മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യം ചെയ്തു. സ്വന്തം തോക്കില്‍ നിന്ന് വെടിയുതിര്‍ത്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണ് താരത്തെ പോലീസ് ചോദ്യം ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍ നിന്ന് താരത്തിന് വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ താരത്തെ ചോദ്യം ചെയ്തത്.

വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീണപ്പോള്‍ വെടി പൊട്ടിയതെന്നാണ് ഗോവിന്ദ് പോലീസിനോട് പറഞ്ഞത്. തോക്കിന് 20 കൊല്ലം പഴക്കമുണ്ടെന്നും ഗോവിന്ദ് പോലീസിനോട് വ്യക്തമാക്കി. അന്വേഷണത്തില്‍ മറ്റ് ക്രമക്കേടുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഗോവിന്ദ് പറഞ്ഞത് പോലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നാണ് വിവരം. വീണ്ടും താരത്തിന്റെ മൊഴി എടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മകള്‍ ടീന അഹൂജയെയും പോലീസ് ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം റിവോള്‍വറില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ഗോവിന്ദയുടെ കാലിന് പരിക്കേല്‍ക്കുന്നത്. കാല്‍മുട്ടിന് പരിക്കേറ്റ് ഗോവിന്ദയെ മുംബൈ ക്രിട്ടിക് കെയര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാവിലെയുള്ള വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പോകാനിരിക്കെയായിരുന്നു അപകടം.