കൊച്ചി: ഇന്ത്യൻ സിനിമയിലെ പ്രമുഖ സംവിധായകനായ എസ്.എസ്. രാജമൗലിയുടെ ഇഷ്ട സിനിമയെക്കുറിച്ചുള്ള പരാമർശം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ തനിക്ക് ഇഷ്ടപ്പെട്ട രണ്ട് സിനിമകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് രാജമൗലി 'മായാബസാർ' എന്ന് പരാമർശിച്ചത്.

ചലച്ചിത്ര നിരൂപകൻ ഭരദ്വാജ് രംഗനുമായുള്ള സംഭാഷണത്തിനിടെയാണ് രാജമൗലി തന്റെ ഇഷ്ട സിനിമകളെക്കുറിച്ച് പറഞ്ഞത്. ബെൻ-ഹർ ആണ് അദ്ദേഹം ആദ്യം പറഞ്ഞതെങ്കിലും, രണ്ടാമതായി അദ്ദേഹം പേരെടുത്ത് പറഞ്ഞത് 'മായാബസാർ' എന്നായിരുന്നു. രാജമൗലി ഉദ്ദേശിച്ചത് 1957-ൽ പുറത്തിറങ്ങിയ തെലുങ്ക് ക്ലാസിക് ചിത്രമായ 'മായ ബസാർ' ആയിരുന്നു. എന്നാൽ ട്രോളന്മാർ ഇതിനെ 2008-ൽ മമ്മൂട്ടി നായകനായി തോമസ് സെബാസ്റ്റ്യൻ ഒരുക്കിയ 'മായാബസാർ' എന്ന സിനിമയായി തെറ്റിദ്ധരിച്ച് ആഘോഷമാക്കുകയാണ്.

ഈ ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. രാജമൗലി 'മായാബസാർ' എന്ന് പറയുന്നതും, മലയാളത്തിലെ 'മായാബസാർ' സിനിമയിലെ മമ്മൂട്ടിയുടെ ഒരു ഗാനരംഗവും ചേർത്തുവെച്ച ട്രോൾ വീഡിയോകൾ ചിരിയുണർത്തുന്നു. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ ഈ മലയാള ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. 'മലയാളി പൊട്ടിച്ചുവിട്ടെങ്കിലെന്താ, രാജമൗലി ഫാൻ ബോയ് ആയില്ലേ!' എന്ന തരത്തിലുള്ള ട്രോളുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

അതേസമയം, 1957-ൽ പുറത്തിറങ്ങിയ തെലുങ്ക് 'മായ ബസാർ' ഇന്ത്യൻ സിനിമയിലെ തന്നെ ഒരു മികച്ച ചിത്രമായി കണക്കാക്കപ്പെടുന്നു. സാവിത്രി, എൻ.ടി. രാമറാവു, എസ്.വി. രംഗറാവു തുടങ്ങിയ ഇതിഹാസതാരങ്ങൾ അണിനിരന്ന ഈ ചിത്രത്തിലെ വിഷ്വൽ എഫെക്ട്സ് ഇന്നും ഏറെ പ്രശംസിക്കപ്പെടുന്നു.