തിരുവനന്തപുരം: ദിലീപ് ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പ്രശംസിച്ച് രംഗത്തുവന്നതിന്റെ പേരില്‍ സൈബറിടത്തില്‍ വിമര്‍ശനം നേരിട്ട സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി വിശദീകരണവുമായി രംഗത്ത്. യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ടാണ് ഞാന്‍ ഈ സിനിമ കാണാന്‍ നിര്‍ബന്ധിതനായതെന്നും ബേബി വ്യക്തമാക്കി. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ചിത്രമായി തോന്നിയെന്നും അതുകൊണ്ടാണ് പങ്കുവെച്ചതെന്നും എം.എ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണവിധേയനായ നടനെ ഞാന്‍ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ സഖാക്കളും അനുഭാവികളും എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിച്ചു. പാര്‍ട്ടിയേയും എന്നെയും സ്‌നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ തനിക്കും വിഷമമുണ്ടെന്ന് എം.എ ബേബി പറഞ്ഞു.

ഡല്‍ഹി മലയാളികളോടൊപ്പം 'പ്രിന്‍സ് ആന്റ് ഫാമിലി' കണ്ടശേഷമാണ് എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്നും സാമൂഹിക പ്രസക്തമായ സന്ദേശം ഈ സിനിമയില്‍ നിന്നും പ്രേക്ഷകരുടെ മനസിലേക്ക് എത്തുമെന്നും എം.എ ബേബി പറഞ്ഞത്. നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്റെ സിനിമയെ പുകഴ്ത്തിയത് വലിയ വിമര്‍ശനത്തിനിടയാക്കി. പാര്‍ട്ടിക്കുള്ളിലും പുറത്തും ബേബിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇടതു സൈബറിടങ്ങളിലും ബേബിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 150-ാം മത്തെ ചിത്രവും മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമാണിത്. ഒരു വര്‍ഷത്തിനുശേഷമാണ് ദിലീപ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

എം.എ ബേബി ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

'പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമ കണ്ട് ഞാന്‍ ഒരു അഭിപ്രായം പറഞ്ഞതിനെ ക്കുറിച്ച് പല സുഹൃത്തുക്കളും എന്നോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത് ഇതാണ്. കേരളത്തില്‍ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ടാണ് ഞാന്‍ ഈ സിനിമ കാണാന്‍ നിര്‍ബന്ധിതനായത്.

സിനിമ കണ്ടപ്പോള്‍, ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി. അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിക്കാതെ ഞാന്‍ അത് പങ്കുവെച്ചത്.

ഇക്കാര്യത്തിന് ഇതില്‍ കൂടുതല്‍ അര്‍ത്ഥമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതില്‍ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാന്‍ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കള്‍ അനുഭാവികള്‍ തുടങ്ങിയവര്‍ സദുദ്ദേശ്യത്തിലും മറ്റു ചിലര്‍ അങ്ങനെയല്ലാതെയും ഈ കാര്യത്തില്‍ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാര്‍ട്ടിയേയും എന്നെയും സ്‌നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ എനിക്കും വിഷമമുണ്ട്.'