വനിതാ ടി20 ലോകകപ്പ്; ഇന്ത്യക്ക് ആദ്യ ജയം; പാകിസ്ഥാനെ തകർത്തത് ആറ് വിക്കറ്റിന്; അരുന്ധതി റെഡ്ഡി പ്ലെയർ ഓഫ് ദ മാച്ച്

Update: 2024-10-06 14:35 GMT

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 106 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് പാകിസ്ഥാന് ഇന്ത്യക്കെതിരെ ഉയർത്താനായത്. ചെറിയ സ്കോർ പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അരുന്ധതി റെഡ്ഡിയാണ് പാകിസ്ഥാൻ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്.

35 പന്തില്‍ 32 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജമീമ റോഡ്രിഗസ് (23), ഹര്‍മന്‍പ്രീത് കൗര്‍ (29 റിട്ടയേര്‍ ഹര്‍ട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

സ്‌കോര്‍ബോര്‍ഡ് 18 റണ്‍സിൽ നിൽക്കെ സ്മൃതി മന്ദാന (7) മടങ്ങി. എന്നാൽ പിന്നീട് ഷെഫാലി - ജമീമ സഖ്യം 43 റണ്‍സ് കൂട്ടിചേർത്തു. ഷെഫാലിയെ പുരത്താക്കി ഒമൈമ സൊഹൈല്‍ പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ജമീമയും മടങ്ങി. തൊട്ടടുത്ത പന്തില്‍ റിച്ചാ ഘോഷിൻറെ (0) വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ദീപ്തി ശര്‍മയെ (പുറത്താവാതെ 7) കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് ടീമിനെ വിജയത്തിലെത്തിച്ചു.

എന്നാല്‍ 19-ാം ഓവറില്‍ ഹര്‍മന് കഴുത്ത് വേദനയെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. പകരം ക്രീസിലെത്തിയ സജന നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. പാകിസ്ഥാന് വേണ്ടി സന ഫാത്തിമ രണ്ട് വിക്കറ്റ് നേടി.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാനെതീരെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. എട്ട് വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി. 28 റണ്‍സെടുത്ത് നിദ ദര്‍ മാത്രമാണ് പാക് നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനിൽപ്പ് നടത്തിയത്. തുടക്കം മുതൽ നിരന്തരമായ ഇടവേളകളിൽ പാകിസ്ഥാന്റെ വിക്കറ്റുകൾ നേടാൻ ഇന്ത്യക്കായി.

ഏഴിന് 71 എന്ന നിലയിലേക്ക് വീണ പാകിസ്ഥാന് പിന്നീട് നിദ - അറൂബ് ഷാ (14) എന്നിവര്‍ നടത്തിയ പൊരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്. ഇരുവരും 28 റണ്‍സ് കൂട്ടിചേര്‍ത്തു. നിദയെ അവസാന ഓവറിലാണ് പുറത്തായത്. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റും ശ്രേയങ്ക പാട്ടീലിന് രണ്ട് വിക്കറ്റും നേടി.

Tags:    

Similar News