ബംഗളൂരു: കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സ്റ്റുഡിയോ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടതോടെ പ്രതിസന്ധിയിലായി ജീവനക്കാർ. ഷോ നിർത്തിവെച്ചതോടെ സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ 700-ൽ അധികം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. കഴിഞ്ഞ ആറുമാസമായി മൂന്ന് ഷിഫ്റ്റുകളിലായി ജോലിക്കാർ ഇവിടെ പ്രവർത്തിക്കുകയായിരുന്നു. അഞ്ചുകോടിയിലേറെ രൂപ ചെലവഴിച്ചാണ് ബിഗ് ബോസിന്റെ സെറ്റ് നിർമ്മിച്ചിരുന്നത്.

രാമനഗര ജില്ലയിലെ ബിദാദിയിൽ പ്രവർത്തിക്കുന്ന ജോളിബുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സ് പരിസരം അടച്ചുപൂട്ടാൻ കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടിരിക്കുന്നത്. ബിഗ് ബോസ് മത്സരാർഥികളോട് വീടൊഴിഞ്ഞ് പുറത്തുപോകാനും അധികൃതർ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് സ്റ്റുഡിയോ പരിസരം അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടത്.

നിയമങ്ങൾ പാലിക്കാത്തതും അനുമതിയില്ലാതെ പ്രവർത്തിച്ചതുമാണ് നടപടിക്ക് കാരണം. ഷോയുടെ പന്ത്രണ്ടാം സീസൺ അവതരിപ്പിക്കുന്നത് സൂപ്പർസ്റ്റാർ കിച്ച സുദീപ് ആണ്. അടുത്ത കാലത്ത് ആരംഭിച്ച ഈ സീസണിന് കനത്ത തിരിച്ചടിയാണ് ഈ നടപടി. അടച്ചുപൂട്ടൽ നടപടികൾക്ക് രാമനഗര തഹസിൽദാർ തേജസ്വിനി മേൽനോട്ടം വഹിച്ചു.

നിയമലംഘനത്തിന് നോട്ടീസ് നൽകിയിട്ടും ഷോ തുടർന്നു എന്നും ആരും നിയമത്തിന് അതീതരല്ലെന്നും സംസ്ഥാന വനം വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ ബെംഗളൂരുവിൽ പറഞ്ഞു. ബിഗ് ബോസ് റിയാലിറ്റി ഷോ സംസ്ഥാന സർക്കാർ നിർത്തലാക്കുമോ എന്ന ചോദ്യത്തിന് നിയമവ്യവസ്ഥകൾ അനുസരിച്ചുള്ള നടപടി പ്രതീക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നിർമ്മാതാക്കൾക്ക് കോടതിയെ സമീപിക്കാൻ അവസരമുണ്ടെന്നും ഖണ്ഡെ കൂട്ടിച്ചേർത്തു. ഷോയിൽ ഉപയോഗിച്ച വൈദ്യുതി സ്രോതസ്സും നിയമവിരുദ്ധമാണെന്ന് സർക്കാർ അറിയിച്ചു.