ബംഗളുരു: കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടാനുള്ള നിര്‍ദേശം വന്നത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഈ വിഷയത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഇടപെട്ടതോടെ പരിഹാരമായി. കന്നഡ സൂപ്പര്‍ താരവും അവതാരകനുമായ കിച്ചാ സുദീപാണ് പ്രശ്‌നം പരിഹരിച്ചെന്ന വിവരം അറിയിച്ചത്.

നേരത്തെ കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ സജ്ജമാക്കിയ വേല്‍സ് (ജോളിവുഡ്) സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. എക്‌സിലൂടെയാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കിച്ചാ സുദീപ് നന്ദി അറിയിച്ചത്. 'ബഹുമാനപ്പെട്ട ഡി.കെ. ശിവകുമാറിന്റെ സമയോചിതമായ പിന്തുണയ്ക്ക് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. സമീപകാലത്തുണ്ടായ പ്രശ്‌നങ്ങളില്‍ ബിബികെ ഉള്‍പ്പെട്ടിട്ടില്ലെന്നും അതില്‍ പങ്കാളികള്‍ ആയിരുന്നില്ലെന്നും അംഗീകരിച്ചതില്‍ ബന്ധപ്പെട്ട അധികാരികള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കോളിനോട് ഉടനടി പ്രതികരിച്ച ഉപമുഖ്യമന്ത്രിയെ ശരിക്കും അഭിനന്ദിക്കുന്നു. #BBK12 ഇവിടെ തന്നെ തുടരും,' കിച്ചാ സുദീപ് കുറിച്ചു.

ബിഗ് ബോസ് കന്നഡ ഷോയുടെ സംഘാടകര്‍ ജല, വായു മലിനീകരണ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഷോ നടക്കുന്ന സ്റ്റുഡിയോ അടുച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ തന്നെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിയമ ലംഘനങ്ങള്‍ പരിഹരിക്കാന്‍ സ്റ്റുഡിയോയ്ക്ക് സമയം നല്‍കണമെന്നായിരുന്നു ശിവകുമാറിന്റെ നിലപാട്.

ഇക്കാര്യം എക്‌സിലൂടെ ഉപമുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. കന്നഡ വിനോദ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തോടുള്ള ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കുന്നതിനും താന്‍ പ്രതിജ്ഞാബദ്ധനാണെന്നാണ് ഡി.കെ. ശിവകുമാര്‍ എക്‌സില്‍ കുറിച്ചത്.