കൊച്ചി: നടി ആക്രമിച്ച കേസിലെ വിധിയിൽ രൂക്ഷവിമർശനവുമായി നടി ജുവൽ മേരി രംഗത്ത്. വിധി തീരെ കുറഞ്ഞുപോയെന്ന വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് "എന്ത് തേങ്ങയാണ് ഇത്" എന്ന് താരം പ്രതികരിച്ചു. "ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!" എന്നും ജുവൽ മേരി മറ്റൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫ് അലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റും ജുവൽ മേരി പങ്കുവെച്ചിരുന്നു. "ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്തി മറ്റുള്ളവർക്ക് വിതരണം ചെയ്ത അതിക്രൂരവും അത്യപൂർവവുമായ ഒരു കൂട്ടബലാത്സംഗ കേസാണിത്. അങ്ങനെയൊരു കേസിൽ ഒരു സാധാരണ ബലാത്സംഗ കുറ്റത്തിന് നൽകുന്ന 20 വർഷം എന്ന ഏറ്റവും ചെറിയ ശിക്ഷയാണ് നൽകിയിരിക്കുന്നത്. കോടതിക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്നതിൽ സംശയമില്ല" എന്നായിരുന്നു ടി. ആസഫ് അലിയുടെ പോസ്റ്റ്.

കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ട കേസിൽ കോടതി ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമാണ് നൽകിയിരിക്കുന്നതെന്ന വാദത്തെയാണ് ജുവൽ മേരിയും ആസഫ് അലിയും പിന്തുണയ്ക്കുന്നത്. പ്രതികൾക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു. പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ പരിഗണിച്ചാണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞിരുന്നത്. ഈ വിധി പുറത്തുവന്നതിന് പിന്നാലെ നടി പാർവതി തിരുവോത്ത്, ഭാഗ്യലക്ഷ്മി, കമൽ, പ്രേംകുമാർ ഉൾപ്പെടെയുള്ള നിരവധി പ്രമുഖരും വിമർശനവുമായി രംഗത്തെത്തിയിരുന്നു.