കൊച്ചി: മലയാളത്തിന്റെ പ്രിയനടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ഓർമ്മകളിൽ വിങ്ങി കുടുംബം. അദ്ദേഹത്തിന്റെ വിയോഗശേഷമുള്ള ആദ്യ വിവാഹവാർഷിക ദിനമായ ജനുവരി 13-ന്, സംവിധായകനും ശ്രീനിവാസന്റെ ഭാര്യ വിമലയുടെ സഹോദരനുമായ എം. മോഹനൻ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ശ്രീനിവാസനും വിമലയും ഒന്നിച്ചുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹനൻ തന്റെ കുറിപ്പ് ആരംഭിച്ചത്.

എം. മോഹനന്റെ കുറിപ്പ്:

"ഇന്നാണ് ആ ദിവസം, ജനുവരി-13.. മമ്മൂക്കയും ഇന്നസന്റേട്ടനും കൊടുത്ത കാശുകൊണ്ട്, ഫോട്ടോഗ്രാഫറോ വീഡിയോഗ്രാഫറോ ഇല്ലാതെ നിലവിളക്കിന്റെ വെളിച്ചമോ, ചന്ദനത്തിരിയുടെ സുഗന്ധമോ ഇല്ലാതെ ഇവർ, ഒരുമിച്ച് യാത്ര തുടങ്ങിയ ദിവസം.. എല്ലാ യാത്രകളും ഇങ്ങനെയാണ്, എവിടെവച്ചെങ്കിലും ഏതെങ്കിലും ഒരാൾ പെട്ടെന്നങ്ങ് പോകും.."

മദ്രാസിൽ ഭാഗ്യം തേടി അലയുന്ന കാലത്തായിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം. അയൽവാസിയായിരുന്ന വിമലയോട് മനസ്സിൽ പ്രണയമുണ്ടായിരുന്നിട്ടും, സ്ഥിരവരുമാനമില്ലാത്ത തന്റെ ജീവിതത്തിലേക്ക് അവരെ ക്ഷണിക്കാൻ ശ്രീനിവാസൻ മടിച്ചിരുന്നു. എന്നാൽ വിമലയുടെ ഉറച്ച തീരുമാനത്തിനു മുന്നിൽ ശ്രീനിവാസൻ കീഴടങ്ങുകയായിരുന്നു. ജനുവരി 12-ന് നിശ്ചയിച്ചിരുന്ന വിവാഹം രജിസ്റ്റർ ഓഫീസിലെ തിരക്ക് കാരണം 13-ലേക്ക് മാറ്റിയെഴുതേണ്ടി വന്നു. 13 ഒരു നിർഭാഗ്യ സംഖ്യയാണെന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും, പിന്നീട് മലയാള സിനിമയുടെ ഉന്നതിയിലേക്ക് ശ്രീനിവാസൻ വളരുന്നതിനാണ് കേരളം സാക്ഷ്യം വഹിച്ചത്. വിമല ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ് അദ്ദേഹം നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങിയതെന്നതും ശ്രദ്ധേയമാണ്.

ശ്രീനിവാസന്റെ അവസാന നാളുകളിൽ അദ്ദേഹത്തിന് ഏറ്റവും വലിയ തണലായത് ഭാര്യ വിമലയായിരുന്നു. "ഈ ബന്ധത്തിന്റെ ഊഷ്മളത ശ്രീനിയേട്ടന്റെ അവസാന നാളുകളിൽ എല്ലാവരും കണ്ടതാണ്. എത്ര കരുതലോടെയാണ് അവർ ആ കടമ നിർവഹിച്ചത്," എന്നാണ് മോഹനന്റെ പോസ്റ്റിനു താഴെ ആരാധകർ കമന്റ് ചെയ്തത്. ശ്രീനിവാസന്റെ ജീവിതത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരായ നിശബ്ദ പോരാട്ടങ്ങളെയും കുറിപ്പ് ഓർമ്മിപ്പിക്കുന്നു. രാഹുകാലത്ത് ഷൂട്ടിംഗ് തുടങ്ങി വിജയിപ്പിച്ച 'ഉദയനാണ് താരം' എന്ന സിനിമയും, 13-ാം തീയതി വിവാഹം കഴിച്ച് ജീവിതം വിജയിപ്പിച്ചതുമെല്ലാം ഇതിന് ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2025 ഡിസംബർ 20-നായിരുന്നു മലയാളികളുടെ പ്രിയങ്കരനായ ശ്രീനിവാസൻ വിട പറഞ്ഞത്.