പാലക്കാട്: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരവിപ്ലവകാരി രക്തസാക്ഷി ഭഗത് സിംഗിനെ വാരിയം കുന്നനുമായി താരതമ്യം ചെയ്ത സംഭവത്തിൽ എം ബി രാജേഷിനെതിരെ പ്രതിഷേധം വ്യാപകം. ഭഗത് സിങ്ങിനെ അപമാനിച്ച നിയമസഭാ സ്പീക്കർ എം.ബി രാജേഷിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു.ഭഗത് സിംഗിനെ മലബാറിലെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ അക്രമിയായ വാരിയംകുന്നനുമായി താരതമ്യം ചെയ്യവെ രാജേഷ് സ്വാതന്ത്ര്യസമരത്തെയാണ് അവഹേളിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിം മതമൗലികവാദികളെ പ്രീതിപ്പെടുത്താൻ കലാപകാരിയെ സ്വാതന്ത്ര്യസമര നായകനാക്കാനുള്ള സ്പീക്കറുടെ പ്രസ്താവന സി പി എം അംഗീകരിക്കുന്നുണ്ടോയെന്ന് വിജയരാഘവൻ വ്യക്തമാക്കണം. കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിതമായ ഭീകരാക്രമണമാണ് മലബാർ ലഹള. താലിബാൻ നടത്തുന്ന തരത്തിലുള്ള സമാന അതിക്രമങ്ങളാണ് വാരിയൻ കുന്നനും സംഘവും 1921ൽ നടത്തിയത്. കലാപകാരികൾ സ്ഥാപിച്ച ഇസ്ലാമിക് സ്റ്റേറ്റ് അംഗീകരിക്കാൻ സിപിഎം തയ്യാറുണ്ടോയെന്നും കൃഷ്ണകുമാർ ചോദിച്ചു. എംബി രാജേഷിന്റെ പ്രസ്താവനയിൽ ബിജെപിയും പോഷക സംഘടനകളും പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിന് തുല്യമാണെന്നായിരുന്നു കേരള നിയമസഭ സ്പീക്കർ എംബി രാജേഷിന്റെ പ്രസ്താവന. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും സ്വന്തം നാട്ടിൽ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജി ഭഗത് സിങ്ങിന് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരിച്ചു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മലബാർ കൗൺസിലിന്റേത് മാതൃകപരമായ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു സ്പീക്കറുടെ പരാമർശം