കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ തനിക്കുണ്ടായ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ ഫൈവ് വിജയിയും ചലച്ചിത്ര സംവിധായകനുമായ അഖിൽ മാരാർ. ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ, രാഷ്ട്രീയ പാർട്ടികളെ പോലും അമ്പരപ്പിച്ചുകൊണ്ട് തനിക്ക് ലഭിച്ച വലിയ ജനപിന്തുണയുടെ ബലത്തിൽ, താൻ വിജയത്തിലേക്ക് അടുക്കുന്നു എന്ന് കണ്ടതോടെ എതിരാളികൾ അക്രമ രാഷ്ട്രീയം അഴിച്ചുവിട്ടു എന്നാണ് അഖിൽ മാരാർ പറയുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

മറ്റൊരു തിരഞ്ഞെടുപ്പ് കാലം വരുമ്പോൾ 10 വർഷം മുൻപ് കോൺഗ്രസ്സിലെ ചിലരുടെ തീരുമാനങ്ങളോട് യോജിക്കാൻ കഴിയാതെ സ്വതന്ത്രൻ ആയി ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാൻ ഞാൻ തീരുമാനിച്ചു... വളരെ കുറച്ചു സമയം മാത്രമായിരുന്നു അന്നുണ്ടായിരുന്നത്.. 150വോട്ട് നിനക്ക് കിട്ടില്ല എന്ന് വെല്ലുവിളിച്ചവർക്ക് മുന്നിൽ ഞാൻ എന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരാഘോഷമാക്കി..

ശിവകാശിയിൽ പോയി പോസ്റ്റർ അടിച്ചു...നൂറിലധികം ഫ്ളക്സ് അടിച്ചു.. ഫ്ലക്സുകൾ വെയ്ക്കാനുള്ള ഫ്രെയിം ഞാനും നമ്മുടെ പിള്ളേരും ചേർന്ന് അടിച്ചു.. രാവിലെ മുതൽ വോട്ട് പിടിക്കാൻ ഇറങ്ങും.. ഉച്ചയ്ക്ക് ശേഷം ഫ്ളക്സ് ബോർഡ് അടി.. രാത്രി പോസ്റ്റർ ഒട്ടിക്കലും ഫ്ലക്സ് വെയ്ക്കലും.. പല വാർഡുകളിലും ഞാൻ ചർച്ച ആയി.. ബ്ലോക്ക് പഞ്ചായത്തിൽ സ്വതന്ത്രൻ ജയിക്കും എന്ന പ്രതീതി വരെ സൃഷ്ട്ടിച്ചു.. ആ പ്രതീതി പാർട്ടികൾക്കിടയിൽ ജാഗ്രത സൃഷ്ട്ടിച്ചു..

എനിക്ക് വോട്ട് നൽകും എന്ന് പറഞ്ഞ പലകുടുംബങ്ങളിലും അവർ കൃത്യമായി ഇടപെട്ടു.. എന്റെ പല പോസ്റ്ററുകളും, ഫ്ലക്സുകളും നശിക്കപ്പെട്ടു.. രണ്ടായാലും 150വോട്ട് കിട്ടില്ല എന്ന് വെല്ലുവിളിച്ചവരുടെ മുന്നിൽ 1500 വോട്ടിലധികം നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞു... എന്ത് കൊണ്ടാണ് എനിക്ക് ഈ വോട്ട് കിട്ടാൻ കാരണം എന്ന് ചോദിച്ചാൽ നേരിട്ടു സംസാരിച്ച വോട്ടർമാർക്ക് ഞാൻ നൽകിയ വിശ്വാസം..

ജനങ്ങളെ വിശ്വാസത്തിൽ എടുക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും കഴിയുക എന്നത് മാത്രമാണ് ഓരോ പൊതു പ്രവർത്തകനും ഉയർത്തി പിടിക്കേണ്ട ആദർശം... ജനങ്ങളെ മനസ്സിലാക്കുക സത്യത്തിനും നീതിയ്ക്കും വേണ്ടി പോരാടുക.. ജനവിധി തേടുന്ന എല്ലാ സ്ഥാനാർഥികൾക്കും എന്റെ ആശംസകൾ.

സാമൂഹ്യ മാധ്യമങ്ങളിലൂടെ അഖിൽ മാരാർ പങ്കുവെച്ച ഈ അനുഭവം വലിയ ചർച്ചയായിരിക്കുകയാണ്. പോസ്റ്റ് വൈറലായതോടെ അഖിൽ മാരാറെ വിമർശിച്ചും പിന്തുണച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.