സ്ത്രീയായാലും പുരുഷനായാലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള ഇടമുണ്ടാകണമെന്ന് നടി അന്ന ബെന്‍. ഇന്‍ഡസ്ട്രിയെക്കുറിച്ച് തെറ്റായ ഒരു ഇമേജ് വരുന്നതിനേക്കാള്‍ നല്ലത്, സുരക്ഷിതമായി വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരിടമുണ്ടാകണമെന്നതാണ് എന്നും മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കാതിരിക്കാനും കഴിയുന്ന ഒരു സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകണം എന്നും നടി പറഞ്ഞു.

മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണവും പീഡനവും തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. 'സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ, ചുറ്റുമുള്ള ആളുകളെ വിശ്വസിക്കാനും, അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കാതിരിക്കാനും കഴിയുന്ന ഒരു സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകണം'.

'ഇന്‍ഡസ്ട്രിയെക്കുറിച്ച് തെറ്റായ ഒരു ഇമേജ് വരുന്നതിനേക്കാള്‍ നല്ലത്, സുരക്ഷിതമായി വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരിടമുണ്ടാകണമെന്നതാണ്. അതിന് ശ്രമം ആവശ്യമാണ്, നിര്‍ഭാഗ്യവശാല്‍, അത് എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നില്ല. ഇത് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ മാത്രമുള്ള കാര്യമല്ല. ഈ പ്രശ്‌നങ്ങള്‍ എല്ലായിടത്തും ഉണ്ട് എന്നും നടി പറഞ്ഞു. മാറ്റത്തിലേക്കുള്ള ആദ്യപടി ഇത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ്. അത് ഇമേജിനെ കളങ്കപ്പെടുത്തുന്നുവെങ്കില്‍, അങ്ങനെയാകട്ടെ. മാറ്റം സംഭവിക്കുന്നത് അങ്ങനെയാണ്. താന്‍ ഔദ്യോഗികമായി ഡബ്ല്യുസിസിയില്‍ അംഗമല്ലെന്നും അന്ന ബെന്‍ അഭിമുഖത്തില്‍ പറഞ്ഞു.