വിനയ് പ്രസാദ് FDA-യില്‍ നിന്ന് രാജിവച്ചു: വിവാദങ്ങള്‍ക്ക് വിരാമം?
വാഷിംഗ്ടണ്‍ ഡിസി: യുഎസ് വാക്‌സിന്‍ നയങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി ശ്രദ്ധേയനായ ഡോ. വിനയ് പ്രസാദ്, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ (FDA) നിന്ന് രാജിവച്ചു. ട്രംപ് ഭരണകൂടത്തിന് കീഴില്‍ മൂന്നുമാസം മാത്രം നീണ്ട സേവനത്തിനൊടുവിലാണ് ഈ അപ്രതീക്ഷിത രാജി.
കോവിഡ്-19 വാക്‌സിന്‍ ബൂസ്റ്ററുകള്‍ സംബന്ധിച്ച FDAയുടെ നിലവിലെ നയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയ ഉദ്യോഗസ്ഥനാണ് പ്രസാദ്. 65 വയസ്സിന് മുകളിലുള്ളവര്‍ക്കും അതീവ അപകടസാധ്യതയുള്ളവര്‍ക്കും മാത്രം വാക്‌സിന്‍ ശുപാര്‍ശ ചെയ്യുന്ന നയം അദ്ദേഹത്തിന്റെ കീഴിലാണ് പ്രാബല്യത്തില്‍ വന്നത്. ഇത് മുന്‍കാല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിന്നുള്ള വലിയ വ്യതിചലനമായിരുന്നു.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായി കാലിഫോര്‍ണിയയിലേക്ക് മടങ്ങുകയാണെന്നാണ് പ്രസാദിന്റെ രാജിക്കാരണം. അദ്ദേഹത്തിന്റെ 'പ്രധാന പരിഷ്‌കാരങ്ങളെ' അധികൃതര്‍ പ്രശംസിച്ചു. ഫെഡറല്‍ പാന്‍ഡെമിക് നയങ്ങളുടെ ദീര്‍ഘകാല വിമര്‍ശകനായ പ്രസാദിനെ മേയ് മാസത്തിലാണ് FDAയുടെ സെന്റര്‍ ഫോര്‍ ബയോളജിക്‌സ് ഇവാലുവേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ തലവനായി നിയമിച്ചത്. പിന്നീട് വാക്‌സിനുകള്‍, ബയോളജിക്‌സ്, മെഡിക്കല്‍ സയന്‍സ് എന്നിവയുടെ മേല്‍നോട്ടത്തിനായി അദ്ദേഹത്തെ ചീഫ് മെഡിക്കല്‍, സയന്റിഫിക് ഓഫീസറായും നിയമിച്ചു.
അദ്ദേഹത്തിന്റെ നിയമനം ഏജന്‍സിക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആരോഗ്യവാന്മാരായ യുവാക്കള്‍ക്ക് ആവര്‍ത്തിച്ചുള്ള വാക്‌സിനേഷന്‍ ആവശ്യമില്ലെന്ന് അദ്ദേഹം പരസ്യമായി വാദിച്ചിരുന്നു. കൂടാതെ, മോഡേണ, നോവാവാക്‌സ് എന്നിവയുടെ അപ്ഡേറ്റ് ചെയ്ത വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി പരിമിതപ്പെടുത്താന്‍ പ്രസാദ് FDA ഉദ്യോഗസ്ഥരെ മറികടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രസാദിന്റെ രാഷ്ട്രീയ നിലപാടുകളും വലതുപക്ഷ ആക്ടിവിസ്റ്റുകളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തെളിവ് അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രത്തിലെ അനാവശ്യ കാര്യങ്ങളെ വിമര്‍ശിക്കുന്നതില്‍ പ്രസാദ് എന്നും മുന്‍പന്തിയിലായിരുന്നു.