നെറ്റ് സെക്ഷനുകള്‍ ഗൗരവമായി എടുക്കുന്നില്ല, ഫിറ്റ്‌നെസ്‌ സൂക്ഷിക്കുന്നില്ല; തേന്നിയ്‌പോലെ നടക്കുന്നു; ഇന്ത്യന്‍ താരത്തിനെതിരെ അച്ചടക്ക നടപടി; ടീമില്‍നിന്നും പുറത്ത്

Update: 2024-10-22 05:22 GMT

മുംബൈ: യുവതാരം പൃഥ്വി ഷാ തന്റെ കരിയര്‍ നശിപ്പിക്കുന്നത് തുടരുകയാണ്. വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനുള്ള മുംബൈ ടീമില്‍ നിന്ന് യുവതാരത്തെ ഒഴിവാക്കി. 41 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അഖില്‍ ഹെര്‍വാഡ്കറാണ് താരത്തിന്റെ പകരക്കാരന്‍. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ഒഴിവാക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. കൃത്യമായി പരിശീലന സെഷനില്‍ എത്തുന്നില്ല, ഫിറ്റ്‌നെസ് സൂക്ഷിക്കുന്നില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരത്തെ പുറത്താക്കിയത്. ശരീരഭാരം കൂടിയതിനാല്‍ കളിക്കാന്‍ യോഗ്യനല്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. സഞ്ജയ് പാട്ടീല്‍ (ചെയര്‍മാന്‍), രവി താക്കര്‍, ജീതേന്ദ്ര താക്കറെ, കിരണ്‍ പൊവാര്‍, വിക്രാന്ത് യെലിഗെതി എന്നിവരടങ്ങുന്ന മുംബൈ സെലക്ഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം. ഒരു മത്സരത്തില്‍ നിന്നെങ്കിലും മാറ്റണം എന്നാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്.

പിന്നീടുള്ള മത്സരങ്ങളില്‍ അദ്ദേഹത്തെ കളിപ്പിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ ഈയൊരു ഇടവേള 24കാരന് പാഠമാകുമെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ടീമിലെ മറ്റ് ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ എന്നിവരെല്ലാം കൃത്യമായി പരിശീലനത്തില്‍ പങ്കെടുക്കാറുണ്ട്. അതേസമയം പൃഥ്വി ഷാ സെഷനുകളില്‍ നിന്ന വിട്ടുനില്‍ക്കുകയാണ്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, പൃഥ്വി ഷായെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തില്‍ സെലക്ടര്‍മാരും ക്യാപ്റ്റനും പരിശീലകനും ഉള്‍പ്പെടെ ടീം മാനേജ്‌മെന്റ് ഒറ്റക്കെട്ടായിരുന്നുവെന്നാണ്.

അഞ്ച് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20 മത്സരവും പൃഥ്വി ഷാ കളിച്ചിട്ടുണ്ട്. 2018ല്‍ രാജ്‌കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടി പ്ലയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഫീല്‍ഡിന് പുറത്തുള്ള പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ കരിയറിനെ താറുമാറാക്കി. ഈ സീസണില്‍ ഇതുവരെ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങാണ് താരം കളിച്ചത്. ബറോഡയ്ക്കെതിരെ 7, 12 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. മഹാരാഷ്ട്രക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ ഒരു റണ്‍സുമായി പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ 39 റണ്‍സുമായി പുറത്താവാതെ നിന്നു. ഒരു ജയവും ഒരു തോല്‍വിയുമാണ് മുംബൈക്ക്. 26ന് അഗര്‍ത്തലയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ മുംബൈ, ത്രിപുരയെ നേരിടും.

Tags:    

Similar News