- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ വിജയത്തിൽ അങ്ങേയറ്റം അഭിമാനിക്കുന്നു'; എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ ചരിത്രപരമായ നേട്ടം; അഭിനന്ദനങ്ങളുമായി മെഗാസ്റ്റാർ മമ്മൂട്ടി
കൊച്ചി: കേരളത്തിലെ സർക്കാർ ആരോഗ്യമേഖലയിൽ തന്നെ വലിയൊരു നാഴികക്കല്ലായ എറണാകുളം ജനറൽ ആശുപത്രിയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയെ അഭിനന്ദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. സർക്കാർ മേഖലയിലെ ഒരു ജില്ലാ ആശുപത്രിയിൽ ഇത്തരമൊരു സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം.
രാജ്യത്തെ ആദ്യത്തെ ഹൃദയമാറ്റശസ്ത്രക്രിയ ഒരു സർക്കാർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയതിൽ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് മമ്മൂട്ടി കുറിച്ചു. ചരിത്രപരമായ ഈ മെഡിക്കൽ നാഴികക്കല്ല് പിന്നിട്ടതിന് എറണാകുളം ജനറൽ ആശുപത്രിയിലെ മുഴുവൻ ടീമിനും അഭിവാദ്യങ്ങളും ഹൃദയംഗമമായ അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചു.
തൃശൂർ സ്വദേശിയായ യുവാവിനാണ് പുതിയ ഹൃദയം വെച്ചുപിടിപ്പിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിൽ നിന്നാണ് ഹൃദയം സ്വീകരിച്ചത്. വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച ഷിബുവിന്റെ ഏഴ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം ദുർഗയ്ക്കും, വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെയും കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിലെയും രോഗികൾക്കും നൽകി. കരളും നേത്രപടലങ്ങളും ചർമ്മവും മറ്റ് രോഗികൾക്കായി കൈമാറി. ഡിസംബർ 14-ന് കൊല്ലം മൂക്കാട്ടുകുന്നിൽ വെച്ചുണ്ടായ സ്കൂട്ടർ അപകടത്തിലാണ് ഷിബുവിന് ഗുരുതരമായി പരിക്കേറ്റത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഡിസംബർ 21-ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതം മൂളി. ഒരു ജില്ലാ ആശുപത്രിയിൽ വെച്ച് വിജയകരമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു എന്നത് പൊതുജനാരോഗ്യ മേഖലയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഡോ. ജോർജ് വാളൂരാൻ, ഡോ. ജിയോപോൾ തുടങ്ങിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
രാജ്യത്താദ്യമായിട്ടാണ് ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഏറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിദേശ പൗരയ്ക്ക് ഹൃദയം മാറ്റിവയ്ക്കുന്നത്. രാജ്യത്തെ പൗരന്മാർക്ക് ഹൃദയം മാറ്റിവെച്ചതിന് ശേഷം മാത്രം വിദേശത്തുള്ളവരെ പരിഗണിച്ചാൽ മതിയെന്ന കേന്ദ്ര ചട്ടമായിരുന്നു ദുർഗ്ഗയ്ക്ക് മുന്നിൽ ഇത്രകാലം ഇരുട്ടായി നിന്നത്. അനുയോജ്യമായ ഹൃദയവും കിട്ടിയതോടെ നാടും നമ്മുടെ ഭരണകൂടവും കൈകോർത്തു. ഏറാംബുലൻസിൽ ഹൃദയമെത്തിക്കാൻ ഇത്തവണയും സംവിധാനങ്ങളെല്ലാം ഉണർന്നു പ്രവർത്തിച്ചു.
ഏറെ നാളായി ഹൃദയസംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ദുർഗയ്ക്ക് ഈ ശസ്ത്രക്രിയ ഒരു രണ്ടാം ജന്മമാണ്. വിദഗ്ധരുടെ നിരീക്ഷണത്തിൽ കഴിയുന്ന ദുർഗയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയത്തിന് പുറമേ ഷിബുവിന്റെ രണ്ട് വൃക്കകള്‍, നേത്രപടലങ്ങള്‍, ത്വക്ക് എന്നിവയും ദാനം ചെയ്തു. കേരളത്തില്‍ ആദ്യമായാണ് ഒരാള്‍ ത്വക്ക് ദാനം ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഹൃദയഭിത്തികള്‍ക്ക് കനം കൂടുന്ന 'ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോ മയോപ്പതി' എന്ന ഗുരുതര രോഗാവസ്ഥയിലായിരുന്നു ദുര്‍ഗ കാമി. ഇതേ അസുഖം ബാധിച്ചാണ് ദുര്‍ഗയുടെ അമ്മയും സഹോദരിയും മുന്‍പ് മരണപ്പെട്ടത്.




