റായ്പുർ: ഛത്തിസ്ഗഡിൽ കൊല്ലപ്പെട്ട ആ 22 ധീരജവാന്മാരുടെ വീര മൃത്യുവിന് പകരം ചോദിക്കാൻ ഒരുങ്ങി സിആർപിഎഫ്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയെന്ന മാവോയിസ്റ്റ് സംഘടനയാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇവർക്ക് ശക്തമായ തിരിച്ചടി നൽകാനാണ് സിആർപിഎഫിന്റെ തീരുമാനം.

ഛത്തിസ്ഗഢിന്റെ ഉൾപ്രദേശങ്ങളടക്കം മാവോവാദി വിരുദ്ധ മുന്നേറ്റത്തിന് സജ്ജമാകുന്നതിന്റെ മോഹഭംഗമാണ് സുരക്ഷാസേനക്കെതിരായ അതിക്രമങ്ങൾക്ക് പിന്നിലെന്ന് സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ് വ്യക്തമാക്കി. എന്നാൽ അക്രമങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാവില്ലെന്നും പുതിയ ക്യാമ്പുകൾ തുറന്ന് പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജാപുർ അതിക്രമത്തിന് പിന്നാലെ സംസ്ഥാനത്തെത്തിയ ഡി.ജി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പരിക്കേറ്റ സുരക്ഷാ സേനാംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു. മുമ്പും പലവുരു മാവോവാദികൾ വൻ അതിക്രമങ്ങൾ നടത്തിയിട്ടും സർക്കാർ തീരുമാനപ്രകാരം സുരക്ഷാസേന മുന്നോട്ടു നീങ്ങുകയാണ് ചെയ്തിട്ടുള്ളത്. മാവോവാദികൾ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് എന്ന് വിശകലനം ചെയ്ത് അതിനനുസൃതമായി തിരിച്ചടികൾ ആസൂത്രണം ചെയ്യും. ബസഗുഡ, സിൽഗർ, ജഗർഗുണ്ട, മിൻപ എന്നിവിടങ്ങളിൽ പുതിയ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നക്‌സലുകൾക്കെതിരെ വേഗത്തിലും അതിശക്തവുമായ പ്രതിരോധത്തിന് തുടക്കം കുറിക്കും.

ജോഗാഗുന്ദാമിൽ ഓപറേഷൻ നടത്തി തിരിച്ചു വന്ന സുരക്ഷാ സൈനികർക്കു നേരെ മാവോയിസ്റ്റുകൾ അപ്രതീക്ഷിത ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. ഒരു വേള പകച്ചുപോയെങ്കിലും സേന പ്രത്യാക്രമണം ആരംഭിച്ചു. ആദ്യ ആക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സ നൽകാൻ മാറ്റുന്നതിനിടയിൽ വീണ്ടും പീപ്ൾസ് ആർമി സംഘം യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു. സുരക്ഷാ സേനാംഗങ്ങൾ താവളത്തിൽ തിരിച്ചെത്തിയ ശേഷമാണ് 21 അംഗങ്ങളെ കാണുന്നില്ലെന്ന് മനസ്സിലായതും തിരച്ചിൽ നടത്തിയതും. കുറച്ച് ജവാന്മാരുടെ തോക്കുകൾ മാവോയിസ്റ്റുകൾ മോഷ്ടിച്ചതായും സിങ് പറഞ്ഞു.

സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ 15 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഛത്തീസ്‌ഗഡ് സംസ്ഥാനത്തെ ബിജാപുർ - സുക്മ ജില്ലകളുടെ അതിർത്തിയിലെ വനമേഖലയിൽ ആണ് അപ്രതീക്ഷിത ആക്രമണം നടന്നത്. മാവോയിസ്റ്റ് സ്വാധീനമുള്ള ബസ്തർ വനമേഖലയിൽ വെള്ളിയാഴ്‌ച്ച രാത്രിമുതൽ അർധസൈനിക വിഭാഗങ്ങളുടെ സംയുക്ത സേനയിൽപ്പെട്ട 2000 പേർ പ്രത്യേകം തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിൽ ഉൾപ്പെട്ട സൈനികരാണ് ആക്രമണത്തിന് ഇരയായത്.

താരെം എന്ന സ്ഥലത്ത് നിന്ന് ജോനഗുഡ എന്ന വനപ്രദേശത്തേക്കുള്ള പട്രോളിങ് സംഘമാണ് അപ്രതീക്ഷിത ആക്രമണത്തിൽപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് 22 രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഏഴ് സിആർപിഎഫ് ജവാന്മാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ മാധ്യമങ്ങളോട് പറഞ്ഞു. നാല് മണിക്കൂറോളം സൈനികരും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ് തുടർന്നു.മാവോയിസ്റ്റുകളുടെ ഭാഗത്തും കനത്ത ആൾനാശം ഉണ്ടായെന്നും ഭൂപേഷ് ബാഗൽ അവകാശപ്പെട്ടു.

ആക്രമണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി ട്വീറ്റ് ചെയ്തു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. രാജ്യം ഈ വേദനയിൽ പങ്കുചേരുന്നു, ഈ ആത്മസമർപ്പണം ഒരിക്കലും ഇന്ത്യ മറക്കില്ല. -- രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ജീവൻ ബലികഴിച്ച ജവാന്മാർക്ക് മുന്നിൽ തലകുനിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. സമാധാനത്തിന്റെയും പുരോഗതിയുടെയും ശത്രുക്കൾക്ക് എതിരെയുള്ള യുദ്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ജവന്മാർക്ക് അനുശോചനം അറിയിച്ചു. കാണാതായ ജവാന്മാരെ കണ്ടെത്താനും രക്ഷിക്കാനും ഉടൻ സർക്കാർ ശ്രമിക്കണം. സംസ്ഥാന സർക്കാർ വേണ്ട സഹായങ്ങൾ ചെയ്യണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അനുശോചനം രേഖപ്പെടുത്തി. സിആർപിഎഫ് ഡയറക്ടർ ജനറൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ക്യാംപ് ചെയ്തു കൊണ്ട് തിരിച്ചടിക്ക് ഒരുങ്ങുകയാണ്.