കൊച്ചി: പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രമേശ് പിഷാരടി ക്ഷണിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടന്‍ ആസിഫ് അലി. തന്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഷാരടിയുടെ കഴിവുകളില്‍ നല്ല വിശ്വാസമുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആസിഫലി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് രമേശ് പിഷാരടി വിളിച്ചിട്ടില്ല. അങ്ങനെ ഒരു വിളി വന്നാല്‍ ഉറപ്പായിട്ടും പോകും. കാരണം അദ്ദേഹത്തെ വളരെ നന്നായി അറിയുന്ന ആളാണ്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് എല്ലാവരും നോക്കണം. വോട്ട് ചെയ്യാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയോ നേതാവിനെയോ കുറ്റം പറയാന്‍ അവകാശമില്ല. സ്വന്തം വോട്ടവകാശം വിനിയോഗിച്ചതിന് ശേഷം മാത്രമേ അതിനുള്ള സ്വാതന്ത്ര്യമുള്ളൂ'- ആസിഫ് അലി പറഞ്ഞു.

പെരുന്നാള്‍ ദിനത്തിലെ സന്തോഷത്തെക്കുറിച്ചും ആസിഫ് അലി സംസാരിച്ചു. '30 ദിവസത്തെ നോമ്പ് കഴിഞ്ഞ് വീട്ടുകാര്‍ എല്ലാവരും ഒരുമിച്ചെത്തിയിട്ടുണ്ട്. ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. സ്വദേശമായ തൊടുപുഴയിലാണ് എല്ലാ പെരുന്നാളിനും പോകാറുള്ളത്. എന്നാല്‍ ഇത്തവണ ഒരു വ്യത്യസ്തയ്ക്ക് വേണ്ടി എറണാകുളത്ത് തന്നെയാക്കി. ജാതി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായി എല്ലാ ആഘോഷങ്ങളും ഒരുമിച്ച് ആഘോഷിക്കണം. ആ ശീലം എപ്പോഴും തുടരട്ടെ. എല്ലാവരുടെയും മനസിലുണ്ടാകട്ടെ'- അദ്ദേഹം പറഞ്ഞു.