നടി നിഖില വിമല്‍ 'മേപ്പടിയാന്‍' സിനിമ റിജക്ട് ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞത് അടുത്തിടെ ചര്‍ച്ചയായിരുന്നു. ആ സിനിമയില്‍ തനിക്ക് അഭിനയിക്കാന്‍ ഒരു തേങ്ങയുമില്ലെന്ന് മനസിലായി, അതുകൊണ്ടാണ് അഭിനയിക്കാതിരുന്നത് എന്നായിരുന്നു നിഖില പറഞ്ഞത്. അങ്ങനെ പറഞ്ഞതില്‍ അന്ന് വിമര്‍ശിക്കപ്പെട്ടെങ്കിലും മേപ്പടിയാന്‍ സിനിമയിലെ അണിയറപ്രവര്‍ത്തകരുമായെല്ലാം സൗഹൃദമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നിഖില ഇപ്പോള്‍.

ഉണ്ണി മുകുന്ദന്‍ ഇതിന്റെ പേരില്‍ തന്നെ കളിയാക്കാറുണ്ട് എന്നാണ് നിഖില പറയുന്നത്. ''ഞാനും ഉണ്ണിയും വര്‍ത്തമാനം പറയുമ്പോള്‍ നീ അഭിനയിച്ചില്ല എന്നൊക്കെ പറഞ്ഞ് ഉണ്ണി എന്നെ കളിയാക്കാറുണ്ട്. ഇപ്പോഴും ആ സിനിമയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഉണ്ണി പറയും സംവിധായകന്‍ വിഷ്ണു നീ പറഞ്ഞത് കേട്ട് കരഞ്ഞു എന്നൊക്കെ. അപ്പോള്‍ ഞാന്‍ പറയും, നീ വിളിക്ക് ഞാന്‍ ചോദിക്കാമെന്ന്.'

'നീ ഇപ്പോള്‍ ചോദിച്ചാല്‍ വിഷ്ണുവിന് വിഷമമായലോ എന്നൊക്കെ ഉണ്ണിയും പറയും. എപ്പോള്‍ കാണുമ്പോഴും ഉണ്ണി വിഷ്ണു ചേട്ടനോട് പറയും. അവളെ കാണുമ്പോള്‍ നീ കരയൂ, അവള്‍ വിഷമിക്കട്ടേ എന്നൊക്കെ. അങ്ങനെ പറഞ്ഞതിന് ശേഷം എപ്പോഴും ഞങ്ങള്‍ തമ്മില്‍ അസോസിയേഷന്‍ ഉണ്ടായിട്ടുണ്ട്. സംസാരിക്കാറുമുള്ള ആള്‍ക്കാരൊക്കെയാണ്.''

''വിഷ്ണു ചേട്ടന്‍ കരച്ചിലായിരുന്നു എന്നൊക്കെ വെറുതെ പറഞ്ഞതാണ് ഉണ്ണി. മിസ്സായി പോയല്ലോ എന്നൊന്നും ആ സിനിമയെ കുറിച്ച് തോന്നിയിട്ടില്ല. പക്ഷെ ആ സിനിമ നല്ലതാണ്. അന്ന് എനിക്ക് ആ സിനിമ നല്ലതാണെന്ന് തോന്നിയിരുന്നു. വിഷ്ണു ചേട്ടന്റെ ലൈഫ് സ്റ്റോറിയുമായി റിലേറ്റ് ചെയ്തിട്ടുള്ള സിനിമ കൂടിയാണ്. പക്ഷെ ആ സമയത്ത് ഒരു റിലേഷന്‍ഷിപ്പ് പ്രോപ്പറായി സംസാരിക്കാന്‍ ഉണ്ടായിരുന്നില്ല.''

''ഞാന്‍ പ്രീസ്റ്റ് ചെയ്ത് നില്‍ക്കുന്ന സമയത്താണ് മേപ്പടിയാനിലേക്ക് വിളി വന്നത്. പ്രീസ്റ്റ് ചെയ്ത ശേഷം അപ്രിസിയേഷനൊക്കെ കിട്ടി നില്‍ക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് കൂടി ലെങ്ത്തുള്ള കഥാപാത്രം ചെയ്യണമെന്ന പ്ലാനില്‍ നില്‍ക്കുകയായിരുന്നു. പ്രീസ്റ്റ് ചെയ്ത് കുറേക്കാലം കഴിഞ്ഞിട്ടാണ് ജോ ആന്റ് ജോ ചെയ്തത്. അതുകൊണ്ടാണ് മേപ്പടിയാന്‍ ചെയ്യാതിരുന്നത്'' എന്നാണ് നിഖില പറയുന്നത്.