'പോര്‍ച്ചുഗലിനായി വേണ്ടി എന്റെ കാലൊടിക്കണം എങ്കില്‍ അങ്ങനെയും ഞാന്‍ ചെയ്യും; ഒരു കിരീടത്തിന് വേണ്ടിയാണ് അത്'; നെവെസ് പെനാല്‍റ്റി കിക്ക് വലയിലാക്കിയതോടെ പൊട്ടിക്കരഞ്ഞ് റൊണാള്‍ഡോ; അടുത്ത ലോകകപ്പ് കളിക്കുമോ? യുവേഫ നേഷന്‍സ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെ വിരമിക്കലില്‍ മനസുതുറന്ന് ഇതിഹാസ താരം

കിരീടനേട്ടത്തിന് പിന്നാലെ വിരമിക്കലില്‍ മനസുതുറന്ന് ഇതിഹാസ താരം

Update: 2025-06-09 07:07 GMT

മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് കിരീട നേട്ടത്തിന് പിന്നാലെ വിരമിക്കല്‍ വിഷയത്തില്‍ മനസുതുറന്ന് പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറിന്റെ അവസാനഘട്ടത്തിലാണെന്നും പരിക്കുകളൊന്നും പറ്റിയില്ലെങ്കില്‍ ഇങ്ങനെ മുന്നോട്ടുപോകുമെന്നും റോണോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നായകത്വത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കുന്ന മൂന്നാം കിരീടമാണിത്. മത്സരശേഷം റൊണാള്‍ഡോ വികാരനിര്‍ഭരനായിരുന്നു.

'എനിക്ക് എത്ര വയസായെന്ന് നിങ്ങള്‍ക്ക് അറിയാം. ഞാന്‍ കരിയറിന്റെ അവസാനത്തോട് അടുക്കുകയാണ്. എങ്കിലും എനിക്ക് എല്ലാ നിമിഷങ്ങളും ആസ്വദിക്കണം. ഗുരുതരമായ പരിക്കുകളൊന്നും പറ്റിയില്ലെങ്കില്‍ ഞാന്‍ മുന്നോട്ടുപോകുന്നത് തുടരും.' - റൊണാള്‍ഡോ പറഞ്ഞു.

'ക്ലബ് കരിയറില്‍ എനിക്ക് ധാരാളം ട്രോഫികളുണ്ട്. എന്നാല്‍ പോര്‍ച്ചുഗലിനായി വിജയിക്കുന്നതുപോലെ മറ്റൊന്നുമില്ല. വിജയത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് 'കണ്ണീരണിഞ്ഞുകൊണ്ട് റോണോ പറഞ്ഞു.

പരിക്ക് വെച്ചാണ് സ്‌പെയ്‌നെതിരായ ഫൈനലില്‍ കളിച്ചതെന്ന് റൊണാള്‍ഡോ തുറന്നു പറഞ്ഞു. 'സന്നാഹ മത്സരങ്ങള്‍ മുതല്‍ എനിക്ക് പരിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. കുറച്ചുകാലമായി അത് എന്നെ വല്ലാതെ അലട്ടുകയും ചെയ്യുന്നുണ്ട്. പക്ഷേ പോര്‍ച്ചുഗലിന് വേണ്ടി എന്റെ കാല്‍ ഒടിഞ്ഞാലും ഞാന്‍ കളത്തിലിറങ്ങുമായിരുന്നു. ഈ കിരീടം നേടുന്നതിന് വേണ്ടി എന്റെ സര്‍വ്വതും നല്‍കി എനിക്ക് കളിക്കണമായിരുന്നു', റൊണാള്‍ഡോ മാധ്യമങ്ങളോട് പറഞ്ഞു.

പോര്‍ച്ചുഗലിന് വേണ്ടി കിരീടം നേടിയതിന്റെ സന്തോഷവും 40കാരനായ റൊണാള്‍ഡോ പങ്കുവെച്ചു. 'എന്റെ ക്ലബ്ബുകള്‍ക്കൊപ്പം ഞാന്‍ നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ട്. പക്ഷേ പോര്‍ച്ചുഗലിന് വേണ്ടി കിരീടം നേടുന്നതിനേക്കാള്‍ വലുതല്ല മറ്റൊന്നും. ഇതെല്ലാം എന്റെ കണ്ണുനീരാണ്. ഈ ദൗത്യം പൂര്‍ത്തീകരിച്ചതില്‍ വളരെയധികം സന്തോഷം', റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

റൂബന്‍ നെവെസ് പെനാല്‍റ്റി കിക്ക് വലയിലാക്കിയതോടെ കണ്ണീരടക്കാനാവാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് കരഞ്ഞു. എത്രമാത്രം വിലപ്പെട്ടതാണ് പോര്‍ച്ചുഗലിനായുള്ള ഈ കിരീട നേട്ടം എന്ന് റൊണാള്‍ഡോയില്‍ നിന്ന് വന്ന കണ്ണീരില്‍ നിന്ന് വ്യക്തം.

റൊണാള്‍ഡോയെ നിശബ്ദനാക്കി നിര്‍ത്താന്‍ സ്‌പെയ്‌നിന്റെ പ്രതിരോധനിരയ്ക്ക് ഭൂരുഭാഗം സമയത്തും സാധിച്ചിരുന്നു. എന്നാല്‍ 61ാം മിനിറ്റില്‍ ഗോള്‍ നേടി സ്‌പെയ്‌നിനെ റൊണാള്‍ഡോ 2-2ന്റെ സമനിലയില്‍ പൂട്ടി കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും എത്തിച്ചു.

പോര്‍ച്ചുഗലിനായി നെവെസ് അവസാനത്തെ പെനാല്‍റ്റി കിക്ക് എടുക്കാന്‍ പോകുന്ന സമയം ആകാംക്ഷ അടക്കാനാവാതെ റൊണാള്‍ഡോ സഹതാരത്തിന്റെ പിന്നില്‍ മുഖം മറച്ചു. നെവെസിന്റെ കിക്ക് വലയിലാവുന്നത് റൊണാള്‍ഡോ കണ്ടോ എന്നത് പോലും വ്യക്തമല്ല. പോര്‍ച്ചുഗല്‍ കിരീടം ഉറപ്പിച്ചതോടെ ഉള്ളിലടക്കിയ എല്ലാ വികാരവും നിറഞ്ഞൊഴുകി റൊണാള്‍ഡോ കുട്ടികളെ പോലെ ഇരുന്ന് കരഞ്ഞു.

ഫൈനലിന് മുന്‍പുള്ള പരിശീലനത്തിന് ഇടയില്‍ തനിക്ക് ഫിറ്റ്‌നസ് പ്രശ്‌നം നേരിട്ടതായും റൊണാള്‍ഡോ വെളിപ്പെടുത്തി. 'എന്നാല്‍ ദേശിയ ടീമിന് വേണ്ടി എന്റെ കാലൊടിക്കണം എങ്കില്‍ അങ്ങനെയും ഞാന്‍ ചെയ്യും. ഒരു കിരീടത്തിന് വേണ്ടിയാണ് അത്. എനിക്ക് കളിക്കണമായിരുന്നു. എന്റെ എല്ലാം നല്‍കി ഞാന്‍ കളിച്ചു. ഞാന്‍ ഒരുപാട് രാജ്യത്ത് ജീവിച്ചിട്ടുണ്ട്. ഒരുപാട് ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. എന്നാല്‍ പോര്‍ച്ചുഗലിലേക്ക് വരുമ്പോള്‍ അത് എല്ലായ്‌പ്പോഴും ഒരു പ്രത്യേക വികാരമാണ്,' റൊണാള്‍ഡോ പഞ്ഞു.

ടൂര്‍ണമെന്റിലും ഫൈനലിലും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു. സ്പെയ്നിനെതിരെ പോര്‍ച്ചുഗലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന നിര്‍ണായക ഗോള്‍ നേടിയത് റൊണാള്‍ഡോ ആയിരുന്നു. രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളിലാണ് സ്‌പെയിനെ പോര്‍ച്ചുഗല്‍ സമനിലയില്‍ തളച്ചത്. 61-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ രക്ഷകനായി അവതരിച്ചത്.

ഇതോടെ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായമേറിയ താരമെന്ന ബഹുമതിയും റൊണാള്‍ഡോ സ്വന്തം പേരിലെഴുതിച്ചേര്‍ത്തു. നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയ്‌നിനെതിരെ ഗോള്‍ കണ്ടെത്തുമ്പോള്‍ 40 വയസ്സും 123 ദിവസവുമായിരുന്നു റൊണോയുടെ പ്രായം. പോര്‍ച്ചുഗലിന് വേണ്ടി റൊണാള്‍ഡോ നേടുന്ന 138-ാമത് ഗോളാണിത്.

Tags:    

Similar News