ന്തരിച്ച ഹാസ്യകലാകാരൻ കൊല്ലം സുധിയുടെ മരണദിവസം താൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചുവെന്ന തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഭാര്യ രേണു സുധി രംഗത്ത്. ഈ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും സുധിയുടെ മൃതദേഹം കൊണ്ടുവരാൻ പോയ സംഘത്തിൽ താനുണ്ടായിരുന്നില്ലെന്നും രേണു വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സുധിയുടെ മകൻ കിച്ചു തന്‍റെ ബാല്യകാലാനുഭവങ്ങൾ പങ്കുവെച്ച് ഒരു യുട്യൂബ് വീഡിയോ പുറത്തിറക്കിയിരുന്നു. അച്ഛന്‍റെ മരണവിവരം അറിഞ്ഞപ്പോൾ തനിക്കൊപ്പമുണ്ടായിരുന്ന ചിലർ ആഘോഷത്തിന്‍റെ മട്ടിലായിരുന്നെന്നും യാത്രാമധ്യേ ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചുവെന്നും കിച്ചു വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ സമയത്ത് രേണു സുധി ഒപ്പമുണ്ടായിരുന്നുവെന്ന് കിച്ചു തന്‍റെ വീഡിയോയിൽ ഒരിടത്തും പരാമർശിച്ചിരുന്നില്ല. കിച്ചുവിന്‍റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രേണു സുധിക്കെതിരെ വ്യാജപ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായത്.

"എന്‍റെ മനുഷ്യരേ നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത്, സുധിച്ചേട്ടന്‍ മരിച്ചു കിടന്നപ്പോള്‍ ഞാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി കഴിച്ചെന്നോ? നിങ്ങള്‍ക്ക് നാണമാകുന്നില്ലേ," രേണു സുധി ചോദിക്കുന്നു. "അന്നത്തെ ദിവസം ആ വിവരം അറിഞ്ഞപ്പോൾ മുതൽ ഞാൻ പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. കാപ്പി പോലും കഴിച്ചിട്ടില്ല. സുധിച്ചേട്ടന്‍റെ മൃതദേഹം കൊണ്ടുവരാൻ ഞാൻ പോയിട്ടില്ലല്ലോ. ഫ്ലവേഴ്സിലോ ട്വന്‍റിഫോറിലോ ഒന്നും ഞാൻ പോയിട്ടില്ല. മരിച്ചതിന്‍റെ പിറ്റേദിവസം പൊങ്ങന്താനത്തെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് ഞാൻ മൃതദേഹം കാണുന്നത്.

ആ സമയത്ത് ഞാൻ അവിടെ തളർന്നു കിടക്കുകയായിരുന്നു. ഞാൻ പോയിട്ടില്ല സുധിച്ചേട്ടന്‍റെ ഡെഡ് ബോഡി കൊണ്ടുവരാൻ. ആരോട് വേണമെങ്കിലും ചോദിച്ചോ. എന്തിനാണ് ഈ കള്ളം പറയുന്നത്. പിന്നെ എങ്ങനെയാണ് ഫൈവ് സ്റ്റാര്‍ കടയില്‍ നിന്ന് ഫുഡ് കഴിക്കുന്നത്? സത്യം അറിഞ്ഞിട്ട് വേണം സംസാരിക്കാന്‍."

കിച്ചുവിന്‍റെ വീഡിയോക്ക് ശേഷം തനിക്കെതിരെ സൈബർ ആക്രമണം ശക്തമായപ്പോൾ രേണു നേരത്തെയും ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താൻ ഇതുവരെ പറയാത്ത പല കാര്യങ്ങളുണ്ടെന്നും ആത്മഹത്യയിൽ നിന്ന് തന്നെ പിടിച്ചുനിർത്തുന്നത് ചില കാര്യങ്ങളാണെന്നും അവർ അന്ന് സൂചിപ്പിച്ചിരുന്നു. കൊല്ലം സുധിയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്‍റെ കുടുംബത്തിന് നേരെയുണ്ടായിട്ടുള്ള സൈബർ ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ പുതിയ വ്യാജപ്രചരണങ്ങളും.