കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത നടപടി തികഞ്ഞ ഫാസിസമാണെന്നും ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാര്‍ തിട്ടൂരത്തിന്റെ ഇരയാണ് ജെഎസ്‌കെയെന്നും സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രവീണ്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂണ്‍ 27ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും ആ പേര് മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രം കൂടിയാണിത്. വക്കീലിന്റെ വേഷത്തിലാണ് ചിത്രത്തില്‍ സുരേഷ് ഗോപിയെത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അനുപമ പരമേശ്വരന്‍, മാധവ് സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപിയുടെ പുതിയ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത നടപടി തികഞ്ഞ ഫാസിസമാണ്. ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാര്‍ തിട്ടൂരത്തിന്റെ ഇരയാണ് JSK. ജാനകി എന്ന പേര് കഥാപാത്രത്തിന് ഉപയോഗിക്കുന്ന മറ്റു ചില ചിത്രങ്ങള്‍ക്കും സമാനമായ വിലക്ക് ആര്‍എസ്എസുകാരെ കുത്തിനിറച്ച സെന്‍സര്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര മന്ത്രിയും ബിജെപി ടിക്കറ്റില്‍ ജയിച്ച എംപിയുമായിട്ടും സുരേഷ് ഗോപി അഭിനയിച്ച സിനിമക്ക് പോലും ഈ കയ്പ് നിറഞ്ഞ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മതന്യൂനപക്ഷ വിഭാഗങ്ങളും ബിജെപിക്കെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരും ഒക്കെ അനുഭവിക്കേണ്ടിവരുന്ന ഫാസിസ്റ്റ് തേര്‍വാഴ്ച എത്രത്തോളം ഉണ്ടാകും

സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്കു

മൃതിയേക്കാള്‍ ഭയാനകം