കഴിഞ്ഞ ഏതാനും ദിവസമായി തമിഴ് സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം ജയം രവി- ആരതി വിവാഹ മോചന വാര്‍ത്തയാണ്. ഏതാനും നാളുകള്‍ക്ക് മുന്‍പായിരുന്നു ആരതിയുമായി വിവാഹം ബന്ധം വേര്‍പെടുത്തി എന്ന് ജയം രവി ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ഇത് താന്‍ കൂടി അറിഞ്ഞെടുത്ത തീരുമാനമല്ലെന്ന തരത്തില്‍ ആരതി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വീണ്ടും പ്രസ്താവന പങ്കിട്ടിരിക്കുകയാണ് ആരതി.

തന്റെ സ്വകാര്യ ജീവിതത്തെ സംബന്ധിച്ച പൊതു അഭിപ്രായങ്ങളില്‍ താന്‍ കാണിക്കുന്ന നിശബ്ദത ദൗര്‍ബല്യമോ കുറ്റബോധമോ ആയി കാണരുതെന്ന് ആരതി പറയുന്നു. സത്യം മറച്ച് വച്ച് തന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നവരോട് പ്രതികരിക്കാതിരിക്കുന്നതാണെന്നും ആരതി പ്രസ്താവനയില്‍ പറയുന്നു.

'എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള പൊതു അഭിപ്രായങ്ങളില്‍ ഞാന്‍ കാണിക്കുന്ന നിശബ്ദത എന്റെ ദൗര്‍ബല്യമോ കുറ്റ ബോധമോ ആയി കാണരുത്. സത്യങ്ങള്‍ മറച്ച് വച്ച് എന്നെ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. എന്റെ നീതി നടപ്പാക്കുന്നതില്‍ നീതി ന്യായ വ്യവസ്ഥയെയാണ് ഞാന്‍ വിശ്വസിക്കുന്നത്. വ്യക്തമായി പറഞ്ഞാല്‍, നേരത്തെ വിവാഹമോചനം പ്രഖ്യാപിച്ചതിനെതിരെയാണ് ഞാന്‍ എതിര്‍ത്തത്. അതെന്നില്‍ ഞെട്ടലുണ്ടാക്കി. അല്ലാതെ ഏകപക്ഷീയമായി നടന്ന് കൊണ്ടിരിക്കുന്ന വിവാഹ മോചന നടപടികളെയല്ല ഉദ്ദേശിച്ചത്. പരസ്യപ്രഖ്യാപനം നടത്തിയതിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ സ്വകാര്യമായൊരു ചര്‍ച്ചയാണ് ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അതുപക്ഷേ ഇതുവരെ നടന്നിട്ടില്ല', എന്നാണ് ആരതി പറയുന്നത്.

'വിവാഹത്തിന്റെ പവിത്രതയെ അങ്ങേയറ്റം മാനിക്കുന്നൊരാളാണ് ഞാന്‍. ആരുടെയും സല്‍പ്പേരിനെ ബാധിക്കുന്ന തരത്തില്‍ പൊതു ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഞാന്‍ ഇല്ല. എന്റെ കുടുംബത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളിലാണ് എന്റെ ശ്രദ്ധ. ദൈവത്തിലും ദൈവത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളിലും വിശ്വസിക്കുന്ന ആളാണ് ഞാന്‍', എന്നും ആരതി കൂട്ടിച്ചേര്‍ത്തു. ഒപ്പം 'അവര്‍ തരം താഴുമ്പോള്‍ നമ്മള്‍ ഉയരും' എന്ന ക്യാപ്ഷനും പ്രസ്താവനയ്ക്ക് ഒപ്പം ആരതി കൊടുത്തിട്ടുണ്ട്.



15 വര്‍ഷം മുന്‍പാണ് ജയം രവിയും ആരതിയും വിവാഹിതരായത്. ദമ്പതികള്‍ക്ക് ആരവ്, അയാന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ജയം രവിയാണ് താന്‍ വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ ഇതിന് പിന്നാലെ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വേര്‍പിരില്‍ വാര്‍ത്ത പ്രഖ്യാപിച്ചതെന്ന് ഭാര്യ ആരതി വെളിപ്പെടുത്തി. തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ ഇപ്പോള്‍ വരുന്ന വാര്‍ത്തകര്‍ കാണുമ്പോള്‍ ഞെട്ടലും സങ്കടവുമുണ്ടെന്ന് ആരതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

അതിനിടെ ഗായിക കെനിഷയുമായി ജയം രവി പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇതിനെ പിന്നിലെ ആരതിയാണെന്ന ആരോപണം ശക്തമായി. എന്നാല്‍ കെനിഷയുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്ന് ജയം രവി പറഞ്ഞിരുന്നു. മക്കളുടെ സംരക്ഷണവും താന്‍ ഏറ്റെടുക്കുമെന്ന് ജയം രവി പറഞ്ഞിരുന്നു. അതേസമയം ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജിയും ജയം രവി നല്‍കിയിട്ടുണ്ട്.