പത്തനംതിട്ട: ഇരുവൃക്കകളും തകരാറിലായ വർക്ഷോപ്പ് ഉടമയെയും കുടുംബത്തെയും വായ്പാ കുടിശികയുടെ പേരിൽ ഇറക്കി വിട്ട് വീട് ജപ്തി ചെയ്ത് കാത്തലിക് സിറിയൻ ബാങ്കിന്റെ ക്രൂരത. റാന്നി ഐത്തല സ്വദേശി അശോകനെയും കുടുംബത്തെയുമാണ് ഇന്ന് രാവിലെ ബാങ്ക് അധികൃതർ പെരുവഴിയിലിറക്കി വിട്ടത്. വിവരമറിഞ്ഞ് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാങ്കിലെത്തിയെങ്കിലും ഇന്ന് അവധിയാതിനാൽ ഉദ്യോഗസ്ഥരെ കാണാൻ സാധിച്ചില്ല. മാനേജരെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല.

2009 ലാണ് ബാങ്കിന്റെ റാന്നി ശാഖയിൽ നിന്ന് അശോകൻ ആദ്യം ലോണെടുത്തത്. പലപ്പോഴായി ലോൺ ടോപ്പ് അപ്പ് ചെയ്തെടുത്ത് വെൽഡിങ് വർക്ഷോപ്പ് നടത്തി വരികയായിരുന്നു. നിലവിൽ 15 ലക്ഷം രൂപ വായ്പ എടുത്ത അശോകൻ 10.65 ലക്ഷം രൂപയും തിരിച്ചടച്ചിരുന്നു. ഇനിയും പലിശയായി 15 ലക്ഷം രൂപ കൂടി വേണം എന്നാവശ്യപ്പെട്ടാണ് ബാങ്ക് അശോകനെയും കുടുംബത്തെയും ഇറക്കി വിട്ടത്

കഴിഞ്ഞ ദിവസമാണ് ബാങ്ക് മാനേജരും രണ്ടുപേരും കൂടി അശോകന്റെ വീട്ടിലെത്തിയശേഷം വീട് ജപ്തി ചെയ്യുകയാണെന്നും എടുക്കാവുന്ന സാധനങ്ങൾ എടുത്തുകൊണ്ട് വീടിന് പുറത്തിറങ്ങണം എന്നു പറഞ്ഞത്. പൊലീസും മജിസ്ട്രേറ്റും താങ്കളുടെ കൂടെയുണ്ടെന്നും ബാങ്ക് അധികൃതർ അശോകനോട് പറഞ്ഞു .തുടർന്ന് വീട് സീൽ ചെയ്ത ശേഷമാണ് ബാങ്ക് അധികൃതർ പോയത്. 15 ലക്ഷം രൂപ വായ്പ എടുത്ത അശോകൻ ഇതുവരെ 10.65ലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ട്. ജപ്തി ഒഴിവാക്കാൻ ഉടൻ അഞ്ചു ലക്ഷം രൂപ വേണമെന്നാണ് ബാങ്ക് മാനേജർ ആവശ്യപ്പെട്ടതെന്ന് അശോകൻ പറഞ്ഞു

ബന്ധുക്കളുടെ സ്വർണം പണയം വച്ച് രണ്ടു ലക്ഷം രൂപാ നൽകാം എന്ന് പറഞ്ഞെങ്കിലും അധികൃതർ സമ്മതിച്ചില്ല. ഇതോടെ ജപ്തി ചെയ്ത വീടിന് മുന്നിൽ തന്നെയാണ് അശോകൻ ഇരിക്കുന്നതും. ഭാര്യയെയും മകളെയും മറ്റൊരു ബന്ധുവീട്ടിലുമാക്കി. ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസ് ചെയ്യുന്ന അശോകന് ഇന്ന് ഡയാലിസിസ് ചെയ്യേണ്ട ദിവസമാണ്.

ഡയാലിസിസിന് ശേഷം ഇന്ന് എങ്ങോട്ട് പോകും എന്നു പോലും അശോകന് അറിയില്ല. പലിശയിനത്തിൽ ഇനി 15 ലക്ഷം രൂപ നൽകണമെന്ന് ബാങ്ക് പറഞ്ഞ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നും അശോകന് അറിയില്ല. ചികിത്സയ്ക്ക് പോലും പണം കണ്ടെത്താൻ പാടുപെടുന്ന അശോകനെയും കുടുംബത്തെയും പെരുവഴിയിലാക്കിയ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

വിവരമറിഞ്ഞ് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിങ്കളാഴ്ച ബാങ്ക് ഉപമരോധിക്കുമെന്ന് നേതാവ് പ്രവീൺ വെച്ചൂച്ചിറ പറഞ്ഞു. ബാങ്ക് അധികൃതരെ ബന്ധപ്പെടാനുള്ള ശ്രമം വിജയിച്ചിട്ടില്ല. രോഗിയാണെന്ന പരിഗണന പോലും നൽകാതെയാണ് അശോകനെ ഇറക്കി വിട്ടതെന്നും പ്രവീൺ പറഞ്ഞു.