ചെന്നൈ: വിജയ്‌യുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ പതാകയ്‌ക്കെതിരായ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മായാവതിയുടെ പാര്‍ട്ടിയായ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നല്‍കി പരാതിയിലാണ് നടപടി.ടിവികെയുടെ പതാകയ്‌ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ മായാവതിയുടെ പാര്‍ട്ടി സമീപിച്ചിരുന്നു.

തമിഴക വെട്രി കഴകത്തിന് വലിയ ആശ്വസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ടിവികെ പതാകയില്‍ അപാകതകള്‍ ഇല്ലെന്നും, ടിവികെയുടെ പതാക മാറ്റേണ്ട ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. തമിഴക വെട്രി കഴകത്തിന്റെ പതാകയിലെ ആന തങ്ങളുടെ ചിഹ്നമാണ് എന്നായിരുന്നു ബിഎസ്പിയുടെ പരാതി.

കഴിഞ്ഞ ആഗസ്റ്റ് 22നാണ് തമിഴക വെട്രി കഴകം രാഷ്ട്രീയ പാര്‍ട്ടിയുടെ പതാക അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാര്‍ട്ടിക്കായി അവതരിപ്പിച്ചത്. പതാകയേക്കുറിച്ച് വിജയ് ഇന്ന് അണികളോട് വിശദീകരിക്കും. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയില്‍ ഉറച്ചുനില്‍ക്കുമെന്നും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും വിജയ് വ്യക്തമാക്കുന്നത്.

മതസൗഹാര്‍ദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും. തമിഴ് ഭാഷയ്ക്കായി ജീവന്‍ ബലി നല്‍കിയവരുടെ പോരാട്ടം തുടരുമെന്നും വിജയ് വിശദമാക്കുന്നു. പാര്‍ട്ടി രൂപീകരിച്ച ശേഷം ആദ്യ രാഷ്ട്രീയ ചടങ്ങിലാണ് പതാക പുറത്തിറക്കിയത്. മഞ്ഞളും ചുവപ്പും ചേര്‍ന്ന പതാകയില്‍ പൂവും ആനയെയും കാണാം.

അതേ സമയം ഈ മാസം 23ന് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ പ്രഥമ ടിവികെ സംസ്ഥാന സമ്മേളനം പൊലീസ് അനുമതി ഇല്ലാത്തതിനാല്‍ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ടിവികെയുടെ സംസ്ഥാന സമ്മേളനം വൈകുകയാണ്. സമ്മേളനം നടത്താന്‍ അനുമതി തേടി ടിവികെ നല്‍കിയ കത്ത് പൊലീസ് പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച് തീരുമാനമെടുക്കാതെ വെച്ചിരിക്കുകയാണ്.

എന്നാല്‍ ടിവികെ സമ്മേളനത്തിന് ആശംസ അറിയിച്ച് ഡിഎംകെ സഖ്യത്തിലുള്ള വിസികെ പാര്‍ട്ടി നേതാവായ തിരുമാളവന്‍ എംപി നേരത്തെ രംഗത്ത് വന്നിരുന്നു. തമിഴ്‌നാട്ടില്‍ രണ്ട് ലോക്‌സഭ എംപിമാരുള്ള പ്രമുഖ ദളിത് പാര്‍ട്ടിയായ വിസികെയുമായി വിജയ് സഖ്യത്തിന് ശ്രമിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിസികെയ്ക്ക് പലപ്പോഴും വിജയ് ആശംസ നേര്‍ന്നിട്ടുണ്ട്.

അതേ സമയം അടുത്തിടെ വിനായക ചതുര്‍ത്ഥിക്ക് വിജയ് ആശംസ അറിയിക്കാത്തതില്‍ ബിജെപി അടക്കം വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. അവസരവാദിയായ ഹിന്ദുവാണ് വിജയെന്നും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും ബിജെപി നേതാവ് വിനോജ് പി സെല്‍വം വിമര്‍ശിച്ചു. ഡിഎംകെയെ കോപ്പിയടിക്കാനാണ് ടിവികെയുടെ തുടക്കത്തിലേയുള്ള ശ്രമമെന്നും കെ അണ്ണാമലൈയുടെ വിശ്വസ്ഥനാണ് വിനോജ്. അതേ സമയം ഓണത്തിന് വിജയ് ആശംസ നേര്‍ന്നപ്പോഴും വിമര്‍ശനം ഉയര്‍ന്നിരുന്നു.