സംവിധായകന്‍ രാജമൗലിക്കെതിരെ ഗുരുതര ആരോപണവുമായി സുഹൃത്ത് ശ്രീനിവാസ റാവു. രാജമൗലി ചതിച്ചുവെന്ന് ആരോപിച്ചു കൊണ്ടുള്ള സെല്‍ഫി വിഡിയോയും കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ടുള്ള നീണ്ട കത്തും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇന്ത്യയിലെ നമ്പര്‍ വണ്‍ സംവിധായകനായ എസ്എസ് രാജമൗലിയും രമ രാജമൗലിയുമാണ് എന്റെ മരണത്തിന് കാരണം.

പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകാം, പക്ഷേ ഇത് എന്റെ അവസാനത്തെ കത്താണ്. എംഎം കീരവാണി മുതല്‍ ചന്ദ്രശേഖര്‍ യെലേട്ടി, ഹനു രാഘവപുടി വരെയുള്ള എല്ലാവര്‍ക്കും വര്‍ഷങ്ങളായി ഞാന്‍ രാജമൗലിയുമായി എത്രമാത്രം അടുപ്പത്തിലാണെന്ന് അറിയാം. ഒരു സ്ത്രീ ഞങ്ങള്‍ക്കിടയില്‍ വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല'.- ശ്രീനിവാസ റാവു വിഡിയോയില്‍ പറയുന്നു.

'എന്റെ പ്രണയം അവള്‍ക്കു വേണ്ടി ത്യജിക്കണമെന്ന് രാജമൗലി എന്നോട് ആവശ്യപ്പെട്ടു, ആദ്യം ഞാന്‍ അതിന് സമ്മതിച്ചില്ലെങ്കിലും പിന്നീട് സമ്മതിച്ചു. ഞങ്ങള്‍ ഞങ്ങളുടെ കരിയര്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. ഞാന്‍ ഇക്കാര്യം ആളുകളോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.

ഒരിക്കല്‍ നമ്മുടെ കഥ സിനിമയാക്കുമെന്ന് ഞാന്‍ രാജമൗലിയോട് പറഞ്ഞു. ഇതിന് പിന്നാലെ ഞങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. അതിന് ശേഷം അയാള്‍ എന്നെ ദ്രോഹിക്കാന്‍ തുടങ്ങി. എന്റെ ജീവിതം നശിപ്പിച്ചു. 2007 ല്‍ പുറത്തിറങ്ങിയ യമദൊങ്ക വരെ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. പക്ഷേ അതിനുശേഷം അയാള്‍ എന്റെ ജീവിതം നശിപ്പിച്ചു. അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നതിന് ശേഷവും എന്നോടുള്ള ദ്രോഹം തുടര്‍ന്നു.

എനിക്ക് 55 വയസായി, ഞാനിപ്പോഴും സിംഗിള്‍ ആയാണ് ജീവിക്കുന്നത്. എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനില്ല. മറ്റാരും ഈ വേദനയിലൂടെ കടന്നുപോകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ മൂന്നുപേര്‍ക്കും ഇടയില്‍ എന്തെങ്കിലും സംഭവിച്ചതിന് ഒരു തെളിവുമില്ല. പൊലീസ് സ്വമേധയ കേസെടുത്ത് ഈ സംഭവം അന്വേഷിക്കണം. നുണപരിശോധന നടത്തണം. സത്യം എല്ലാവര്‍ക്കും മനസ്സിലാകും.'- ശ്രീനിവാസ റാവു വിഡിയോയില്‍ പറഞ്ഞു.

പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി മാത്രം ആരും മരിക്കാന്‍ ആഗ്രഹിക്കില്ല. ഇതാണ് തന്റെ അവസാന പ്രസ്താവനയെന്നും ശ്രീനിവാസ റാവു കൂട്ടിച്ചേര്‍ത്തു. ആര്‍ആര്‍ആര്‍ ആണ് രാജമൗലിയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. മഹേഷ് ബാബുവിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ തിരക്കുകളിലാണിപ്പോള്‍ രാജമൗലി.