ടെത്താന്‍ പാടുപെട്ടു. സ്ലോ ബോളുകളിലൂടെ ഹൈദരാബാദിന്റെ വെടിക്കെട്ടിന് മുംബൈ ബൗളര്‍മാര്‍ തടയിട്ടപ്പോള്‍ വിക്കറ്റ് നഷ്ടമായില്ലെങ്കിലും ഹൈദരാബാദിന് പവര്‍ പ്ലേയില്‍ നേടാനായത് 46 റണ്‍സ് മാത്രം. പവര്‍ പ്ലേക്ക് പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യ അഭിഷേക് ശര്‍മയെ(28 പന്തില്‍ 40) മടക്കുമ്പോല്‍ ഹൈദരാബാദ് സ്‌കോര്‍ എട്ടാം ഓവറില്‍ 59 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. മൂന്നാം നമ്പറിലിറങ്ങിയ ഇഷാന്‍ കിഷനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. വില്‍ ജാക്‌സിനെ ക്രീസ് വിട്ടിറങ്ങി സിക്‌സിന് പറത്താന്‍ ശ്രമിച്ച കിഷനെ(3 പന്തില്‍ 2) റിക്കിള്‍ടണ്‍ സ്റ്റംപ് ചെയ്തു പുറത്താക്കി.

നിതീഷ് കുമാര്‍ റെഡ്ഡിയും ട്രാവിസ് ഹെഡും ചേര്‍ന്ന് പതിനൊന്നാം ഓവറില്‍ സ്‌കോര്‍ 80ല്‍ എത്തിച്ചെങ്കിലും ഹെഡിനെ(29 പന്തില്‍ 28) മടക്കി ജാക്‌സ് ഹൈദരാബാദിന്റെ കുതിപ്പ് തടഞ്ഞു. നിതീഷും ക്ലാസനും ചേര്‍ന്ന് പതിനഞ്ചാം ഓവറില്‍ ഹൈദരാബാദിനെ 100 കടത്തി. നിതീഷിനെ(21 പന്തില്‍ 19) പുറത്താക്കി ബോള്‍ട്ട് ഹൈദാരാബാദിന്റെ കലാശക്കൊട്ട് തടഞ്ഞപ്പോള്‍ ദീപക് ചാഹറിന്റെ പതിനെട്ടാം ഓവറില്‍ 20 റണ്‍സടിച്ച ക്ലാസന്‍ ഹൈദരാബാദ് സ്‌കോറിന് മാന്യത നല്‍കിയ അവസാന ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ തുടര്‍ച്ചയായി സിക്‌സിന് പറത്തിയ അനികേത് വര്‍മ ഹൈദരാബാദിനെ 150 കടത്തി. അവസാന പന്ത് സിക്‌സിന് പറത്തിയ പാറ്റ് കമിന്‍സ് ഹൈദരാബാദിനെ 162ല്‍ എത്തിച്ചു.

നേരത്തെ ഹൈദരാബാദിനെതിരെ ടോസ് നേടിയ മുംബൈ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. രോഹിത് ശര്‍മ ഇന്നും ഇംപാക്ട് പ്ലേയറായാണ് കളിക്കുന്നത്.

Tags:    

Similar News