തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.എം. ഹസന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററി 'ദ് ലെഗസി ഓഫ് ട്രൂത്ത്: എം.എം.ഹസൻ, ബിയോണ്ട് ദ് ലീഡർ' ജനുവരി 31ന് പ്രേക്ഷകരിലേക്ക് എത്തുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വഴുതക്കാട് കലാഭവൻ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9 മണിക്ക് ഡോക്യുമെന്ററിയുടെ പ്രകാശനം നിർവഹിക്കും.

ഡോക്യുമെന്ററിയുടെ ടൈറ്റിൽ ലോഞ്ച് ജനുവരി 12ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്നു. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലിന് നൽകിയാണ് ടൈറ്റിൽ പ്രകാശനം ചെയ്തത്. കെ. മുരളീധരൻ എം.പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുസമൂഹത്തിന് ഇതുവരെ അടുത്തറിയാൻ കഴിയാതെ പോയ എം.എം. ഹസനെ ഡോക്യുമെന്ററിയിലൂടെ പരിചയപ്പെടുത്താനാണ് ശ്രമമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

'പർപ്പസ് ഫസ്റ്റ്' എന്ന ബാനറിൽ നിഷ എം.എച്ച്. നിർമ്മിച്ച് മഖ്ബൂൽ റഹ്മാനാണ് ഡോക്യുമെന്ററി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മഖ്ബൂൽ റഹ്മാൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള 'ദ അൺനോൺ വാരിയർ', നടൻ മോഹൻലാൽ റിലീസ് ചെയ്ത ഭീകരവാദ വിരുദ്ധ അഞ്ച് മിനിറ്റ് ഹ്രസ്വചിത്രം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് അനിഷ് ലാൽ ആണ്. 'ട്രാഫിക്' (ഹിന്ദി), 'വേട്ട', 'മിലി', 'ഷാജഹാനും പരിക്കുട്ടിയും', 'ജമുന പ്യാരി' ഉൾപ്പെടെ നിരവധി ചിത്രങ്ങളിലൂടെ അനിഷ് ലാൽ സിനിമാറ്റോഗ്രാഫറെന്ന നിലയിൽ ശ്രദ്ധേയനാണ്. അശ്വിൻ ജോൺസൺ ആണ് ഈ ഡോക്യുമെന്ററിക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.